ലക്ഷ്യത്തിലേക്കുള്ള കഠിനവഴി
Mail This Article
ഒരാൾ ആരായിത്തീരുന്നു എന്നത് അയാൾ നിരന്തരം എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. ശരീരവും മനസ്സും അവയ്ക്കു നൽകപ്പെടുന്ന പരിശീലനത്തിന് അനുസരിച്ചു മാത്രമേ രൂപപ്പെടൂ. ചെസ് കളിക്കുന്നവനിൽനിന്നു നിത്യാഭ്യാസിയുടെ മെയ്‌വഴക്കം പ്രതീക്ഷിക്കരുത്; ചുമടെടുക്കുന്നവരിൽനിന്നു നർത്തകന്റെ രീതികളും. തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന കൃത്യതയാർന്ന പ്രയത്നങ്ങളാണ് നിലനിൽപിന്റെയും വിജയത്തിന്റെയും അടിസ്ഥാനം.
എത്തിച്ചേരേണ്ട തീരങ്ങൾക്കും നേടിയെടുക്കേണ്ട വിജയങ്ങൾക്കും അനുസൃതമായി സ്വയം രൂപപ്പെടുന്നവരാണ് സ്ഥിരതയുള്ള നേട്ടങ്ങളുടെ അവകാശികൾ. ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ അവനവന്റെ പ്രവർത്തന നിലവാരം വിലയിരുത്താം: ഞാൻ പരിശ്രമിക്കാറുണ്ടോ; എത്ര സമയം പരിശീലനം നടത്താറുണ്ട്; പരിശ്രമങ്ങൾ എന്നെ എവിടെയെത്തിച്ചു; എന്റെ ശൈലികളിൽ മാറ്റം വരുത്തണോ? തുടങ്ങിയ ചിന്തകൾ സ്വന്തം പ്രവർത്തനശേഷിയും ദൃഢതയും തീരുമാനിക്കും.
എളുപ്പവഴികൾ ശീലിച്ചവർക്ക് കഠിനവഴികളോടു പുച്ഛമായിരിക്കും. ചിലർക്ക് എങ്ങനെയെങ്കിലും ലക്ഷ്യത്തിൽ എത്തുന്നതാണിഷ്ടം. ചിലർ സഞ്ചരിക്കേണ്ട വഴികൾ മുഴുവൻ സഞ്ചരിച്ചും കടമ്പകൾ മുഴുവൻ കടന്നും കർമം പൂർത്തീകരിക്കും. പകരക്കാരെ ഉപയോഗിച്ചും കൃത്രിമ മാർഗങ്ങൾ സ്വീകരിച്ചും ലക്ഷ്യത്തിലെത്തുന്നവർക്ക് ഒരു പ്രവൃത്തിയിലും സ്വന്തം കയ്യൊപ്പ് ഉണ്ടാകില്ല.
സ്വയം ചെയ്തുതീർക്കാമായിരുന്ന ജോലികൾക്കു പകരക്കാരെ നിയോഗിച്ചവരെല്ലാം തങ്ങളുടെ കഴിവിനും മത്സരക്ഷമതയ്ക്കും വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. പൊരുതി നിൽക്കുന്നവർക്കെല്ലാം പോരാട്ടവീര്യം ഉണ്ടാകും. പതുങ്ങി നിൽക്കുന്നവരെല്ലാം പതിയെ അപ്രത്യക്ഷരാകും.