ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയന് പുറത്ത്; ആകാംക്ഷയോടെ ലോകം
Mail This Article
ബ്രിട്ടൻ ഇന്ന് യൂറോപ്യൻ യൂണിയന് പുറത്തു കടക്കുമ്പോൾ, ആകാംക്ഷയോടെ ലോകം ഉറ്റുനോക്കുന്നു. ആഗോള വിപണിയിൽ അതു ചെലുത്തുന്ന സ്വാധീനം എന്താകും?
യുകെയുമായി വേർപിരിയുന്ന കരാറിൽ 29ന് യൂറോപ്യൻ യൂണിയൻ (ഇയു) അനുകൂലമായി വോട്ടു ചെയ്തു. യൂണിയൻ വിടാനുള്ള 11 മാസത്തെ പരിണാമ ഘട്ടത്തിലേക്ക് യുകെ പ്രവേശിക്കുകയാണ്. വരുന്ന വർഷം മുതലുള്ള വ്യാപാരബന്ധങ്ങൾക്ക് ആവശ്യമായ വ്യവസ്ഥകളും ചട്ടങ്ങളും ഈ വർഷം യൂണിയനുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തേണ്ടതുണ്ട്.
നിലവിലുള്ള എല്ലാ ചട്ടങ്ങളും ബാധ്യതകളും അതേപടി യുകെ പാലിക്കണം. അയർലൻഡുമായുള്ള അതിർത്തി തുറന്നുകിട്ടണമെന്ന ആവശ്യപ്പെടുന്ന, കത്തോലിക്കർ ന്യൂനപക്ഷമായ നോർത്തേൺ അയർലൻഡിനുള്ള ആശങ്കളായിരുന്നു നേരത്തെയുണ്ടായിരുന്ന ഒരു പ്രശ്നം. ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടി ദശാബ്ദങ്ങളോളം നടത്തിയ പോരാട്ടത്തിന് അന്ത്യം കുറിച്ച സമാധാന കരാറിന്റെ അടിസ്ഥാനഘടകമാണിത്. യുകെ– നോർത്തേൺ അയർലൻഡ് കസ്റ്റംസ് സംവിധാനത്തിലൂടെ ഇതു മറികടക്കാനാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച്, നോർത്തേൺ അയർലൻഡിൽ തന്നെ ചരക്ക് സൂക്ഷിച്ചാൽ റീഫണ്ട് ചെയ്യുമെന്ന വ്യവസ്ഥയോടെ ഇരുഭാഗത്തേക്കുമുള്ള ചരക്കിടപാടുകളുടെ മേൽ പരിശോധനയും തീരുവ ചുമത്തലും ഉണ്ടാകും. യുകെയോടു ചേർന്നു വരുന്ന അയർലൻഡിന്റെ അതിർത്തിയും അതല്ലാതെയുള്ള അതിർത്തിയും തുറന്നുതന്നെ കിടക്കും.
യുകെ– ഇയു കരാറിന് അന്തിമരൂപം നൽകുമ്പോൾ വ്യാപാരകാര്യങ്ങളിൽ മാത്രമല്ല തീരുമാനമെടുക്കാനുള്ളത്. നിയമപാലനം, വിവര കൈമാറ്റം, സുരക്ഷ തുടങ്ങിയ കാര്യങ്ങളുമുണ്ട്. വ്യോമയാനം, മത്സ്യബന്ധനം, വൈദ്യുതി, വാതകം, മരുന്ന് തുടങ്ങിയവയുമായി ബന്ധപ്പെട്ട ചട്ടങ്ങൾക്കും രൂപം നൽകേണ്ടതുണ്ട്. ഇതിനു കഴിയാതെ വന്നതാണ് ജോൺസന്റെ രണ്ടു മുൻഗാമികൾക്കും സ്ഥാനം നഷ്ടപ്പെടാൻ കാരണമായത്. ബ്രെക്സിറ്റിനുള്ള സമയപരിധി അങ്ങനെ നീണ്ടുപോയി. നോർത്തേൺ ഐറിഷ് എംപിമാരെ ആശ്രയിച്ചുവന്നതും കാര്യങ്ങൾ നീട്ടിക്കൊണ്ടുപോയി. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി.
