ADVERTISEMENT

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ശരിക്കും ജയിച്ചത് അവിടത്തെ ഹിന്ദുക്കളാണ്. ജനസംഖ്യയുടെ 81% വരുന്ന ഹിന്ദുക്കളിൽ, 13 ശതമാനത്തിൽ താഴെവരുന്ന ന്യൂനപക്ഷത്തിനെതിരെ കൊടുംവിദ്വേഷം കുത്തിനിറച്ചു കൊണ്ടായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രചാരണം. ഇത്രയധികം വെറുപ്പും അക്രമാസക്തിയും ഇന്ത്യയിൽ നടന്ന മറ്റൊരു തിരഞ്ഞെടുപ്പിലും കണ്ടിട്ടില്ലെന്നാണു പ്രണോയ് റോയ്‌യെപ്പോലുള്ള തിരഞ്ഞെടുപ്പ് നീരീക്ഷകർ വിലയിരുത്തുന്നത്. തമോവികാരങ്ങൾ ആളിക്കത്തിച്ചുകൊണ്ടുള്ള ഈ പ്രചാരണത്തിനു പിന്നിലുള്ള കണ്ണിൽചോരയില്ലാത്ത കണക്കുകൂട്ടൽ ലളിതമായിരുന്നു – ധ്രുവീകരിക്കപ്പെടുന്ന 50% ഹിന്ദുവോട്ട് മാത്രം മതി തിരഞ്ഞെടുപ്പു ജയിക്കാൻ.

എന്നാൽ ഡൽഹിയിലെ ഹിന്ദുക്കൾ പ്രകോപിതരാകാൻ വിസമ്മതിച്ചു. അവർക്കു ക്ഷേത്രദർശനവും ഹനുമാൻ ചാലീസയുമൊക്കെ പ്രധാനമാണ്. അവർ, അവരുടെ ഹിന്ദുസ്വത്വത്തിൽ അഭിമാനിക്കുകയും ചെയ്യുന്നു. ഹിന്ദുമതവും അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമായ ഹിന്ദുത്വയും രണ്ടും രണ്ടാണെന്ന് ഡൽഹിയിലെ ഹിന്ദുക്കൾ വീണ്ടും കാണിച്ചുതരുന്നു. അടുത്തിടെ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി, ഇതേ ധ്രുവീകരണതന്ത്രം പ്രയോഗിച്ചിട്ടുണ്ട്. പക്ഷേ വിജയം കണ്ടെത്താനായില്ല.

ഇതിന്റെ അർഥം ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വിഭജനരാഷ്ട്രീയം പ്രാവർത്തികമല്ല എന്നല്ല. സമീപകാലചരിത്രത്തിൽ രണ്ടു തിരഞ്ഞെടുപ്പുകളിൽ ധ്രുവീകരണം ഭരണകക്ഷികളെ സീറ്റുകളുടെ കാര്യത്തിൽ വലിയ നേട്ടം കൊയ്യാൻ സഹായിച്ചു. 1984ലെ സിഖ് കൊലപാതകങ്ങൾക്കു ശേഷം കോൺഗ്രസും 2002ലെ ഗുജറാത്ത് വംശഹത്യകൾക്കു ശേഷം ബിജെപിയും തിരഞ്ഞെടുപ്പുകളിൽ വൻവിജയം നേടി. ഈ സംഭവങ്ങൾ പഠിപ്പിക്കുന്നത്, വർഗീയകലാപങ്ങൾ ധ്രുവീകരണത്തിന്റെ ഒരു പ്രധാനമൂലകമാണെന്നാണ്. അതാകട്ടെ, ഗബ്രിയേൽ ഗാർസിയ മാർക്കേസിന്റെ ഒരു ലഘുനോവലിന്റെ ശീർഷകം ഞെട്ടലോടെ ഓർമിപ്പിച്ചുകൊണ്ട്, വളരെ അധികം മരണങ്ങളുടെ കഥകൾ മുൻകൂട്ടി പറയുന്നു.

