ADVERTISEMENT

സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയത് സാധാരണക്കാരെയും ഒരു പരിധിവരെ ബാധിക്കുമെന്നാണ് ആശങ്ക. പതിവായി മാസത്തിന്റെ ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില പുതുക്കാറുള്ളതെങ്കിലും ഡൽഹി തിരഞ്ഞെടുപ്പു ഫലം വന്നതിന്റെ പിറ്റേന്നുണ്ടായ ഈ വർധനയിൽ രാഷ്ട്രീയകാരണം കാണുന്നവരുമുണ്ട്. പലവിധ വിലക്കയറ്റത്താൽ പൊറുതിമുട്ടുന്ന ജനങ്ങളെ പാചകവാതകം പോലുള്ള അവശ്യവസ്‌തുക്കളുടെ കാര്യത്തിലും അടിക്കടി ആശങ്കാകുലരാക്കുന്നതു നിർഭാഗ്യകരമാണെന്നതിൽ സംശയമില്ല. എൽപിജിയെക്കാൾ വിലക്കുറവുള്ള, പൈപ്പിലൂടെയുള്ള പ്രകൃതിവാതകം (പിഎൻജി) ഉപയോഗിച്ചുള്ള സിറ്റി ഗ്യാസ് പദ്ധതി അടിയന്തരമായി വ്യാപകമാക്കുന്നതിനെക്കുറിച്ചുകൂടി ഇപ്പോഴത്തെ ഈ വൻ വിലവർധന ഓർമിപ്പിക്കുന്നു.

സബ്സിഡിയില്ലാത്ത പാചകവാതക സിലിണ്ടറുകളുടെ വിലയിൽ ഇന്നലെ മുതൽ കേരളത്തിൽ 146 രൂപയാണു വർധന. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വർധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വർധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടർ വിലയിൽ 284 രൂപ കൂടി. സബ്സിഡി നിരക്കുകളും ആനുപാതികമായി വർധിപ്പിച്ചതിനാൽ ഇപ്പോഴത്തെ വിലക്കയറ്റം ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് അധികൃതർ പറയുന്നത്.

വർഷത്തിൽ ഒരു കുടുംബത്തിനു 14.2 കിലോയുടെ 12 സിലിണ്ടറുകളാണു സബ്സിഡി നിരക്കിൽ ലഭിക്കുക. വിപണിവില നൽകിയാണു സബ്സിഡി സിലിണ്ടറുകളും വാങ്ങേണ്ടത്. വർഷം 12 സിലിണ്ടറുകളുടെ സബ്സിഡി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു തിരികെ നിക്ഷേപിക്കുമെങ്കിലും ഇതിന്റെ കൃത്യതയെച്ചൊല്ലിയുള്ള പരാതികളും വ്യാപകമാണ്. കേന്ദ്ര സർക്കാർ ആഹ്വാനത്തെത്തുടർന്നു രാജ്യത്തെ കോടിക്കണക്കിനാളുകളാണ് നേരത്തേ സബ്സിഡി ഉപേക്ഷിച്ചത്.

പാചക ആവശ്യത്തിനുള്ള പിഎൻജി അടുക്കളകളിൽ ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതി എറണാകുളത്തിനു പുറമേ, ഈ വർഷംതന്നെ മറ്റു ജില്ലകളിലും എത്താൻ സാധ്യതയേറെയാണ്. എറണാകുളം ജില്ലയിൽത്തന്നെ കൂടുതൽ മേഖലകളിൽ ഈ വർഷം വാതകം ലഭ്യമാകും. കുറഞ്ഞ ചെലവിൽ 24 മണിക്കൂറും പൈപ്പിലൂടെ ലഭ്യമാകുമെന്നതും അപകടസാധ്യത കുറവാണെന്നതുമാണ് ഇതിന്റെ സവിശേഷതകൾ. എൽപിജി സിലിണ്ടർ ലഭ്യതയ്ക്കു ബോട്‌ലിങ് പ്ലാന്റുകളിലെ സമരവും ട്രക്ക് സമരവും ഹർത്താലുമൊക്കെ തടസ്സമാകാം. എന്നാൽ, പൈപ്പിലൂടെയാകുമ്പോൾ അതൊന്നും ബാധിക്കില്ല. തികച്ചും ഹരിത ഇന്ധനമാണു പ്രകൃതിവാതകം. വെള്ളത്തിന്റെയും വൈദ്യുതിയുടെയും പോലുള്ള മീറ്റർ സംവിധാനത്തിലാണു വില ഈടാക്കുക.

തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകൾക്കു പുറമേ, പുതുച്ചേരിയുടെ ഭാഗമായ മാഹിയിലും ഈ വർഷം തന്നെ വാതകം ലഭ്യമാക്കാൻ കഴിയുമെന്നാണു വിതരണക്കരാർ നേടിയ ഇന്ത്യൻ ഓയിൽ – അദാനി ഗ്യാസ് ലിമിറ്റഡിന്റെ (ഐഒഎജിപിഎൽ) പ്രതീക്ഷ. കൊച്ചി – കൂറ്റനാട് – മംഗളൂരു വാതക പൈപ് ലൈൻ ഈ വർഷം പൂർത്തിയാകുന്നതിന്റെ ചുവടു പിടിച്ചാണു സിറ്റി ഗ്യാസും എത്തുന്നത്. പദ്ധതി വേഗത്തിലാക്കുന്നതിനും എറണാകുളം ജില്ലയ്ക്കു പുറമേ, ചില ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുന്നതിനും നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പുനൽകിയതു കഴിഞ്ഞ നവംബറിലാണ്.

പദ്ധതി എത്രയുംവേഗം സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കേണ്ടതുണ്ടെങ്കിലും ഇത് ആദ്യം തുടങ്ങിയ എറണാകുളം ജില്ലയിൽ ഇതുവരെ രണ്ടായിരത്തോളം വീടുകളിൽ മാത്രമാണു കണക്‌ഷൻ നൽകാൻ കഴിഞ്ഞതെന്നത് അനുഭവപാഠമായി നമുക്കു മുന്നിലുണ്ടാവണം. 2016 ഫെബ്രുവരിയിൽ തന്നെ ലൈസൻസ് ലഭിച്ചെങ്കിലും എറണാകുളം ജില്ലയിലെ വിവിധ നഗരസഭകളിൽ നിന്നും പൊതുമരാമത്തു വകുപ്പിൽ നിന്നും സാങ്കേതിക അനുമതികൾ വൈകിയതോടെയാണ് അവിടെ പദ്ധതി മന്ദഗതിയിലായത്. അതുകൊണ്ടുതന്നെ, സിറ്റി ഗ്യാസ് പദ്ധതിയുടെ അടിയന്തര പ്രാധാന്യം തിരിച്ചറിഞ്ഞ്, അതിനെ സാങ്കേതിക നൂലാമാലകളിൽനിന്നു മോചിപ്പിക്കാനുള്ള ശ്രദ്ധ എല്ലാ തലങ്ങളിൽനിന്നും ഉണ്ടാവേണ്ടതുണ്ട്.

English Summary: On LPG price hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com