ഇയു ബന്ധം ഉപേക്ഷിച്ചതോടെ യൂറോപ്യൻ കൗൺസിൽ, കമ്മിഷൻ, പാർലമെന്റ് തുടങ്ങിയവയിൽ യുകെയുടെ പ്രാതിനിധ്യം ഉണ്ടാവില്ലെന്നതാണ് ഉടനെ കാണപ്പെടുന്ന ഒരു മാറ്റം. നികുതി, തീരുവ ആനുകൂല്യങ്ങൾ നഷ്ടപ്പെടുന്ന കമ്പനികളും ബാങ്കുകളും യൂറോപ്പിൽ എവിടേക്കെങ്കിലും പ്രവർത്തനം മാറ്റാനായി നടത്തുന്ന ശ്രമമാണു മറ്റൊന്ന്. നികുതി കുറവായതിനാൽ സാമ്പത്തിക സ്ഥാപനങ്ങൾക്ക് അയർലൻഡാണ് ഗുണകരമാവുക. എയർബസ് അതിന്റെ ജീവനക്കാരെ മുഴുവൻ ഫ്രാൻസിലേക്കു കൊണ്ടുപോകാനാണ് ആലോചിക്കുന്നത്.
ലോകത്ത് സ്വദേശ വിപണിസംരക്ഷണവും വിദേശവിദ്വേഷവും ശക്തിപ്പെട്ടുവരുന്ന സാഹചര്യത്തിൽ ഇയു വിട്ടുവരുന്ന യുകെയിൽ അതു ചെലുത്തുന്ന സ്വാധീനമാണ് ബന്ധപ്പെട്ട മറ്റൊരു കാര്യം. ഇയു വിട്ടുപോരാൻ യുകെയെ പ്രേരിപ്പിച്ചുകൊണ്ടിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയൊരു ഉടമ്പടിക്ക് തയാറായെന്നും ഇല്ലെന്നും വരാം. ഉഭയകക്ഷി വ്യാപാര കരാറിനു തയാറെന്ന സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ യുകെയിൽ എത്തിയിരുന്നു. ഒരുകാലത്ത് തങ്ങളുടെ കോളനികളായിരുന്ന ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെടാനും യുകെ ശ്രമിക്കുന്നുണ്ട്.
ഏഷ്യയിലെ വലിയ രണ്ടു കമ്പോളങ്ങളായ ചൈനയെയും ഇന്ത്യയെയും യുകെ നോട്ടമിടുമെന്നതിനാൽ പുതിയ അവസരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. അതേസമയം ജാഗ്വർ ലാൻഡ്റോവർ അടക്കം വൻ നിക്ഷേപം നടത്തിയിട്ടുള്ള ടാറ്റ പോലെയുള്ള ഇന്ത്യൻ വ്യവസായികൾക്ക് ഇയുവിലെ നികുതി ആശങ്കയുളവാക്കുന്ന കാര്യമാണ്. ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാലയങ്ങളിലേക്കു പോകുന്ന ഇന്ത്യൻ വിദ്യാർഥികളെ സ്വാധീനിക്കാൻ ഇനി യുകെ ശ്രമിക്കും. ഇന്ത്യൻ സംരംഭകർ നിർമിക്കുന്ന ഇയു ഉൽപന്നങ്ങൾക്ക് യുകെ വിപണിയിൽ പ്രവേശനം കിട്ടുക ഇനി അത്ര അനായാസമായിരിക്കില്ല. അതിനാൽ യുകെയിലെ വ്യാപാര, സാമ്പത്തിക സേവന രംഗങ്ങളിൽ വലിയ മാറ്റംമറിച്ചിലാണ് സംഭവിക്കുക. യുകെയിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഇന്ത്യയിൽ നിന്നുള്ള വൻകിടക്കാർ വലിയ തോതിലുള്ള നിക്ഷേപം നടത്തിയിട്ടുള്ളവരാണ്. യുകെയിൽ നിക്ഷേപം തുടരുന്നതു സംബന്ധിച്ച അവരുടെ പുനരാലോചനയനുസരിച്ച് വസ്തു ഇടപാടുകളിൽ വലിയ ഇടിവ് സംഭവിച്ചേക്കാം.
കരാറില്ലാതെ പുറത്തുപോകുന്ന പക്ഷം ഭാവിയിൽ പല പ്രശ്നങ്ങളും ഉടലെടുക്കാം. അത് ബ്രിട്ടിഷ് വിപണിയിൽ വലിയ പ്രത്യാഘാതത്തിനാവും ഇടയാക്കുക. ജോൺസൻ സർക്കാർ അവതരിപ്പിക്കുന്ന കരാർ യുകെ പാർലമെന്റ് അതേ പടി അംഗീകരിക്കണമെന്നുമില്ല. യുകെയിൽ നിന്ന് പുറത്തുപോകണമെന്ന് സ്കോട്‌ലൻഡിൽ നിന്ന് ആവശ്യമുയരാം. ബ്രെക്സിറ്റ് വിജയമോ പരാജയമോ എന്ന് വരുംമാസങ്ങളിൽ അറിയാം. എന്തായാലും ഇയുവിനു മേലും ലോകത്തിനു മേലും നീണ്ടുനിൽക്കുന്നതായിരിക്കും അത്.
