ADVERTISEMENT

രാജാവ് കണ്ണാടി കൊണ്ടൊരു കൊട്ടാരം പണിതു. ചുമരും തറയുമെല്ലാം കണ്ണാടി മാത്രം. ഒരിക്കൽ രാജാവിന്റെ വേട്ടനായ കൊട്ടാരത്തിലെ ഒരു മുറിയിൽ അകപ്പെട്ടു. ആ മുറി പുറത്തുനിന്നു പൂട്ടി സേവകർ പോയി. നായയ്ക്കു ഭയമായി; ചുറ്റും നൂറുകണക്കിനു നായ്ക്കൾ! ‘മറ്റു നായ്ക്കളെ’ പേടിപ്പിക്കാൻ വേണ്ടി അവൻ ഉറക്കെ കുരച്ചു. ചുറ്റുമുള്ള നായ്ക്കൾ മുഴുവൻ അവനെ നോക്കി കുരച്ചു. അവൻ ചാടിയപ്പോൾ അവരും ചാടി. പിറ്റേന്നു നോക്കുമ്പോൾ വേട്ടനായ ചത്തുകിടക്കുന്നു!

പ്രതിബിംബങ്ങളെല്ലാം പ്രതിഫലനങ്ങളാണ്. അവയ്ക്കു സ്വന്തമായ രൂപമോ നിലനിൽപോ ഇല്ല. ഓരോരുത്തരും പറയുന്ന വാക്കുകളും ചെയ്യുന്ന കർമങ്ങളും ചില പ്രതിധ്വനികൾ സൃഷ്ടിക്കുമെന്നു മാത്രമല്ല, തനതായ അടയാളങ്ങളും അവശേഷിപ്പിക്കും. ചില പുസ്തകങ്ങൾ അവ എഴുതിയ ആളുടെ പേരില്ലെങ്കിൽ പോലും അവയുടെ ശൈലികൊണ്ട് ആരുടേതെന്നു തിരിച്ചറിയും. സംഗീതവും ശിൽപവുമെല്ലാം ഒന്നു സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവയുടെ ശിൽപികളെ കണ്ടെത്താം.

അവനവൻ സൃഷ്ടിക്കുന്ന പ്രതിബിംബങ്ങൾക്കു നടുവിലാണ് ഓരോ ജീവിതവും. സ്വന്തം വാക്കും പ്രവൃത്തിയും സൃഷ്ടിക്കുന്ന പ്രതിഛായയ്ക്കു പുറത്തുവരാൻ ആർക്കും കഴിയില്ല. ഹീനകൃത്യങ്ങളുടെ ഉടമകളെ ആരാണ് ഓർത്തിരിക്കുക? അവരുടെ പ്രതിബിംബങ്ങൾ അവരുടെ മരണത്തോടെ അവസാനിക്കും. നന്മകൾ ചെയ്യുന്നവരുടെ സാന്നിധ്യം അവർ വിടപറഞ്ഞതിനു ശേഷവും ഉണ്ടാകും.

ചുറ്റുമുള്ളവയിലെല്ലാം തങ്ങളുടെ ചെയ്തികൾ പ്രതിഫലിക്കും എന്ന തിരിച്ചറിവാണ് പ്രവൃത്തികളെ വിശുദ്ധമാക്കുന്നത്. ഇടപഴകിയ പരിസരങ്ങളിൽ എവിടെയെങ്കിലും തങ്ങളുടെ ക്രിയാത്മക പ്രതിരൂപം നിർമിക്കാൻ കഴിഞ്ഞിട്ടുള്ളവർ ചരിത്രവും പാഠപുസ്തകവും ആയിട്ടുണ്ട്.

Content Highlights: Subhadhinam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com