ADVERTISEMENT

കാൻസർ കോശങ്ങളെ തിരഞ്ഞുപിടിച്ചു നശിപ്പിക്കാൻ മരുന്നുകൾ വഹിച്ചു ശരീരത്തിൽ കയറുന്ന കുഞ്ഞൻ പോളിമറുകൾ. ഏതു ഭീഷണിയെയും തുടക്കത്തിലേ തിരിച്ചറിയാൻ അന്തരീക്ഷത്തിൽ വിതറാനാകുന്ന പൊടിയോളം പോന്ന സ്മാർട് ഡസ്റ്റ്. വിളകളുടെ ഉൽപാദനശേഷി ഏറെക്കൂട്ടുന്ന ഇത്തിരിയുള്ള വളംകണികകൾ. കല്ലുപ്പിന്റെ ആയിരത്തിലൊന്നുമാത്രം വലുപ്പത്തിൽ, എന്നാൽ അതേ രുചിയോടെ, ഗുണത്തോടെ നാവിലിറ്റുന്ന ഉപ്പുതരി. ഭാവിയിൽ നാനോ ടെക്നോളജിയുടെ സഹായത്തോടെ നമുക്കു കൈവരിക്കാനാകുന്ന മികവുകൾ ഇനിയുമേറെ.

കേരളം ദൈവത്തിന്റെ സ്വന്തം നാട് എന്നതുപോലെ ‘ദൈവത്തിന്റെ ടെക്നോളജി’ എന്നൊന്നുണ്ടെങ്കിൽ ആ ബഹുമതി കിട്ടേണ്ടതു നാനോ ടെക്നോളജിക്കുതന്നെ. നഗ്നനേത്രങ്ങൾ കൊണ്ടു കാണാനാകാത്തത്ര ചെറിയ (നാനോ) വലുപ്പത്തിൽ വമ്പൻ മാറ്റങ്ങളുടെ ലോകമാണ് ഇതു തുറക്കുന്നത്.

ജീവജാലങ്ങളുടെ അടിസ്ഥാന ഘടകങ്ങളായ ഡിഎൻഎ ഉൾപ്പെടെ എല്ലാം നാനോ അളവുകോലിലാണെന്നു (നാനോ സ്കെയിൽ) കാണാം. ഒരു മീറ്ററിന്റെ നൂറുകോടിയിലൊന്നാണ് ഒരു നാനോ മീറ്റർ! 30 വർഷമായി നാനോ ടെക്നോളജിയെ വിവിധ സാങ്കേതികവിദ്യകളിൽ സമന്വയിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണു ശാസ്ത്രജ്ഞർ. നാളത്തെ ലോകത്തെ ഭരിക്കുക ഈ ശ്രമങ്ങളുടെ ഫലമാകും.

നമ്മുടെ തലമുടിനാരിന്റെ വ്യാസം 60,000 – 1,00,000 നാനോ മീറ്ററാണ്. കടലോരങ്ങളിലെ കക്കയെ നോക്കൂ, നാനോ സ്കെയിൽ സെറാമിക് ബ്ലോക്കുകൾ കൊണ്ടാണ് അതിന്റെ നിർമാണം. അതിനിടയിൽ ജീവപാളികൾ (ഓർഗാനിക് ലെയറുകൾ) ഇഴചേർത്തു വച്ചിരിക്കുകയാണ്. ഇങ്ങനെ, പ്രകൃതിദത്ത വസ്തുക്കളിൽ ഭൂരിഭാഗവും നാനോ സ്കെയിൽ അടിസ്ഥാനമാക്കിയുള്ളതാണ്.