(ഇറാൻ, യുഎഇ എന്നിവിടങ്ങളിൽ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു ലേഖകൻ)
ഇന്ന് രാത്രി എന്തു സംഭവിക്കും
ബ്രിട്ടനിൽ ഇന്നു രാത്രി 11 മണി ആകുമ്പോൾ ആ രാജ്യം യൂറോപ്യൻ യൂണിയന്റെ ഭാഗമല്ലാതാകും. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രെക്സിറ്റ് നടപ്പാകും.
എന്തുകൊണ്ട് 11 മണി
യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസൽസിൽ അർധരാത്രി 12 മണിയാകുമ്പോഴാണ് ബ്രെക്സിറ്റ് നടപ്പാവുക. ബ്രിട്ടനിൽ അപ്പോൾ 11 മണി ആയിരിക്കും (ഇന്ത്യയിൽ നാളെ പുലർച്ചെ 4.30).
ബ്രസൽസിൽ എന്തു സംഭവിക്കും?
∙ യൂറോപ്യൻ പാർലമെന്റിൽ ബ്രിട്ടനിൽനിന്നുള്ള 73 എംപിമാർ ഇതോടെ എംപിമാരല്ലാതാകും.
∙ യൂറോപ്യൻ പാർലമെന്റിനു മുന്നിലെ ബ്രിട്ടിഷ് പതാക ഒഴിവാക്കും. ഈ പതാക മ്യൂസിയത്തിലേക്കു മാറ്റും.
ബ്രിട്ടനിൽ എന്തു സംഭവിക്കും?
∙ മെറൂൺ/കാപ്പി നിറത്തിലുള്ള നിലവിലെ പാസ്പോർട്ടിനു പകരം പഴയ കടുംനീല നിറത്തിലുള്ള ബ്രിട്ടിഷ് പാസ്പോർട്ട് തിരിച്ചുവരും.
∙ ബ്രെക്സിറ്റ് സ്മൃതി നാണയങ്ങൾ പുറത്തിറക്കും.
നിത്യജീവിതം
∙ ബ്രിട്ടിഷ് പൗരന്മാർ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെത്തുമ്പോൾ പാസ്പോർട്ട്/കസ്റ്റംസ് പരിശോധനകളിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ പരിഗണന തുടരും.
∙ ഡ്രൈവിങ് ലൈസൻസിനും മറ്റും പരസ്പരമുള്ള അംഗീകാരം തുടരും
∙ മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ ബ്രിട്ടിഷ് പൗരന്മാർക്ക് പെൻഷനും മറ്റും തുടരും.
∙ വ്യാപാരവും മറ്റും നിലവിൽ മാറ്റമില്ലാതെ തുടരും.
ഇനി, ഡിസംബർ 31
∙ വിടുതൽ നടപടികൾ പൂർണമാക്കാനുള്ള കാലാവധി 11 മാസം. 2020 ഡിസംബർ 31ന് ബ്രിട്ടൻ പൂർണാർഥത്തിൽ യൂറോപ്യൻ യൂണിയനു പുറത്താകും. യാത്ര, വ്യാപാരം, താമസം, വീസ തുടങ്ങിയ വിവിധ മേഖലകളിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും ബ്രിട്ടനും തമ്മിലുള്ള കരാറുകൾ ഇതിനകം നിലവിൽ വരണം.
28–1
യൂറോപ്യൻ യൂണിയൻ ഇനി 27 രാജ്യങ്ങൾ. ജർമനി, ഫ്രാൻസ്, ഇറ്റലി, പോർച്ചുഗൽ, ഓസ്ട്രിയ, ബൽജിയം, ബൾഗേറിയ, ഡെന്മാർക്ക്, എസ്റ്റോണിയ, ഫിൻലൻഡ്, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, ഹംഗറി, അയർലൻഡ്, സ്വീഡൻ, സ്പെയിൻ, സ്‌ലൊവേനിയ, പോളണ്ട്, നെതർലൻഡ്സ്, മാൾട്ട, ലക്സംബർഗ്, ലിത്വാനിയ, ലാത്വിയ, സ്ലൊവാക്യ, റുമാനിയ.