ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചേർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനു പുതിയ ദിശ കണ്ടെത്തുന്നതു രാജ്യാന്തര തലത്തിൽത്തന്നെ ശ്രദ്ധ നേടുകയാണ്. 21,629 കോടി രൂപയുടെ ഹെലികോപ്റ്റർ കരാറും ഊർജ മേഖലയിലടക്കമുള്ള ധാരണാപത്രങ്ങളും ഇന്ത്യയുമായി ഒപ്പിട്ട ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ മടക്കം.

ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനത്തെ ആഘോഷത്തിന്റെ ഉന്നതിയിലെത്തിക്കാനുള്ള മോദിയുടെ ശ്രമം ഫലപ്രാപ്തി നേടി എന്നുവേണം കരുതാൻ. ട്രംപിനെ അഹമ്മദാബാദ് വിമാനത്താവളത്തിൽ പ്രധാനമന്ത്രി ആലിംഗനം ചെയ്തു വരവേറ്റതു മുതൽ ആ ആഘോഷം തുടങ്ങുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ‘നമസ്തേ ട്രംപ്’ സ്വീകരണച്ചടങ്ങ് ആവേശോജ്വലമാക്കിയ മോദി, ട്രംപിനും സംഘത്തിനും അവിസ്മരണീയമായ സന്ദർശനാനുഭവമാണു പകർന്നത്.

ഇന്ത്യയ്ക്കും യുഎസിനുമിടയിലെ സൗഹൃദം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തു തുടങ്ങിവച്ചതാണ്. അതു കൂടുതൽ ദൃഢപ്പെടുത്താനുള്ള ശ്രമത്തിലാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ വർഷത്തെ യുഎസ് സന്ദർശനവും ട്രംപിന്റെ ഇപ്പോഴത്തെ പ്രതിസന്ദർശനവും അതിനുവേണ്ട, വർധിച്ച ഊർജം പകരുമെന്നു വേണം കരുതാൻ.

ഇന്ത്യൻ നാവികസേനയ്ക്കായി 24 എംഎച്ച് 60 റോമിയോ ഹെലികോപ്റ്ററുകളും കരസേനയ്ക്കായി 6 എഎച്ച് 64ഇ അപ്പാച്ചി അറ്റാക്ക് കോപ്റ്ററുകളും വാങ്ങാനുള്ള തന്ത്രപ്രധാനമായ പ്രതിരോധ കരാറിനു പുറമേ, ചികിത്സാസഹകരണത്തിനും ദ്രവീകൃത പ്രകൃതിവാതക നീക്കത്തിനുമുള്ള ധാരണാപത്രങ്ങളും ഇരു രാഷ്ട്രങ്ങളും ഒപ്പുവച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ യുഎസ് സന്ദർശിച്ച നരേന്ദ്ര മോദി യുഎസിലെ എണ്ണ, പ്രകൃതിവാതക കമ്പനി മേധാവികളുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഈ മേഖലയിൽ ഇന്നലെയുണ്ടായ ധാരണാപത്രത്തെ കാണാം.

രാജ്യാന്തര രംഗത്ത് ഏതൊരു ബന്ധത്തെയുംകാൾ പ്രസക്തമാണ് ഇന്ത്യ– യുഎസ് പങ്കാളിത്തം. ഭീകരവാദത്തിനെതിരെ കൈകോർത്തു നീങ്ങാനുള്ള പ്രതിജ്ഞാബദ്ധത ഇരു രാജ്യങ്ങളും ആവർത്തിച്ചിട്ടുണ്ട്. തീവ്രവാദത്തെ ഏറ്റവും നിശിതമായി എതിർക്കുന്ന ഇരു രാജ്യങ്ങൾക്കും പ്രതിരോധ രംഗത്ത് ഏറെ സഹകരിക്കാനാകുമെന്നിരിക്കെ, ഇന്നലെയുണ്ടായ നിർണായക കരാർ സമഗ്ര ശാക്തിക പങ്കാളിത്തത്തിനു ഭദ്രമായ അടിത്തറയാകുമെന്നാണു പ്രതീക്ഷ. സുരക്ഷ, പ്രതിരോധം എന്നീ മേഖലകളിലെ ശാക്തിക പങ്കാളിത്തത്തെ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളെക്കൂടി ഉൾപ്പെടുത്തി വിപുലമാക്കുകയാണിപ്പോൾ.

ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരരംഗത്തുണ്ടായിട്ടുള്ള അഭിപ്രായഭിന്നതകൾ പരിഹരിക്കാതെ ബാക്കിയാവുന്നത് ആശങ്കയുണർത്തുകയും ചെയ്യുന്നു. ട്രംപിന്റെ സന്ദർശന വേളയിൽ വ്യാപാരക്കരാർ സാധ്യമാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി ഈയിടെ ഇരുരാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. എങ്കിലും, വ്യാപാരക്കരാറിനായി കൂടുതൽ ചർച്ചകൾക്കു വാതിൽ തുറന്നിട്ടുകൂടിയാണ് യുഎസ് പ്രസിഡന്റിന്റെ മടക്കം. ഇതുവരെയുള്ള ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള ധാരണകൾക്ക് അന്തിമരൂപം നൽകുന്നതിന് ഇരുരാജ്യങ്ങളുടെയും വാണിജ്യ മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശ മേഖലയിലും കരാർ സാധ്യമായിട്ടില്ല.

എച്ച്1ബി വീസ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കിക്കൊണ്ട് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച നയം ഇന്ത്യൻ ഐടി കമ്പനികൾക്കും തൊഴിലന്വേഷകർക്കും കനത്ത തിരിച്ചടിയായിത്തുടരുന്നതിന് ഈ സന്ദർശനവും പരിഹാരം കണ്ടില്ല. ആസന്നമായ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ട്രംപിന്റെ ആഘോഷപൂർവമായ ഇന്ത്യൻ സന്ദർശനത്തിന്റെ ലക്ഷ്യങ്ങളെ വിമർശിക്കുന്നവരുമുണ്ട്.

ട്രംപിനു ലഭിച്ച സ്വീകരണത്തിന്റെ ഗുണഫലങ്ങൾ ഇന്ത്യ – യുഎസ് ബന്ധങ്ങളിൽ ക്രിയാത്മകമായി പ്രതിഫലിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഈ സന്ദർശനത്തെ ഇരു രാജ്യങ്ങളുടെയും ദേശീയ താൽപര്യങ്ങൾക്കു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ തന്നെയാണ് ഇതിന്റെ ഫലശ്രുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com