Dr Ajayan Pulickel
ഡോ. പുളിക്കൽ അജയൻ, ഡോ. ജോർജ് ജോൺ

വലിയ രൂപത്തിൽനിന്ന് ഏറെ വ്യത്യസ്തമായ സവിശേഷതകളാകാം അതിന്റെ നാനോ സ്കെയിൽ രൂപം പുലർത്തുകയെന്നതും ശ്രദ്ധേയം. ഉദാഹരണത്തിന്, മഞ്ഞ നിറത്തിലുള്ള സ്വർണമാണല്ലോ നമുക്കു പരിചയം. എന്നാൽ, നാനോ ഗോൾഡിന്റെ നിറം പിങ്ക് ആകാം. അതിന്റെ തനതായ ഒപ്റ്റിക്കൽ പ്രത്യേകതകൾ കൊണ്ടാണിത്. ഇത്തരം പ്രത്യേകതകളെ പ്രയോജനപ്പെടുത്തി ഇലക്ട്രോണിക്സ് ഉൾപ്പെടെ മേഖലകളിൽ വിപ്ലവം സൃഷ്ടിക്കുകയാണ് നാനോ ടെക്നോളജി. കംപ്യൂട്ടർ ചിപ്, മൊബൈൽ ഫോൺ, ടിവി അടക്കമുള്ളവയിലെല്ലാം കാണുന്ന പുതിയ സൗകര്യങ്ങൾക്കു പിന്നിൽ ലക്ഷക്കണക്കിനു കുഞ്ഞൻ ഉപകരണങ്ങളാണ്.

ബാറ്ററി ഇലക്ട്രോഡുകളിലും ജലശുദ്ധീകരണ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന വളരെ ഫലപ്രദമായ കാർബൺ വകഭേദങ്ങളും നാനോയുടെ സംഭാവന തന്നെ. കാർബൺ നാനോ ട്യൂബുകൾ, ഗ്രാഫൈറ്റ് പാളിയിൽ നിന്നുള്ള ഗ്രഫീൻ തുടങ്ങിയവയാണ് ഉദാഹരണങ്ങൾ. ഏറെ ചാലകശക്തിയുള്ള ചെമ്പിനെക്കാൾ ചാലകശേഷിയുണ്ട് കാർബൺ നാനോ ട്യൂബിന്. ഇലക്ട്രോണിക്സ് മേഖലയിൽ വൻ മാറ്റങ്ങൾക്കു വഴിവയ്ക്കാനാകുന്ന ഈ കണ്ടുപിടിത്തം ഉൾപ്പെടെ, വലിയ നാഴികക്കല്ലുകളാണു നാനോ ടെക്നോളജിയുടെ സംഭാവന.

എന്നാൽ, അതിസൂക്ഷ്മമായ നാനോ പാർട്ടിക്കിളുകളുടെ രൂപകൽപന, സംയോജനം എന്നിവ വലിയ വെല്ലുവിളിയാണ്. വിഷാംശം ഉൾപ്പെടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള സംശയങ്ങളും പരിഹരിക്കേണ്ടതുണ്ട്. നാനോ ടെക്നോളജി ഓരോ മേഖലയെയും, പ്രത്യേകിച്ച് പരിസ്ഥിതിയെ, എങ്ങനെ ബാധിക്കുമെന്നതിൽ കൂടുതൽ പഠനങ്ങൾ അനിവാര്യം. എന്തായാലും, ഇതു തുറക്കുന്ന വലിയ സാധ്യതകൾക്ക് എല്ലാ പരിമിതികളെയും അതിജീവിക്കാൻ ശേഷിയുണ്ട്. വരുംനാളുകളിൽ നമ്മുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നത്ര വലിയ സാധ്യതകൾ!

(യുഎസിലെ ഹൂസ്റ്റണിലുള്ള റൈസ് യൂണിവേഴ്സിറ്റിയിൽ പ്രഫസറും നാനോ ടെക്നോളജി വിദഗ്ധനുമാണ് ഡോ. പുളിക്കൽ അജയൻ. ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റിയിൽ പ്രഫസറാണ് ഡോ. ജോർജ് ജോൺ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com