ADVERTISEMENT

സർക്കാരുകൾ വേണ്ടത്ര പരിഗണിക്കുന്നില്ലെന്ന കാലങ്ങളായുള്ള പ്രവാസിയുടെ മുറവിളിക്ക് ബജറ്റിലൂടെ ധനമന്ത്രി നിർമല സീതാരാമൻ നൽകിയ മറുപടി പക്ഷേ, അവരെ ഞെട്ടിക്കുന്നതായി. ബജറ്റിൽ പ്രവാസികൾക്കു ഗുണകരമായ കാര്യങ്ങൾ ഇല്ലെന്നു മാത്രമല്ല, പ്രവാസിപദവിയെത്തന്നെ വെല്ലുവിളിക്കുന്നവിധമുള്ള നിർദേശമുണ്ടായതാണു രാജ്യത്തിനു പുറത്തു താമസിക്കുന്ന ലക്ഷക്കണക്കിനു പേരെ വലയ്ക്കുന്നത്.

പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാൻ ഒരുവശത്തു കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുമ്പോഴാണ് ഇത്തരം ഇരുട്ടടി ഉണ്ടാവുന്നത്. പ്രവാസികളുടെ വരുമാനത്തിനു നികുതി ഏർപ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനം വിവാദമായ സാഹചര്യത്തിൽ, പ്രവാസി ഇന്ത്യക്കാർ വിദേശത്തെ വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ലെന്നു ധനമന്ത്രി വ്യക്തമാക്കിയത് ആശ്വാസമായെങ്കിലും ഇക്കാര്യത്തിലെ ആശയക്കുഴപ്പവും ആശങ്കയും ബാക്കിനിൽക്കുന്നു.

പ്രവാസിപദവി ചോദ്യം ചെയ്യുന്ന ബജറ്റ് നിർദേശം കനത്ത ആഘാതമാണ് അവരിൽ ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസി എന്നതിന്റെ നിർവചനം തന്നെ മാറുമോ എന്ന അവസ്ഥയിലേക്കുവരെ കാര്യങ്ങൾ എത്തിയിരിക്കുന്നു. 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ നിന്നാൽ പ്രവാസിപദവി ഇല്ലാതാകും എന്നതാണു ബജറ്റിലെ പ്രഖ്യാപനം. മുൻപ് 182 ദിവസം നാട്ടിൽ നിൽക്കാമായിരുന്നുവെങ്കിൽ ഇനി 240 ദിവസം വിദേശത്തു കഴിയേണ്ടിവരും. ഈ നിർദേശം ഏറ്റവുമധികം ബാധിക്കുക എണ്ണപ്പാടങ്ങളിലും മർച്ചന്റ് നേവിയിലും മറ്റും ജോലി ചെയ്യുന്ന ആയിരങ്ങളെയാവും. കാരണം, അവർ മിക്കപ്പോഴും വർഷത്തിൽ പകുതിക്കാലം നാട്ടിലായിരിക്കും. പലവിധ ആവശ്യങ്ങൾക്കായി നാട്ടിൽ വർഷത്തിൽ വലിയ കാലയളവു നിൽക്കേണ്ടിവരുന്ന പ്രവാസികളെയും പുതിയ നിർദേശം ബാധിക്കും. 

പ്രവാസികൾക്ക് ഇന്ത്യയിലെ വരുമാനത്തിനു നികുതി ഏർപ്പെടുത്തുമ്പോഴും, ബാങ്കുകളിലെ നോൺ റസിഡന്റ് എക്സ്റ്റേണൽ (എൻആർഇ), ഫോറിൻ കറൻസി നോൺ റസിഡന്റ് (എഫ്സിഎൻആർ) അക്കൗണ്ടുകളിലെ നിക്ഷേപത്തിൽനിന്നുള്ള പലിശയ്ക്കു നികുതിയിളവു തുടരുമെന്ന് ഇപ്പോൾ വിശദീകരണമുണ്ടായിട്ടുണ്ട്. പ്രവാസികൾ നാട്ടിൽ നേടുന്ന പണത്തിനുള്ള നികുതി ഇപ്പോൾത്തന്നെ ഉണ്ടെന്നതാണു വാസ്തവം. കാരണം, ഇങ്ങനെയുള്ള പണം എൻആർഒ (നോൺ റസിഡന്റ് ഓർഡിനറി) അക്കൗണ്ടിലാണു നിക്ഷേപിക്കുന്നത്. ഇതിനു നികുതി ബാധകമാണുതാനും.

