ADVERTISEMENT

ബിജെപി ദേശീയ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത് ജെ.പി.നഡ്ഡ ആദ്യം ചെയ്തത് പല കാരണങ്ങളാൽ പാർട്ടിയുമായി നീരസത്തിൽ തുടരുന്ന എൻഡിഎ ഘടകകക്ഷികളെ അനുനയിപ്പിക്കുകയായിരുന്നു. ബിജെപിയുടെ ഏറ്റവും മുതിർന്ന സഖ്യകക്ഷിയായ ശിരോമണി അകാലിദളിന്റെ നേതാക്കളെ നഡ്ഡ പോയിക്കണ്ടു. ഡൽഹി തിരഞ്ഞെടുപ്പിൽ ബിജെപി വാഗ്ദാനം ചെയ്ത സീറ്റുകൾ അകാലിദൾ നിരസിച്ചിരുന്നു. സമാനരീതിയിൽ പട്നയിലും എത്തിയ നഡ്ഡ, മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി – ഈ വർഷാവസാനം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിനു കീഴിൽ എൻഡിഎ തിരഞ്ഞെടുപ്പു നേരിടുമെന്നത് ഉറപ്പിക്കാൻ വേണ്ടി. ബിജെപിയുടെ സംസ്ഥാനതല നേതാക്കളിൽ പലർക്കും ജെഡിയുവിന്റെ നേതൃത്വം ഇഷ്ടമല്ല എന്ന കാര്യം അവഗണിച്ചായിരുന്നു നഡ്ഡയുടെ കൂടിക്കാഴ്ച.

സമരപാതയിൽ എബിവിപി 

എന്നാൽ, പാർട്ടിക്കുള്ളിൽത്തന്നെ ചെറിയ പ്രശ്നം നഡ്ഡയെ ഇപ്പോൾ അലട്ടുന്നുണ്ട്. കേന്ദ്ര സർവകലാശാലാ ഫീസ് വർധനയ്ക്കെതിരെ നഡ്ഡയുടെ സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ, കേന്ദ്രസർക്കാരിനും മുഖ്യമന്ത്രി ജയറാം താക്കൂറിനുമെതിരെ എബിവിപി സമരത്തിലാണ്. സംസ്ഥാനത്തെ കേന്ദ്ര സർവകലാശാലയിലെ ഫീസ് വർധന പാവപ്പെട്ട വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കിയതിന്റെ പേരിലാണ് എബിവിപിയുടെ രോഷം.

സംസ്ഥാന തിരഞ്ഞെടുപ്പിൽ ബിജെപിക്കു യുവജന പിന്തുണ നേടിക്കൊടുക്കുന്നതു വിദ്യാർഥിസംഘടനയാണ്. നഡ്ഡ അടക്കം ആയിരക്കണക്കിനു ബിജെപി നേതാക്കൾ എബിവിപിയിലാണു രാഷ്ട്രീയ പരിശീലനം നേടിയത്. കേന്ദ്ര സർവകലാശാലയ്ക്കു പുറമേ, സംസ്ഥാന സർവകലാശാലകളിലും കോളജുകളിലും കൂടി ഫീസ് വർധിപ്പിച്ചതിനാൽ ശക്തമായ രോഷം ജയറാം താക്കൂറിനെതിരെയും ഉയർന്നു. വിനോദസഞ്ചാരം മുഖ്യ വരുമാനമായുള്ള സംസ്ഥാനം, മദ്യത്തിനു വില കുറയ്ക്കുകയും മദ്യശാലകളുടെ പ്രവർത്തന സമയം അർധരാത്രി കഴിഞ്ഞും നീട്ടുകയും ചെയ്തു. 

സഞ്ചാരികളെ ആകർഷിക്കാൻ ആഡംബര സൗകര്യങ്ങൾക്കായി കയ്യയച്ചു പണം ചെലവഴിക്കുന്ന സംസ്ഥാന സർക്കാർ, ഹിമാചൽ കേന്ദ്ര സർവകലാശാലയ്ക്ക് ഇതുവരെ സ്വന്തം ക്യാംപസ് നിർമിച്ചിട്ടില്ലെന്നതാണു വിദ്യാർഥി രോഷം ഉയരാനുള്ള മറ്റൊരു കാരണം.