എതായാലും ഡൽഹിയിൽ വർഗീയതാപമാനം ദുസ്സഹമായി കൂടിയപ്പോഴും വോട്ടർമാർ സംയമനം പാലിച്ചു. അപരന്മാരെ ഇകഴ്ത്തുന്ന രാഷ്ട്രീയത്തിന് ഹിന്ദുക്കൾ മുഖം കൊടുത്തില്ല. തങ്ങളെ അരവിന്ദ് കേജ്‌രിവാൾ തിരിഞ്ഞുനോക്കിയില്ലെങ്കിലും, അത് ബിജെപിയെ തോൽപിക്കാനുള്ള തന്ത്രമാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി മുസ്‌ലിംകളും കാണിച്ചു. ഡൽഹിയിലെ വോട്ടർമാരുടെ പക്വതയാണ് ആം ആദ്മി പാർട്ടിയുടെ ‘ചൂലി’ന് ഡൽഹിയിലെ സീറ്റുകൾ തൂത്തുവാരാൻ ഏറ്റവും സഹായകമായത്.

കൂട്ടത്തിൽ പറയേണ്ട മറ്റൊരു കാര്യം, കേജ്‌രിവാൾ മുന്നോട്ടുവച്ച ‘സൗജന്യങ്ങൾ’ വോട്ടർമാരെ കാര്യമായിട്ടുതന്നെ സ്വാധീനിച്ചിട്ടുണ്ട് എന്നതാണ്. വൈദ്യുതി ബില്ലിൽ ആദ്യത്തെ 200 യൂണിറ്റ് സൗജന്യമാക്കിയപ്പോഴും അടുത്ത 200 യൂണിറ്റുകളുടെ വില പകുതിയാക്കിയപ്പോഴും കുടിവെള്ളം സൗജന്യമാക്കിയപ്പോഴും കേജ്‌രിവാൾ സർക്കാർ വാസ്തവത്തിൽ ചെയ്തത് ഡൽഹിയിലെ കുടുംബങ്ങൾക്കു ചെലവാക്കാൻ കൂടുതൽ വരുമാനം നൽകിയെന്നതാണ്. അതിന്റെ ഫലമായി ഡൽഹിയിലെ സമ്പദ്‌വ്യവസ്ഥയിലേക്കു കൂടുതൽ ധനം ഒഴുകി. സ്ത്രീകൾക്കു ബസ് യാത്ര സൗജന്യമാക്കിയത് അവർക്ക് കൂടുതൽ ശക്തിയും സഞ്ചാരസ്വാതന്ത്ര്യവും നൽകിയെന്നു മാത്രമല്ല, അവർക്കു കൊല്ലത്തിൽ ഏകദേശം പതിനായിരം രൂപ മിച്ചം വയ്ക്കാനും വഴിയൊരുക്കി. അരവിന്ദ് കേജ്‌രിവാളിന്റെ ഉജ്വലവിജയത്തിനു പിന്നിൽ സ്മാർട് രാഷ്ട്രീയം മാത്രമല്ല, സ്മാർട് ഇക്കണോമിക്സും ഉണ്ടായിരുന്നു. 

യുഎസിലെ താരോദയം

‘എന്റെ പേര് ഉച്ചരിക്കാൻ പറ്റത്തതാണെന്ന് അവർ പറയുന്നു. പീറ്റ് ബൂട്ടെഡ്ജ്എഡ്ജ്, അതാണ് എന്റെ പേര്’ – പൊതുയോഗങ്ങളിൽ ബൂട്ടെഡ്ജ്എഡ്ജ്  (Pete Buttigieg) ആവർത്തിക്കുന്ന കാര്യമാണിത്. അദ്ദേഹം പങ്കെടുക്കുന്ന മീറ്റിങ്ങുകളിൽ പേരിന്റെ ഉച്ചാരണം കാണിക്കുന്ന ബാനറുകൾ കാണാം: ‘ബൂട്ട് - എഡ്ജ് - എഡ്ജ്’. ഒരു വർഷം മുൻപ് ആരും കേട്ടിട്ടില്ലാത്ത ഒരു പേരായിരുന്നു അത്. യുഎസിലെ ഇൻഡ്യാന സംസ്ഥാനത്തിലെ സൗത്ത് ബെൻഡ് എന്നൊരു ചെറിയ യൂണിവേഴ്സിറ്റി പട്ടണത്തിലെ മേയറായിരുന്ന ബൂട്ടെഡ്ജ്എഡ്ജ് , ഇപ്പോൾ യുഎസ് രാഷ്ട്രീയത്തിലെ പുതിയ താരോദയമാണ്.

