ബസിറങ്ങിപ്പോയ മനുഷ്യത്വം
Mail This Article
ബസുകൾക്കു സഞ്ചരിക്കാൻ മനുഷ്യത്വത്തിന്റെ ഇന്ധനംകൂടി വേണമെന്ന് ഓർമിപ്പിക്കുന്ന സംഭവങ്ങൾ തുടരെ ഉണ്ടാവുന്നതു സങ്കടകരമാണ്. വയനാട് മീനങ്ങാടിയിൽ ഒരു അച്ഛനും മകൾക്കും സ്വകാര്യ ബസിൽനിന്നുണ്ടായ ദുരനുഭവം നമ്മളെ ആത്മപരിശോധനയിലേക്കു കൊണ്ടുപോകണം.
വ്യാഴാഴ്ച ബത്തേരിയിൽനിന്നു മീനങ്ങാടിയിലേക്കുള്ള യാത്രയിലായിരുന്ന ജോസഫ് എന്ന കർഷകനും മകൾ നീതുവുമാണ് ബസ് ജീവനക്കാരുടെ ക്രൂരതയ്ക്ക് ഇരയായത്. മീനങ്ങാടിയിൽ ബസിൽ കയറാൻ വിദ്യാർഥികൾ ഓടിയെത്തിയപ്പോഴാണു സംഭവം. അവരെ കയറ്റാതിരിക്കാനായി ബസ് വേഗത്തിൽ മുന്നോട്ടെടുത്തപ്പോൾ, ഇറങ്ങാനൊരുങ്ങിനിന്ന നീതു റോഡിലേക്കു വീഴുകയായിരുന്നു. പിൻവാതിലിലൂടെ നേരത്തേ പുറത്തിറങ്ങിയ ജോസഫ് മകൾ വീണതുകണ്ട് ബസ് നിർത്തിക്കാനായി ഓടി. ഡോറിൽ പിടിച്ച്, ഒരു കാൽ ചവിട്ടുപടിയിൽ വച്ചപ്പോഴേക്കും കണ്ടക്ടർ പിടി വിടുവിപ്പിക്കുകയായിരുന്നു എന്നാണു പരാതി. തുടർന്ന്, റോഡിലേക്കു വീണ അദ്ദേഹത്തിന്റെ രണ്ടു കാലിലൂടെയും ബസിന്റെ പിൻചക്രങ്ങൾ കയറിയിറങ്ങി.
ഇരുവരും പരുക്കേറ്റ് റോഡിൽ വീണിട്ടും ബസ് നിർത്താതെ പോയി. പിന്നാലെ ഓടിയെത്തിയ നാട്ടുകാർ തടഞ്ഞപ്പോൾ മാത്രമാണു ഡ്രൈവർ ബസ് നിർത്തിയത്. നാട്ടുകാരാണ് ജോസഫിനെയും മകളെയും ആശുപത്രിയിലെത്തിച്ചതും. ഇരു കാലുകളുടെയും തുടയെല്ലുകൾ തകർന്നുപോയ ജോസഫ് ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. ചുരുങ്ങിയത് ആറു മാസമെങ്കിലും ഒരേ കിടപ്പു കിടക്കേണ്ട ദുരവസ്ഥയിലാണ് അദ്ദേഹം. അടുത്ത മാസം നീതുവിന്റെ വിവാഹവും നിശ്ചയിച്ചിട്ടുണ്ട്. വിവാഹത്തിന്റെ ഒരുക്കങ്ങൾക്കായി ഓടിനടക്കുന്നതിനിടയിലാണ് ഈ ദുര്യോഗം.
