വസ്തുനിഷ്ഠം; പക്ഷേ, മാന്ദ്യത്തിനു മരുന്നില്ല
Mail This Article
റവന്യു വരവ്, നികുതി വരവ് എന്നിവയെക്കുറിച്ചുള്ള ബജറ്റിലെ കണക്കുകൂട്ടൽ യാഥാർഥ്യബോധത്തോടെയുള്ളതാണ്. ധനക്കമ്മി 3.8 ശതമാനമേ വരൂ എന്നു പറയുന്നിടത്താണു ചെറിയൊരു പ്രശ്നമുള്ളത്. എങ്കിലും അതത്ര ശരിയല്ല എന്നു പറയാനാവില്ല. കുറച്ചു വ്യത്യാസം വരാം എന്നേയുള്ളൂ.
മാന്ദ്യം മറികടക്കാൻ ഇതു സഹായിക്കുമോ?
എന്നു പറയാൻ കഴിയില്ല. സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഒന്നും ബജറ്റിലില്ല എന്നു പറയേണ്ടിവരും. ആദായനികുതിയിലാണ് കുറച്ച് ഇളവുകൾ നൽകിരിക്കുന്നത്. അതുതന്നെ, 15 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്കേ ഗുണം ചെയ്യൂ.
എടുത്തു പറയാവുന്ന ഒരു നടപടി, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ നികുതിയുടെ ഭാരം കമ്പനികളിൽ നിന്ന് ഒഴിവാക്കിയതാണ്. എന്നാൽ, ഇതു കാരണം എത്ര വിദേശ നിക്ഷേപകർ ഇവിടെ വരുമെന്നു കാണേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിച്ചാലേ, ഈ നടപടി കൊണ്ടു ഗുണമുണ്ടാകൂ.
എൽഐസി ഓഹരിവിൽപനയെ എങ്ങനെ കാണുന്നു?
അതു സുപ്രധാന തീരുമാനമാണ്. കഴിഞ്ഞ ബജറ്റിൽ 67,000 കോടി രൂപയാണ് ഓഹരി വിൽപനയിലൂടെ പ്രതീക്ഷിച്ചത്. ഇത്തവണ 2.11 ലക്ഷം കോടിയാണു പ്രതീക്ഷിക്കുന്നത്.
എന്നാൽ, എൽഐസി ഓഹരിവിൽപന വഴി ലഭിക്കുന്ന പണം പുനരുൽപാദനത്തിനു സഹായിക്കുന്ന ക്യാപ്പിറ്റൽ എക്സ്പെൻഡീച്ചർ വിഭാഗത്തിൽത്തന്നെ ചെലവഴിക്കണം. അല്ലാതെ, ഈ തുക നിത്യനിദാനച്ചെലവിനോ റവന്യു ചെലവിനോ വിനിയോഗിച്ചാൽ അംഗീകരിക്കാനാവില്ല.
ബജറ്റ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമോ?
സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിനു ബജറ്റ് സഹായിക്കുന്നില്ലെങ്കിൽ പിന്നെ, അതെങ്ങനെയാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക?
(ന്യൂഡൽഹി നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയിലെ ഇമെരിറ്റസ് പ്രഫസറാണ് ലേഖകൻ)