അടിത്തറ ശക്തമാക്കാൻ...

തങ്ങളുടെ മുൻ അംഗങ്ങളെ ഏതെങ്കിലും പദവികളിലേക്കോ സർക്കാരിലേക്കോ പരിഗണിക്കുന്നില്ലെന്ന ഖേദവും എബിവിപിക്കുണ്ട്. വിദ്യാർഥിനേതാക്കളുമായി മുഖ്യമന്ത്രി താക്കൂർ ചർച്ച നടത്തിയെങ്കിലും ഫീസ് കുറയ്ക്കുക, മദ്യനയം തിരുത്തുക എന്നീ മുഖ്യ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണവർ. ഷിംലയിലും മറ്റു പട്ടണങ്ങളിലും പ്രകടനങ്ങളും എബിവിപി നടത്തിക്കഴിഞ്ഞു. 

താക്കൂറിന്റെ അനുയായികൾ ആരോപിക്കുന്നത് ബിജെപിയിലെ ശക്തനായ ഒരു നേതാവാണ് എബിവിപി സമരത്തിനു പിന്നിലെന്നാണ്.എന്നാൽ, തങ്ങ ൾ ബിജെപിയുടെ ഭാഗമല്ലെന്നാണു വിദ്യാർഥിസംഘടനയുടെ മറുപടി.

എബിവിപിയുടെ രോഷം പ്രാദേശികവും ദേശീയവുമാണ്. ജെഎൻയുവിലും ഹിമാചൽപ്രദേശിലും എബിവിപി മത്സരിക്കുന്നത് എസ്എഫ്ഐ പോലുള്ള ഇടതു വിദ്യാർഥിസംഘടനകളോടാണ്. തങ്ങളുടെ അടിത്തറ വിപുലമാക്കാൻ കൂടുതൽ സമരോത്സുകമായ നിലപാടുകൾ അവർക്ക് ആവശ്യമാണ്. 

ഈയിടെ ബംഗാൾ സർവകലാശാലാ തിരഞ്ഞെടുപ്പുകളിൽ എബിവിപിയെ തോൽപിച്ച് ഇടതു വിദ്യാർഥിസംഘടനകളാണു ജയിച്ചത്. ഹിമാചൽപ്രദേശിലെ സർവകലാശാലകളിലെയും കോളജുകളിലെയും അക്കാദമിക രാഷ്ട്രീയത്തിൽ സിപിഎമ്മിനു ദീർഘകാലമായി നല്ല സ്വാധീനവും ഉള്ളതാണ്.

 ‘മാനവശേഷിക്കും’ പണം പ്രശ്നം

ദീർഘകാലം വിദ്യാർഥിസംഘടനാ ബന്ധമുള്ളവരായിട്ടു കൂടി, തങ്ങളുടെ ആവശ്യങ്ങളും പരാതികളും കേന്ദ്ര മാനവശേഷി മന്ത്രിമാർ അവഗണിക്കുന്നതിൽ എബിവിപിക്ക് അസന്തുഷ്ടിയുണ്ട്. 

ഇപ്പോഴത്തെ മാനവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നേരത്തേ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര സർവകലാശാലകളുടെ വർധിക്കുന്ന ശമ്പളത്തിനും അടിസ്ഥാനസൗകര്യ ചെലവുകൾക്കും പണം കണ്ടെത്താനാവാതെ പ്രതിസന്ധിയിലാണ് അദ്ദേഹം. ബംഗാളിലെ ‘ശാന്തിനികേതന്റെ’ രക്ഷാധികാരി പ്രധാനമന്ത്രിയാണ്. പക്ഷേ, കേന്ദ്ര ഫണ്ട് കിട്ടാത്തതു മൂലം അധ്യാപക - അനധ്യാപകരുടെ ശമ്പളം വൈകുമെന്നാണു സർവകലാശാല ഈയിടെ പറഞ്ഞത്.

എബിവിപിയും ബിജെപി സർക്കാരുകളും തമ്മിലുള്ള അസ്വാരസ്യം വർധിക്കുമ്പോൾ ‘പരിവാറിനെ’ ഒരുമിച്ചു നിർത്താൻ ശക്തനായ മധ്യസ്ഥന്റെ വേഷമാണു നഡ്ഡയെ കാത്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com