ADVERTISEMENT

എങ്ങനെ വ്യാജവാർത്തകൾ കരുതിക്കൂട്ടി നിർമിക്കുന്നു, അതു സമൂഹമാധ്യങ്ങളിലൂടെ എങ്ങനെ അതിവേഗം പരത്തുന്നു, അതിലൂടെ മനുഷ്യമനസ്സുകളെ എങ്ങനെ സ്വാധീനിക്കുന്നു – ഇക്കാര്യങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച ലേഖനമാണ് നെറ്റ്‌വർക് സയൻസിലെ ഏറ്റവും ശ്രദ്ധേയ പഠനമായി സയന്റിഫിക് അമേരിക്കൻ ജേണൽ 2019ൽ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ സമകാലിക സംഭവങ്ങളുമായി ഈ പഠനത്തെ ചേർത്തു വായിക്കുന്നത് അതീവ കൗതുകകരം.

ആധുനിക ശാസ്ത്രത്തിന്റെ ശക്തമായ മേഖലകളിൽ ഒന്നാണ്, ടെലികമ്യൂണിക്കേഷൻ മുതൽ സമൂഹമാധ്യമങ്ങൾ വരെ പടർന്നു കിടക്കുന്ന നെറ്റ്‌വർക് സയൻസ്. രാഷ്ട്രീയവും മതപരവുമായ വിവിധ വിഷയങ്ങൾ നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുന്ന കൊടുങ്കാറ്റുകൾക്കു പിന്നിലെ നെറ്റ്‌വർക് സയൻസിന്റെ രീതിശാസ്ത്രത്തെക്കുറിച്ചുള്ള നിരീക്ഷണം നമുക്കും ഏറെ പ്രയോജനകരം.

കടലോളം പരന്നുകിടക്കുന്ന കള്ളവാർത്തകളുടെ ഉറവിടം കടുകോളം വലുപ്പമുള്ള സത്യത്തിൽ നിന്നായിരിക്കുമെന്നാണ് കലിഫോർണിയ സർവകലാശാലയിലെ 2 ഗവേഷണ പ്രഫസർമാരുടെ കണ്ടെത്തൽ. ഓരോ വ്യക്തിക്കും സ്വന്തം കൂട്ടായ്മയിലുള്ള അടിയുറച്ച വിശ്വാസവും വിധേയത്വവും എങ്ങനെ അഭിപ്രായ ഐക്യമായി മാറുന്നുവെന്നും ഈ പഠനം വ്യക്തമാക്കുന്നു. വ്യാജവാർത്തയുടെ സ്രഷ്ടാക്കളോടൊപ്പം പ്രചാരകർകൂടി നെറ്റ്‌വർക്കിൽ എത്തുന്നതോടെ, ശാസ്ത്രീയ തെളിവുകൾ 100% എതിരാണെങ്കിൽപോലും ഏതു നുണയും തൽപരകക്ഷികളുടെ കുപ്രചാരണത്തിലൂടെ പകർച്ചവ്യാധിപോലെ ‘വൈറൽ’ ആകുന്നതിന്റെ പിന്നിലെ രഹസ്യവും ഗവേഷകർ തുറന്നുകാട്ടുന്നു.

 അവാസ്തവവും നിർമിത വാസ്തവവും

പച്ചക്കള്ളം വാസ്തവമാണെന്നു ധരിക്കുന്നത് ചിലപ്പോൾ അബദ്ധവശാൽ ആകാം. പക്ഷേ, നിർമിതവാസ്തവം അങ്ങനെയല്ല. നേരിയ നേരിനു ചുറ്റും കൃത്യമായ ആസൂത്രണത്തോടെ കരുപ്പിടിപ്പിക്കുന്ന വ്യാജവാർത്തകളുടെ ഉദ്ഭവവും പ്രചാരണവും വ്യക്തമായ ലക്ഷ്യങ്ങളോടെയാണ്. ഇത്തരം നിർമിത വാസ്തവങ്ങൾ ‘വൈറലാ’കുന്നതിന്റെ കംപ്യൂട്ടർ അൽഗോരിതം അവതരിപ്പിച്ചുകൊണ്ടാണ് ഗവേഷകർ തങ്ങളുടെ നിരീക്ഷണങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പകർച്ചവ്യാധി (കണ്ടേജിയൻ) പകരുന്ന രീതിയിൽ വ്യാജവാർത്ത ഒരാളിൽ നിന്നു മറ്റൊരാളിലേക്കു പടരുന്നത്, വാർത്തയും വിശ്വാസവും ഏറ്റുവാങ്ങുന്ന വ്യക്തിയുടെ കാര്യകാരണ വിചാരശേഷിയുടെ മുകളിലൂടെയാണ്. പൊതുജനങ്ങളിൽ ശരിയായ അവബോധം സൃഷ്ടിക്കുന്നതു കൊണ്ടു മാത്രം ഇതു തടയാനാവില്ല.

