ADVERTISEMENT

ഡൽഹിയിൽ നാളെ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ മുഖ്യ വിഷയം റോഡുകളോ സ്കൂളുകളോ ആശുപത്രികളോ അല്ല. മറിച്ച്, ഡൽഹിയിലെ മഥുര റോഡിനെയും കാളിന്ദികുഞ്ചിനെയും യമുനയ്ക്കു കിഴക്കു കിടക്കുന്ന യുപിയിലെ നോയിഡയുമായി ബന്ധിപ്പിക്കുന്ന റോഡ് നമ്പർ 13എ ആയിരിക്കുന്നു. അവിടെയാണു ഷഹീൻബാഗ്. ആ റോഡ്, പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവർ ഉപരോധിച്ചിട്ട് ഒരു മാസത്തിലേറെയാകുന്നു. 

ഡൽഹിയിലെ തിരഞ്ഞെടുപ്പു പദാവലിയിലേക്ക് ഷഹീൻബാഗിനെ കൂട്ടിച്ചേർത്തത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ജനുവരി 27നു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം വോട്ടർമാരോടു പറഞ്ഞു, “നിങ്ങൾ ദേഷ്യത്തോടെ ഇവിഎമ്മിന്റെ ബട്ടൻ അമർത്തി ഞെക്കിയാലേ, ഷഹീൻബാഗിനു കറന്റ് അടിക്കുകയുള്ളൂ.” തുടർന്ന് ബിജെപിയിലെ ചെറുതും വലുതുമായ നേതാക്കൾ ഷഹീൻബാഗിനെ ലാക്കാക്കി വാക്ശരങ്ങൾ തൊടുത്തുകൊണ്ടിരുന്നു. പ്രധാനമന്ത്രി മോദി, ഒരു തിരഞ്ഞെടുപ്പു പ്രസംഗത്തിൽ മുസ്‌ലിംകൾ ധാരാളമുള്ള സീലംപുർ, ജാമിയ, ഷഹീൻബാഗ് എന്നീ പ്രദേശങ്ങളെ പേരെടുത്തു പരാമർശിച്ചിരുന്നു. ചുരുക്കത്തിൽ, ഷഹീൻബാഗാണ് ബിജെപിയുടെ പ്രചാരണത്തിന്റെ കേന്ദ്രബിന്ദു.

ഏകദേശം 2 ലക്ഷം ജനസംഖ്യയുള്ള ഷഹീൻബാഗ്, ജാമിയ മില്ലിയ സർവകലാശാലയിൽനിന്ന് ഏറെ അകലെയല്ല. അവിടത്തെ മിക്ക കുടുംബങ്ങൾക്കും ജാമിയയുമായി ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ബന്ധമുണ്ട്. ഡിസംബർ 11നു പൗരത്വ ഭേദഗതി ബിൽ നിയമമായപ്പോൾ ഇവിടത്തുകാർ ആശങ്കാകുലരായിരുന്നു. അതെത്തുടർന്ന്, ജാമിയയിൽ നടന്ന പൊലീസ് അതിക്രമം, ഷഹീൻബാഗിൽ അസ്വസ്ഥത പടർത്തി. ജാമിയയിലെ വിദ്യാർഥിനികളോടു പൊലീസ് കാണിച്ച ക്രൂരത അവിടത്തെ സ്ത്രീകളെ വല്ലാതെ ബാധിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ജാമിയ നഗറിൽ പ്രതിഷേധിച്ചിരുന്നവർ, പൗരത്വ സമരനേതാവും ജെഎൻയു വിദ്യാർഥിയുമായ ഷർജീൽ ഇമാമിനെ തോളിലേറ്റി മുദ്രാവാക്യം വിളിച്ചു – “ഹമേം ക്യാ കർന ചാഹിയേ?” (നമ്മൾ എന്തു ചെയ്യണം?). ഷർജീൽ ഇമാം ഉത്തരമായി രണ്ടു വാക്കേ പറഞ്ഞുള്ളൂ – “ചക്കാ ജാം” (റോഡ് ഉപരോധം). അങ്ങനെ തുടങ്ങിയതാണു ഷഹീൻബാഗിലെ കുത്തിയിരുപ്പു സമരം.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ സമരം പൂർണമായും സ്ത്രീകൾ ഏറ്റെടുത്തു. സ്ത്രീകളെ പകൽ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്ന നിയമം, അർധരാത്രിയിലെ പൊലീസ് നടപടികൾക്കു തടയിട്ടു. മുത്തലാഖ് നിരോധനം മുസ്‌ലിം സ്ത്രീകളുടെ ക്ഷേമത്തിനു വേണ്ടി ചെയ്തതാണെന്ന് തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്ന ബിജെപി, ഷഹീൻബാഗിലെ സ്ത്രീകളുടെ മേൽ ബലപ്രയോഗം നടത്തുന്നതു തിരിച്ചടിയാകുമെന്നു കരുതിയിരിക്കാം. പൊലീസ്, പ്രക്ഷോഭകാരികളിൽനിന്നു ദൂരെ ബാരിക്കേഡ് സ്ഥാപിച്ച് അവിടെ നിലകൊണ്ടു. 

