ADVERTISEMENT

സിഎജി റിപ്പോർട്ടിൽ അതിരൂക്ഷമായ വിമർശനത്തിനിടയാക്കിയ സിംസ് പദ്ധതിയുടെ കരാർ ഗാലക്സോണിനു നൽകിയത് വ്യാജ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്ന് ആരോപണമുയർന്നു കഴിഞ്ഞു. ദുബായ് പൊലീസിന്റെ സമാന പദ്ധതി നടപ്പാക്കുന്നത് വോസ്ടോക് എന്ന കമ്പനിയാണ്. എന്നാൽ, ഗാലക്സോൺ ആണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നു കെൽട്രോണിനെ തെറ്റിദ്ധരിപ്പിച്ചു. യുഎഇ, ദുബായ്, ഷാർജ എന്നീ രാജ്യങ്ങളിൽ ഗാലക്സോൺ ഇൗ സിസ്റ്റം പ്രവർത്തിപ്പിച്ചതായുള്ള സാക്ഷ്യപത്രം ലഭിച്ചെന്നാണു കെൽട്രോൺ പറയുന്നത്. എന്നാൽ, ദുബായ് പൊലീസിന്റെ വെബ്സൈറ്റിൽ ഗാലക്സോൺ കമ്പനിയെക്കുറിച്ചു പരാമർശം പോലുമില്ല.

പദ്ധതി നടപ്പാക്കുന്ന വോസ്ടോക് കമ്പനിക്കു തൊഴിലാളികളെ കൈമാറിയ നേരിയ ബന്ധം മാത്രമാണു ഗാലക്സോണിനുള്ളത്. വോസ്ടോക് നടപ്പാക്കുന്ന അതേ പദ്ധതികളാണ് ഗാലക്സോൺ അവരുടെ നേട്ടങ്ങളായി അവതരിപ്പിച്ചിരിക്കുന്നത്. ഇതൊന്നും അന്വേഷിക്കാതെയാണ് പൊലീസും കെൽട്രോണും ഗാലക്സോണിനു കരാർ നൽകിയത്. ഗാലക്സോൺ എന്ന കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത് 2017 ജൂലൈയിലാണ്. സിംസിന്റെ ടെൻഡർ നടപടി തുടങ്ങിയത് 2018 ഏപ്രിലിൽ. രൂപം കൊണ്ട് 9 മാസത്തിനുള്ളിൽ രാജ്യത്ത് ഒരു പദ്ധതിയും നടപ്പാക്കാത്ത കമ്പനിക്കാണ് രാജ്യാന്തര കമ്പനിയെന്നു വിശ്വസിച്ചു കരാർ നൽകിയത്.

കലം മോഷ്ടിച്ച കഥ!

പേരൂർക്കട എസ്എപി ക്യാംപിൽ 2 ചെമ്പുകലങ്ങൾ പ്രദർശനത്തിനു വച്ചിരുന്നു. ഫയറിങ് പ്രാക്ടീസിനു ശേഷം ബാക്കിവരുന്ന ഷെല്ലുകളിലെ ചെമ്പ് ഉരുക്കിയാണ് ഈ കലങ്ങൾ നിർമിച്ചത്. എന്നാൽ, ഇത് ഈയിടെ കാണാതായി. എവിടെപ്പോയെന്ന് ആർക്കുമറിയില്ല. അതിനിടെ, പേരൂർക്കടയിലെ ആക്രിക്കടയിൽ അഞ്ഞൂറോളം ഷെല്ലുകൾ വിൽക്കാനെത്തിയ ആൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

കടക്കാരനു സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ ക്യാംപ് ഫോളോവർ ആണെന്നു മനസ്സിലായത്. ക്യാംപ് ഫോളോവർക്ക് ഷെൽ എങ്ങനെ കിട്ടി എന്നു ചോദ്യമുയർന്നു. അതോടെ, അന്വേഷണവും വഴിമുട്ടി.

തണ്ടർ തട്ടിപ്പ്!