രണ്ടു വശങ്ങളുള്ള ഒരു പ്രശ്നത്തിൽ ഒരു വ്യക്തി സ്വീകരിക്കുന്ന നിലപാട് താൻ ഗാഢമായി പിന്തുടരുന്ന ജനവിഭാഗത്തിന്റെ വിശ്വാസത്തിനനുസൃതമായിരിക്കും. മതപരവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ ഈ രീതി വ്യക്തമായി കാണാം. പകർച്ചവ്യാധി മോഡൽ പോലെ വാർത്ത കേട്ടവരെയെല്ലാം അതു ബാധിക്കുന്നില്ല. സ്വസമൂഹത്തിലുള്ള അടിയുറച്ച വിശ്വാസവും വിട്ടുവീഴ്ചയില്ലാത്ത വിധേയത്വവുമാണു വ്യാജവാർത്തകളെ വ്യാപിപ്പിക്കുന്നത്.

അനുരൂപത (CONFORMISM) മനുഷ്യമനസ്സിലെ ശക്തമായ ചോദനകളിലൊന്നാണ്. തന്റെ കൂട്ടായ്മയോടു 100% വിധേയത്വം പുലർത്തുന്ന ഒരു വ്യക്തി കൂട്ടത്തിലെ നേതൃസ്ഥാനീയരോട് അന്ധമായ അനുരൂപത പുലർത്തുന്നു. നേതാക്കൾ കൃത്യമായി സത്യം തിരിച്ചറിഞ്ഞില്ലെങ്കിലോ, വ്യാജവിവരം പ്രചരിപ്പിക്കുകയോ ചെയ്താൽ ജനലക്ഷ‌ങ്ങളിലേക്ക് ആ തെറ്റിദ്ധാരണ പടരും. സമൂഹമാധ്യമങ്ങളിലൂടെ ആശയ ധ്രുവീകരണവും അഭിപ്രായ ഭിന്നതകളും ഉടലെടുക്കുന്നതിങ്ങനെയാണ്.

 ചിന്താശേഷിയെയും സ്വാധീനിക്കാൻ തന്ത്രം

സ്വയം ചിന്തിച്ച്, സ്വതന്ത്രവും വിമർശനാത്മകവുമായി അപഗ്രഥിച്ച് സത്യം കണ്ടെത്താൻ കഴിവുള്ളവരെ സ്വാധീനിക്കാൻ വ്യാജവാർത്ത നിർമാതാക്കൾ സ്വീകരിക്കുന്ന മാർഗമാണ് സിലക്ടീവ് ഷെയറിങ്. തങ്ങളുടെ ആശയത്തോടു യോജിക്കുന്ന വിവരമോ പഠനമോ മാത്രം തിരഞ്ഞെടുത്തു പ്രചരിപ്പിക്കുന്ന രീതിയാണിത്. തങ്ങൾക്കു വേണ്ടതു മാത്രം അടർത്തിയെടുക്കുന്ന തന്ത്രം.

പുകയില വ്യവസായികൾ ഈ രീതി വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ഒട്ടേറെ കാൻസറുകൾക്കു പുകവലി കാരണമാണെന്ന കണ്ടെത്തലിലൂടെ വ്യവസായം തകരുന്നതു തടയാൻ, പുകവലിക്കാത്തവർക്കും ഇത്തരം കാൻസറുകൾ വരുന്നുണ്ടെന്നും എല്ലാ പുകവലിക്കാർക്കും കാൻസർ പിടിപെടുന്നില്ലെന്നും ഉള്ള ശരിയായ ചില ശാസ്ത്ര നിരീക്ഷണങ്ങൾ പ്രശസ്ത ജേണലുകളെ ഉദ്ധരിച്ച് ഇവർ പുറത്തിറക്കി! ജനാധിപത്യ സംവിധാനങ്ങൾക്ക് ഏറ്റവും വലിയ ഭീഷണിയായി തീർന്നിരിക്കുന്നത് സത്യവിരുദ്ധമായ കൽപിത കഥകളെ വാർത്തകളാക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്കുള്ള വൻ വിജയമാണ്. അവയുടെ ഉദ്ഭവവും വ്യാപനവും ശാസ്ത്രീയമായി അപഗ്രഥിക്കുന്ന ഈ പഠനം നെറ്റ്‌വർക് സയൻസിന്റെ വാതായനങ്ങൾ മെല്ലെ തുറന്നിട്ടേയുള്ളൂ.‌

> യുഎസിലെ ഫിലഡൽഫിയ തോമസ് ജെഫേഴ്സൻ യൂണിവേഴ്സിറ്റിയിൽ ഓങ്കോളജി ക്ലിനിക്കൽ പ്രഫസറും ഇന്റർനാഷനൽ നെറ്റ്‌വർക് ഫോർ കാൻസർ ട്രീറ്റ്മെന്റ് ആൻഡ് റിസർച് (ഐഎൻസിടിആർ) പ്രസിഡന്റുമാണ് ലേഖകൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com