നീതുവിന്റെ ഇടതുകയ്യിൽ പൊട്ടലും ചതവുമുണ്ട്. ബസിനടിയിൽപെടാതെ കഷ്ടിച്ചാണ് ആ പെൺകുട്ടി രക്ഷപ്പെട്ടത്. ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തതുകൊണ്ടുമാത്രം മറക്കാവുന്ന ക്രൂരതയാണോ ഇത്? വിദ്യാർഥികളെ കയറ്റാതിരിക്കാനുള്ള ജീവനക്കാരുടെ കുബുദ്ധിയാണ് അപകടത്തിൽ കലാശിച്ചതെന്നു പറയാം. യാത്രാസൗജന്യമുള്ള കുട്ടികളെ കയറ്റാതിരുന്നാൽ ആ സ്ഥലത്തുകൂടി മറ്റു യാത്രക്കാരെ കുത്തിനിറച്ചാലുണ്ടാകുന്ന അമിതലാഭത്തിലാണ് ഇത്തരക്കാരുടെ കണ്ണ്. ബസിൽ കയറുന്ന വിദ്യാർഥികളോടു വളരെ മോശമായാണു ചില ജീവനക്കാരെങ്കിലും പെരുമാറുന്നത്.
ബസ് സ്റ്റാൻഡിൽനിന്ന് എല്ലാ യാത്രക്കാരും കയറുന്നതുവരെ കുട്ടികൾ പുറത്തെ പൊരിവെയിലത്തു കാത്തുനിൽക്കണം. ബസ് പുറപ്പെടുന്നതിനു തൊട്ടുമുൻപു മാത്രമേ കുട്ടികൾക്കു കയറാൻ അനുവാദമുള്ളൂ. എല്ലാവരും കയറുന്നതിനു മുൻപായി ബസ് വിട്ടുപോവുകയും ചെയ്യും. ഇതിനിടെ, കൊച്ചുകുട്ടികൾവരെ വീണു പരുക്കേൽക്കാറുണ്ട്. ബസിൽ സീറ്റ് ഒഴിവുണ്ടെങ്കിൽ പോലും വിദ്യാർഥികളെ ഇരിക്കാൻ അനുവദിക്കാത്ത ജീവനക്കാരുണ്ട്; സ്കൂളുകളോടു ചേർന്നുള്ള സ്റ്റോപ്പുകളിൽ നിർത്താതെ പോവുന്ന ബസുകളുമുണ്ട്. നിർത്തിയാൽത്തന്നെ സ്റ്റോപ്പിൽനിന്ന് ഏറെ ദൂരെ മാത്രം. ഇവിടേക്കു കുട്ടികൾ ഓടിയെത്തുന്നതിനു മുൻപേ ബസ് നീങ്ങിയിരിക്കും.
ബസിന്റെ ഒരു ട്രിപ്പിനോളം പോലും മനുഷ്യജീവനു വില കൽപിക്കാത്ത കാഴ്ചകൾ കണ്ടു കേരളം പലപ്പോഴും ലജ്ജയോടെ തലതാഴ്ത്തിയിട്ടുണ്ട്. 2018ൽ കൊച്ചി നഗരത്തിൽ യാത്രയ്ക്കിടെ കുഴഞ്ഞുവീണ ആദിവാസി യുവാവിനോടു സ്വകാര്യ ബസിലെ ജീവനക്കാർ കാട്ടിയ ക്രൂരത വലിയ പ്രതിഷേധത്തിനു കാരണമായി. അടിയന്തര ചികിത്സ ലഭിക്കേണ്ട സമയത്ത് ആശുപത്രിയിൽ എത്തിക്കാതിരുന്നതു കൊണ്ടാണ് ടി.കെ. ലക്ഷ്മണൻ എന്ന ആ യാത്രക്കാരൻ മരിച്ചതെന്നായിരുന്നു പരാതി. ബസ് ഏതെങ്കിലും ആശുപത്രിയിലേക്കു വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ട്രിപ് മുടങ്ങുമെന്ന കാരണത്താൽ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. ഒട്ടേറെ സ്റ്റോപ്പുകളിൽ നിർത്തി, യാത്രക്കാരെ കയറ്റിയിറക്കി ബസ് ഇടപ്പള്ളിയിൽ എത്തിയിട്ടാണു ലക്ഷ്മണനെ ഇറക്കിയത്. ജീവിതം പോലെതന്നെ ബസുകളും ഓടേണ്ടതു നന്മയുടെയും മനുഷ്യത്വത്തിന്റെയും പാതയിലൂടെയാവണമെന്നു പറഞ്ഞുതരികയാണ് വയനാട്ടിലെ ആ അച്ഛന്റെയും മകളുടെയും സങ്കടം.