പൊലീസിന്റെ തണ്ടർ ബോൾട്ട് കമാൻഡോ സേനയ്ക്കായി റിമോട്ട് ക്യാമറകൾ വാങ്ങിയതിലും ക്രമക്കേടു നടന്നുവെന്നതിന്റെ രേഖകൾ പുറത്തുവന്നു. ടെൻഡർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ഒരു കോടിയോളം രൂപ ചെലവഴിച്ചു റിമോട്ട് ക്യാമറകൾ വാങ്ങിയെന്നാണു കണ്ടെത്തൽ. രാത്രി ഉപയോഗിക്കാനെന്ന പേരിൽ 2 റിമോട്ട് ക്യാമറകൾക്കായി ചെലവാക്കിയത് 94,52,789 രൂപ. 2013 - 2014 കാലയളവിലായിരുന്നു ഇടപാട്. ലോക്നാഥ് ബെഹ്റയായിരുന്നു അന്ന് മോഡേണൈസേഷൻ ഡിജിപി. ഇതിൽ ടെൻഡർ മാനദണ്ഡങ്ങൾ പാലിച്ചില്ല. 3 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ സാങ്കേതിക പരിശോധനാ സമയത്തു പങ്കെടുത്തത് ഒരു കമ്പനി മാത്രം. ഒരു കമ്പനി മാത്രമാണുള്ളതെങ്കിൽ റീ ടെൻഡർ വിളിക്കണമെന്ന ചട്ടം അട്ടിമറിക്കപ്പെട്ടു. 

ഗുണമേന്മാ പരിശോധന പൂർത്തിയാകുന്നതിനു മുൻപുതന്നെ സാങ്കേതിക പരിശോധനാ സമിതി ഇതേ കമ്പനിയുടെ ഉപകരണം വാങ്ങാൻ നിർദേശിച്ചു. ഉപകരണം ഉപയോഗിക്കാൻ പരിശീലനം പോലും ലഭിച്ചില്ലെന്നു തണ്ടർ ബോൾട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ പരാതി പറഞ്ഞിരുന്നു. വിലയ്ക്കനുസരിച്ചുള്ള ഗുണമില്ലാത്ത ക്യാമറയാണെന്നും പരാതിയുണ്ടായിരുന്നതായി ഫയലിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താനുള്ള തീരുമാനവും പിന്നീട് അട്ടിമറിക്കപ്പെട്ടു.

സൈബർ ഡോം പറയുന്നു

പൊലീസിന്റെ കെപി ബോട് റോബട്ടിനെ ടെക്നോപാർക്കിലെ സൈബർ ഡോം ആസ്ഥാനത്തേക്കാണു മാറ്റിയതെന്ന് സൈബർ ഡോം കേരള അറിയിച്ചു. ആദ്യഘട്ടത്തിൽ പൊലീസ് ആസ്ഥാനത്തു സന്ദർശകരെ സ്വീകരിക്കാനുള്ള ചുമതല നൽകിയെങ്കിലും പുറത്തെ കാലാവസ്ഥയും ചില സാങ്കേതികപ്രശ്നങ്ങളും മൂലംസ്ഥലം മാറ്റുകയായിരുന്നു. സൂര്യപ്രകാശം നേരിട്ടടിക്കുന്നതും സെർവറിലെ പ്രശ്നങ്ങളും സ്ഥലം മാറ്റാൻ കാരണമായെന്നും സൈബർ ഡോം. 20 ലക്ഷം രൂപ ചെലവുവന്ന റോബട്ടിനായി 8.5 ലക്ഷം രൂപയാണു പൊലീസ് നൽകിയതെന്നും പ്രവർത്തനം നിരീക്ഷിച്ച ശേഷമായിരിക്കും ബാക്കി തുക ലഭിക്കുകയെന്നും അസിമോവ് റോബട്ടിക്സ് കമ്പനി സിഇഒ ടി.ജയകൃഷ്ണൻ അറിയിച്ചു.

ആഭ്യന്തര വകുപ്പ് വിവരം ശേഖരിക്കുന്നതേയുള്ളൂ...

ഗാലക്സോൺ കമ്പനിയെക്കുറിച്ചു നിയമസഭയിൽ എംഎൽഎമാർ ഉന്നയിച്ച ചോദ്യങ്ങൾക്കു മുന്നിൽ ആഭ്യന്തര വകുപ്പിന്റെ ഉരുണ്ടുകളി. അതെക്കുറിച്ചുള്ള ചോദ്യങ്ങൾക്കെല്ലാം, ‘വിവരം ശേഖരിച്ചു വരുന്നു’ എന്ന അഴകൊഴമ്പൻ മറുപടി മാത്രം. പൊലീസ് ആസ്ഥാനത്തു സ്വകാര്യ കമ്പനിക്ക് ഇടപെടാൻ നേരത്തേ അനുവാദം നൽകിയ സർക്കാർ, ആ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളൂ എന്നു പറയുന്നതു ദുരൂഹതയുണർത്തുന്നു.