അടുത്ത നവംബറിൽ യുഎസിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിനെതിരെ സ്ഥാനാർഥിയെ കണ്ടെത്തുന്ന സങ്കീർണ പ്രക്രിയ ഡെമോക്രാറ്റിക് പാർട്ടി ആരംഭിച്ചു കഴിഞ്ഞു. ഇരുപത്തിയഞ്ചോളം സ്ഥാനാർഥികൾ ആദ്യം രംഗത്തുണ്ടായിരുന്നു. ഇപ്പോൾ ഏതാണ്ട് പത്തിൽ താഴെയായിരിക്കുന്നു. ആദ്യം മുതലേ ഇടതുപക്ഷ ചിന്താഗതിക്കാരനായ ബേണി സാൻഡേഴ്സിനായിരുന്നു മുൻതൂക്കം. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനും രംഗത്തുണ്ട്. യുഎസിൽ സ്ഥാനാർഥികൾക്കു ലഭിക്കുന്ന സംഭാവനകളാണ് അവരുടെ ജനപ്രീതിയുടെ മറ്റൊരു അളവുകോൽ. ആ കാര്യത്തിൽ ബേണി സാൻഡേഴ്സ് എന്ന പഴയ പടക്കുതിരയൂടെ തൊട്ടുപിറകിൽ ബൂട്ടെഡ്ജ്എഡ്ജ്   നിൽക്കുന്നു. ഏറ്റവും ആദ്യം നടന്ന അയോവ കോക്കസിൽ മുന്നിട്ടുനിന്നതും അദ്ദേഹം തന്നെ. പിന്നെ നടന്ന ന്യൂഹാംഷർ പ്രൈമറിയിൽ സാൻഡേഴ്സിന്റെ അത്രതന്നെ പ്രതിനിധികളുടെ എണ്ണം  പീറ്റ് ബൂട്ടെഡ്ജ്എഡ്ജ്  സമ്പാദിച്ചു.

ആരാണ് പീറ്റ് ബൂട്ടെഡ്ജ്എഡ്ജ്? മാൾട്ടയിൽ നിന്നു കുടിയേറിയ യൂണിവേഴ്സിറ്റി അധ്യാപക ദമ്പതികളുടെ മകൻ. രാഷ്ട്രീയത്തിലെ അതിപരിമിതമായ പരിചയം ഒരു ചെറിയ പട്ടണത്തിലെ മേയർസ്ഥാനം മാത്രം. പക്ഷേ ആൾ പുതുപുത്തനാണ്. പ്രസിഡന്റായി തിരഞ്ഞെടുത്താൽ 38 വയസ്സുള്ള അദ്ദേഹം യുഎസിലെ ഏറ്റവും ചെറുപ്പക്കാരനായ പ്രസിഡന്റായിരിക്കും. 21ാം നൂറ്റാണ്ടിൽ പ്രായപൂർത്തിയായ, മില്ലേനിയൽസ് എന്നു പറയുന്ന അതിശക്തമായ ജനസംഖ്യാവിഭാഗത്തിൽനിന്നു വരുന്നു.

ട്രംപിനെ തോൽപിക്കാൻ ഏറ്റവും പറ്റിയ ആൾ എന്ന് ന്യൂയോർക്ക് ടൈംസ് മാസിക ബൂട്ടെഡ്ജ്എഡ്ജിനെപ്പറ്റി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും താരതമ്യേന ചെറിയ സംസ്ഥാനങ്ങളായ അയോവയിൽനിന്നും ന്യൂഹാംഷറിൽനിന്നും പ്രൈമറികൾ വലിയ സംസ്ഥാനങ്ങളിലേക്കു നീങ്ങുമ്പോൾ പീറ്റ് ബൂട്ടെഡ്ജ്എഡ്ജിന്റെ പ്രകടനം എങ്ങനെയായിരിക്കും എന്നത് അടിസ്ഥാനപ്പെടുത്തിയായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം. ബൂട്ടെഡ്ജ്എഡ്ജിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്; അദ്ദേഹമാണ് ആദ്യമായി പരസ്യമായി സ്വവർഗാനുരാഗി എന്നു സ്വയം വെളിപ്പെടുത്തിയ ഡെമോക്രാറ്റ് സ്ഥാനാർഥി. 

സ്കോർപ്പിയോൺ കിക്ക്: പൊലീസിന്റെ പക്കലുണ്ടായിരുന്ന തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന് സിഎജി റിപ്പോർട്ട്. 

വിദ്യാർഥികളുടെ പക്കൽനിന്നു പിടിച്ചെടുത്ത മാവോയിസ്റ്റ് ലഘുലേഖകളെക്കാൾ മാരകമാണ് കാണാതായ തോക്കുകളും ഉണ്ടകളുമെന്ന് ഡിജിപിക്ക് അറിയാതുണ്ടോ?    

Content Highlights: Delhi Election 2020, Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com