ഇതിനിടെ ഷർജീൽ ഇമാം, ആസിഫ് മുജ്തബ എന്നിവരുൾപ്പെട്ട ഷഹീൻബാഗ് കമ്മിറ്റി, സമരത്തിന്റെ സമാധാനപരമായ പരിസമാപ്തിക്കായി പൊലീസുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ‘ഈ സമരം സമാധാനപരമായി അവസാനിപ്പിക്കരുതെന്ന് മുകളിൽനിന്ന് ഉത്തരവുണ്ടെന്ന്’ ഒരു പൊലീസ് ഓഫിസർ ഷർജീൽ ഇമാമിനോടു പറഞ്ഞതായി റിപ്പോർട്ടുണ്ട്. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന പ്രസ്താവന.

തിരഞ്ഞെടുപ്പു കഴിയുന്നതുവരെ ഷഹീൻബാഗ് ബിജെപിക്ക് ആവശ്യമാണെന്നു തോന്നിപ്പിക്കുന്നു. ബിജെപിയുടെ കണക്കുകൂട്ടൽ, ഷഹീൻബാഗിനു വർഗീയനിറം കൊടുക്കുന്നതിലൂടെ സാധ്യമാകുമെന്നു കരുതുന്ന ധ്രുവീകരണം, ഹിന്ദു വോട്ട് ബാങ്ക് സൃഷ്ടിക്കും എന്നതാണ്. മറുഭാഗത്ത്, ആം ആദ്മി പാർട്ടി ഷഹീൻബാഗിനെ കണ്ട മട്ടില്ല. 

2013ലെ തിരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടർമാർക്കു മുൻതൂക്കമുള്ള നിയോജക മണ്ഡലങ്ങളിൽ കോൺഗ്രസാണു ജയിച്ചത്. ഇതു തൂക്കുമന്ത്രിസഭയ്ക്കു വഴിവച്ചു. 2015 ആയപ്പോഴേക്കും, ബിജെപിയെ തോൽപിക്കാൻ ആം ആദ്മി പാർട്ടിക്കാണു കൂടുതൽ കെൽപ് എന്നു തിരിച്ചറിഞ്ഞ മുസ്‌ലിം വോട്ടർമാർ കൂട്ടത്തോടെ അവർക്കു വോട്ട് ചെയ്തു. ഈ തിരഞ്ഞെടുപ്പിലും തന്റെ മുസ്‌ലിം പിന്തുണ അതുപോലെ നിലനിൽക്കുന്നുണ്ടെന്നു ബോധ്യപ്പെട്ട അരവിന്ദ് കേജ്‌രിവാൾ, മൃദുഹിന്ദുത്വത്തിലാണു പിടിമുറുക്കിയിരിക്കുന്നത്. മാധ്യമങ്ങളോടു സംസാരിക്കവേ, ഹനുമാൻ ചാലീസ (സ്തോത്രം) ചൊല്ലിയ അദ്ദേഹം ‘ഹനുമാൻ ഭക്ത് കേജ്‌രിവാൾ’ എന്ന പേരു നേടി. ബിജെപിയുടെ ഭാഗത്തുനിന്ന് എത്ര പ്രകോപനം ഉണ്ടായിട്ടും അദ്ദേഹം ആശുപത്രികളെയും വിദ്യാലയങ്ങളെയും പറ്റി മാത്രമേ സംസാരിച്ചുള്ളൂ. 

പ്രധാനമന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാർ, ബിജെപി മുഖ്യമന്ത്രിമാർ, ഒട്ടേറെ എംപിമാർ തുടങ്ങി വൻ പടയെത്തന്നെയാണു ബിജെപി ഡൽഹിയിൽ ഇറക്കിയിരിക്കുന്നത്. അവർ ആവർത്തിച്ചു പറയുന്നത്, റോഡ് നമ്പർ 13എയെക്കുറിച്ചു മാത്രം!

ഇന്ത്യയെക്കുറിച്ച് അവർ കരുതുന്നത് 

മാരികോ ഗ്രൂപ്പിലെ കിഷോർ മാരിവാലയ്ക്ക് കഴിഞ്ഞ മാസം തായ്‌ലൻഡിൽ വച്ചുണ്ടായ വിചിത്രമായ അനുഭവം അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. തായ്‌ലൻഡിനോടു തൊട്ടുകിടക്കുന്ന ആൻഡമാൻ കടലിൽ സഞ്ചരിക്കാൻ അദ്ദേഹത്തിനൊരു നൗക വേണമായിരുന്നു. ബോട്ട് വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനത്തിൽ ചെന്നപ്പോൾ റിസപ്ഷനിസ്റ്റ് ചോദിച്ചു, “സർ, നിങ്ങൾ ഇന്ത്യയിൽ നിന്നാണോ? നിങ്ങളൊരു ഹിന്ദുവാണോ?.” 