ഇക്കഴിഞ്ഞ നവംബറിൽ ചേർന്ന 16ാം നിയമസഭാ സമ്മേളനത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്കു 18-ാം സമ്മേളന വേളയിലും ആഭ്യന്തര വകുപ്പിനു വ്യക്തമായ മറുപടിയില്ല. എം. വിൻസന്റ്, ഷാനിമോൾ ഉസ്മാൻ, ടി.ജെ. വിനോദ്, റോജി എം.ജോൺ എന്നിവരാണു ഗാലക്സോണിനെക്കുറിച്ചു ചോദ്യങ്ങളുന്നയിച്ചത്. 

ചോദ്യങ്ങളിൽ ചിലത്: ‘സിംസ് നടപ്പാക്കുന്നതിൽ സ്വകാര്യ പങ്കാളിത്തമുണ്ടോ? എങ്കിൽ ഏതു കമ്പനിക്കാണു പങ്കാളിത്തമുള്ളത്? ഗാലക്സോൺ എന്ന കമ്പനിയെ പദ്ധതി ഏൽപിച്ചിട്ടുണ്ടോ? ഇവർക്ക് ഈ മേഖലയിൽ എത്ര വർഷം മുൻപരിചയമുണ്ട്? സ്വകാര്യ കമ്പനിക്കു പൊലീസ് ആസ്ഥാനത്തു പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് അനുമതി നൽകിയതു വിശദമായ പഠനത്തിനു ശേഷമാണോ? ഈ കമ്പനിയെ തിരഞ്ഞെടുത്തത് ഏതു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ്? കമ്പനിയുടെ ഡയറക്ടർമാർ ആരൊക്കെ? 

അങ്ങ് കേന്ദ്രത്തിലുമുണ്ട് പിടി!

കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുമ്പോൾ ലക്ഷങ്ങൾ പൊടിച്ച് ഡൽഹിയിലും ഗുജറാത്തിലും കേരള പൊലീസിന്റെ കെട്ടുകാഴ്ച! ഡൽഹി രാജ്ഘട്ടിലും ഗുജറാത്തിലെ സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ ഏകതാപ്രതിമ സ്ഥിതി ചെയ്യുന്ന നർമദയിലുമാണ് കേരള പൊലീസിന്റെ സംഘങ്ങൾ ഈയിടെ പരേഡ് നടത്തിയത്. ഉന്നത ഉദ്യോഗസ്ഥർക്കായിരുന്നു നേതൃത്വം. കേന്ദ്രസർക്കാരിന്റെ നയങ്ങളെ കേരളം രൂക്ഷമായി എതിർക്കുന്നതിനിടെയാണ് ഈ ആർഭാടം. 

പൊലീസിലെ ഉത്തരേന്ത്യൻ ലോബിക്ക് കേന്ദ്രസർക്കാരിനു മുന്നിൽ ഗമ കാണിക്കാനുള്ള അവസരം എന്ന നിലയിലായിരുന്നു ഈ ധൂർത്ത് എന്നാണ് ആരോപണം.

വയർലെസ് ഗുണം ‘ലെസ് ’

പൊലീസിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വാങ്ങിക്കൂട്ടിയ വയർലെസ് സെറ്റുകൾ ഭൂരിഭാഗവും തകരാറിലായതോടെ ഈ ഇടപാടിലും സംശയമുയർന്നുകഴിഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ വർഷങ്ങളായി ഉപയോഗിച്ചുവരുന്ന വയർലെസ് സെറ്റുകൾ മാറ്റിയാണ് പുതിയ കമ്പനിയുടേതു വാങ്ങിയത്. എന്നാൽ, ഇവയ്ക്ക് ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളുള്ളതിനാൽ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നു പൊലീസുകാർ പറയുന്നു.

Content Highlights : Kerala Police, CAG report, Galaxon Probe

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com