അപ്പോൾപ്പിന്നെ ആരെയാവും യഥാർഥത്തിൽ ലക്ഷ്യംവച്ചത് എന്നതാണ് അടിസ്ഥാന ചോദ്യം. ‌നാട്ടിലും അന്യരാജ്യങ്ങളിലും വ്യവസായങ്ങളും മറ്റും നടത്തി, ഒരിടത്തും നികുതി നൽകാതെ നടക്കുന്നവരെ പിടിക്കാനെന്നാണു വിശദീകരണമെങ്കിലും അതിനു പക്ഷേ, കാടടച്ചു വെടിവയ്ക്കുകയാണോ ചെയ്യേണ്ടിയിരുന്നത്?‌‌ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കാതെ (സ്റ്റേറ്റ്‌ലെസ്) നികുതി സംവിധാനത്തിൽനിന്ന് രക്ഷപ്പെടുന്ന ഉയർന്ന വരുമാനക്കാരെ ഉദ്ദേശിച്ചുള്ളതാണു പുതിയ വ്യവസ്ഥയെന്നാണു പറയുന്നതെങ്കിലും ഇക്കാര്യം വ്യക്തമാക്കാത്തതാണ് ആശയക്കുഴപ്പത്തിനു കാരണം. പ്രവാസിയുടെ മേലങ്കിയണിഞ്ഞു നികുതിവെട്ടിപ്പു നടത്തുന്നവരെ കുടുക്കാനുള്ള സംവിധാനങ്ങൾ ശക്തമാകേണ്ടതുണ്ടെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ എങ്ങനെ ലഭ്യമാവും, മറ്റു രാജ്യങ്ങളിൽ ഇവർ നേടുന്ന പണത്തിന്റെ കണക്ക് ആരു നൽകും തുടങ്ങിയ ചോദ്യങ്ങൾ ശേഷിക്കുന്നുമുണ്ട്.

യഥാർഥത്തിൽ പ്രവാസിലോകം തങ്ങളെ പരിഗണിക്കുന്ന കുറച്ചു ബജറ്റ് പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്; യുഎഇ അടക്കമുള്ള രാജ്യങ്ങളുമായി ഇന്ത്യയ്ക്കു നല്ല ബന്ധമുള്ള സാഹചര്യത്തിൽ വിശേഷിച്ചും. ഗൾഫ് മേഖലയിൽ മാത്രം അരക്കോടിയോളം പ്രവാസികൾ ഉണ്ടെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽത്തന്നെ 20 ലക്ഷത്തിലേറെ മലയാളികളാണ്. കേരളത്തിലേക്കു മാത്രം പ്രതിവർഷം പ്രവാസികൾ അയയ്ക്കുന്നത് ശരാശരി ഒരു ലക്ഷം കോടി രൂപയാണ്. ഇത്രയും നൽകുന്നവർക്ക് എന്താണു തിരിച്ചുകിട്ടുന്നത് എന്നതാണു പ്രധാന ചോദ്യം.

നാടിന്റെ പുരോഗതിക്കായി പ്രവാസികളെ ഇന്ത്യയിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നതിനു പകരം, അവരുടെ ആത്മവിശ്വാസം കളയുന്നവിധത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവുന്നതു സാമ്പത്തിക മുരടിപ്പു നേരിടുന്ന നമ്മുടെ രാജ്യത്തിനു ദോഷമേ ഉണ്ടാക്കൂ. അതുകൊണ്ടുതന്നെ, ഇക്കാര്യത്തിൽ പുനർവിചിന്തനം അടിയന്തരമായി ഉണ്ടാവുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com