kishore-mariwala
കിഷോർ മാരിവാല

എന്തുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് കിഷോർ മാരിവാല ആരാഞ്ഞപ്പോൾ, റിസപ്ഷനിസ്റ്റ് മാനേജരെ വിളിച്ചു. അവർ തമ്മിൽ തായ് ഭാഷയിൽ കുറച്ചുനേരം സംസാരിച്ചു. പിന്നീട് മാനേജർ മാരിവാലയോടു പറഞ്ഞു, ബോട്ട് ഓടിക്കുന്നവരെല്ലാം തിരക്കിലാണ്. ഒരാൾക്കു മാത്രമേ ഒഴിവുള്ളൂ; അയാളാണെങ്കിൽ മുസ്‌ലിമും. അതു താങ്കൾക്കു പ്രശ്നമല്ലെന്നു കരുതുന്നു! അതുകേട്ട് ഞെട്ടിപ്പോയ മാരിവാലയോടു മാനേജർ പറഞ്ഞു, “ഞങ്ങൾ പത്രങ്ങളിൽ വായിക്കുന്നത് ഹിന്ദുക്കൾ മുസ്‌ലിംകളുടെ സാമീപ്യം ഇഷ്ടപ്പെടുന്നില്ലെന്നാണ്. അതുകൊണ്ടാണ് ഞങ്ങൾക്ക് ഇത്തരമൊരു ആശങ്കയുണ്ടായത്.’’

പാശ്ചാത്യനാടുകളിൽ അഭിപ്രായ രൂപീകരണത്തിൽ വലിയ പങ്കു വഹിക്കുന്ന പ്രസിദ്ധീകരണങ്ങൾ, പൗരത്വ നിയമത്തെയും അതിനെതിരായ പ്രതിഷേധങ്ങളെ സർക്കാർ നേരിട്ട മാർഗങ്ങളെയും കടുത്ത ഭാഷയിൽ വിമർശിക്കുന്ന കാലമാണിത്. പ്രധാനമന്ത്രി മോദി “ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ അപകടപ്പെടുത്തുകയാണ്” എന്നാണ് ദി ഇക്കണോമിസ്റ്റ് വാരിക ഈയിടെ എഴുതിയത്. 

യൂറോപ്യൻ യൂണിയനിലെ (ഇയു) എംപിമാർ അവരുടെ പാർലമെന്റിനു മുൻപാകെ വച്ചിരിക്കുന്ന പ്രമേയം നാം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. ആ പ്രമേയത്തിലൂടെ, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചുള്ള 1992ലെ യുഎൻ മാർഗനിർദേശത്തെ ഇന്ത്യ പിന്തുടരണമെന്ന് ശക്തമായി ആവശ്യപ്പെടുന്നു. പൗരത്വ നിയമത്തിനെതിരായ സമാധാനപരമായ പ്രതിഷേധങ്ങളെ കുറ്റകൃത്യമായി കാണരുതെന്നും പറയുന്നു. ഇയുവിലെ അംഗരാജ്യങ്ങളോട് ഇന്ത്യയുമായുള്ള ഇടപാടുകളിൽ ‘പൗരത്വ നിയമം’ എന്ന വിഷയം ഉയർത്തണമെന്നും ആവശ്യപ്പെടുന്നു. ഈ വിഷയം ഇന്ത്യൻ സുപ്രീം കോടതിയുടെ പരിഗണനയിലായതിനാൽ അതിൽ വിധി വരുന്നതുവരെ, ഇയു പാർലമെന്റിൽ പ്രമേയത്തിൻമേലുള്ള ചർച്ച മാറ്റിവച്ചിരിക്കുകയാണ്.

ഇത്തരത്തിൽ പുറത്തുനിന്നുള്ള വിമർശനങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരിടുന്നത്, ഇത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ് എന്നു പറഞ്ഞാണ്. വിദേശ രാജ്യങ്ങളിലെ മാധ്യമങ്ങൾക്കും രാഷ്ട്രീയക്കാർക്കും പുറമേ, അവിടങ്ങളിലെ സാധാരണക്കാരും ഇന്ത്യയെക്കുറിച്ചു മോശമായ ധാരണ വച്ചുപുലർത്തിയാൽ (മാരിവാലയ്ക്കു തായ്‌ലൻഡിൽ ഉണ്ടായ അനുഭവം പോലെ) അതു രാജ്യത്തിന്റെ പ്രതിഛായ കളങ്കപ്പെടുത്തും. 

പ്രതിഷേധക്കാരെ ശത്രുക്കളെപ്പോലെ കാണാതെ, അവരുമായി ചർച്ചയുടെ വഴികൾ തുറക്കുകയാണെങ്കിൽ അതു രാജ്യത്തിനകത്തും പുറത്തും ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com