ADVERTISEMENT

വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷഭൂമിയിലൂടെ സഞ്ചരിച്ച കർണാടക സംഗീതജ്ഞനും സാമൂഹിക  നിരീക്ഷകനുമായ ടി.എം. കൃഷ്ണ എഴുതുന്നു....

ഒട്ടേറെപ്പേരുടെ ജീവിതവും വീടുകളും ആരാധനാലയങ്ങളും സ്കൂളുകളും ഇവിടെ താറുമാറായി കിടക്കുന്നു. ആക്രമിക്കപ്പെട്ട സ്കൂളുകളിലൊന്നിന്റെ നടത്തിപ്പുകാരൻ പറഞ്ഞത്, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കൂ എന്നാണ്. ഉച്ചതിരി‍‍ഞ്ഞു കുട്ടികളെല്ലാം പോയ ശേഷമായിരുന്നു ആക്രമണം. അതു ഭാഗ്യമായെന്നാണ് അയാൾ പറയുന്നത്. തീവയ്ക്കപ്പെട്ട പ്രാർഥനാലയങ്ങൾ – അതിലൊന്നിലേക്കു വലിച്ചെറിയപ്പെട്ട പാചകവാതക സിലിണ്ടറുകൾ ഇപ്പോഴും അവിടെ കിടപ്പുണ്ട്. പാർക്കിങ് സ്ഥലങ്ങളിൽ വാഹനങ്ങളെല്ലാം തീവച്ചു നശിപ്പിക്കപ്പെട്ടിരിക്കുന്നു. എത്രയോ ഗലികളിലാണ് ആളൊഴിഞ്ഞ വീടുകളുള്ളത്.

എന്നാൽ, എത്രയും വേഗം ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നവരെയും കണ്ടു. അങ്ങിങ്ങായി ചില കടകൾ തുറന്നിട്ടുണ്ട്. എന്റെ വാഹനത്തിന്റെ ഡ്രൈവർ ഈ നാട്ടുകാരൻ തന്നെയാണ്. സാധാരണ കാലുകുത്താൻ ഇടം കിട്ടാത്ത വഴികളാണ് ഇപ്പോൾ വിജനമായി കിടക്കുന്നതെന്ന് അയാൾ പറഞ്ഞു. വൈരുധ്യമെന്നു തോന്നാം, വീടുകളും കടകളുമൊക്കെ നശിപ്പിക്കപ്പെട്ടിടത്ത് മധുരപലഹാരക്കടകൾ തുറന്നിട്ടുണ്ട്. അതിനർഥം, മുടന്തിയാണെങ്കിലും എല്ലാവരും സാധാരണ ജീവിതത്തിലേക്കു മടങ്ങുകയാണ്.

‍ശബ്ദങ്ങൾ പലതരമാണ്. നാട്ടുകാർ തന്നെയാണ് ഇതൊക്കെ െചയ്തതെന്ന് അവർ പറയുന്നു. ആരെയും മതം പറഞ്ഞു വിരൽ ചൂണ്ടുന്നില്ല. ശബ്ദങ്ങൾ മൂർച്ചയുള്ളതാണ്. തങ്ങളേറ്റ ദുരന്തത്തിന്റെ തീവ്രത കാണിച്ചുതരാൻ പലരും മുന്നോട്ടുവരുന്നു. ഇവിടെയല്ല, അവിടെ പോകൂ, അവിടെയാണു കൂടുതൽ വീടുകൾ കത്തിയെരിഞ്ഞിട്ടുള്ളതെന്നു പറഞ്ഞ് വഴികാട്ടുന്നു. അവരുടെ ദുരന്തത്തിന്റെ ആഴം നമ്മളറിയണമെന്ന് അവർ ആഗ്രഹിക്കുന്നു.

മാധ്യമപ്രവർത്തകരൊക്കെ വന്നു റിപ്പോർട്ടുണ്ടാക്കി പോയെങ്കിലും അതൊന്നും തങ്ങളുടെ ജീവിതത്തിന്റെ ഗതി മാറ്റില്ലെന്ന് അവർ പറയുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ വിരൽ ചൂണ്ടുന്നു. അധികാര സ്ഥാനങ്ങളിലുള്ള രാഷ്ട്രീയ നേതാക്കളാരും ഇതുവരെ അവരെ തിരിഞ്ഞുനോക്കിയിട്ടില്ല. ആയിരത്തിലേറെ വരുന്ന അക്രമികളെ നേരിടാൻ 20 പൊലീസുകാർ മാത്രമുണ്ടായിരുന്നതിനെക്കുറിച്ചും അവർ പറയുന്നു.

ദുരിതാശ്വാസ ക്യാംപുകളിൽ പലരും ചികിത്സ തേടുന്നുണ്ട്. ചിലർക്കു വേണ്ടതു നിയമസഹായമാണ്. നഷ്ടങ്ങൾക്കു പരിഹാരമായി കുറച്ചു പണമെങ്കിലും കിട്ടാനുള്ള വഴികളാണ് അവർ തേടുന്നത്. ഇത്തരം സംഘർഷങ്ങളിൽ നഷ്ടമുണ്ടായാൽ വാഹനത്തിന് ഇൻഷുറൻസ് തുക കിട്ടില്ലെന്നും ചിലർ പറയുന്നു. ഈ വീടുകളിലും കടകളിലും പലതിനും ഇൻഷുറൻസ് ഉണ്ടാവില്ലെന്നുറപ്പാണ്.

ഭിന്നതയുടെ ആഴം വളരെ വ്യക്തം. അക്രമികൾക്കു തിരിച്ചറിയാനെന്നോണം, തങ്ങൾ ഏതു വിഭാഗമെന്നു വ്യക്തമായി സൂചിപ്പിക്കുന്ന രീതിയിൽ ചില വീടുകളുടെ മുൻഭിത്തിയിൽ ചില വാക്കുകൾ എഴുതിവച്ചത് ഇപ്പോഴും അതേപടിയുണ്ട്. ഇത്തരമൊരു സ്ഥിതിയിൽനിന്നു കരകയറാൻ സമുദായങ്ങൾക്ക് എങ്ങനെ സാധിക്കുമെന്ന് എനിക്കറിയില്ല. വീടൊഴിഞ്ഞു ഗ്രാമങ്ങളിലേക്കു പോയവർ ഒട്ടേറെ. അവർക്കു മടങ്ങിവരണം. സ്ഥിതി മെച്ചപ്പെട്ടെന്ന ബോധ്യത്തിൽ പലരും വീടിനു പുറത്തേക്കു വരുന്നുണ്ട്. ചിലരുടെ മുഖത്തു പുഞ്ചിരിയുണ്ട്. ഈ വഴി വേണ്ട, ആ വഴി പോകൂ, ഇതിലേ പോയാൽ എങ്ങുമെത്തില്ല എന്നൊക്കെ പറഞ്ഞ്, ഇനിയും കെട്ടുപോകാത്ത മനുഷ്യത്വവും ദയയും പലരും പ്രകടിപ്പിക്കുന്നു. ഈ മനോഭാവമാകാം, മുറിവുണങ്ങി ജീവിതത്തിലേക്കു മടങ്ങിവരാൻ അവരെ സഹായിക്കുക.

ഇവിടെ ഞാൻ കണ്ടതിലൊക്കെ ഒരു കാര്യം വളരെ വ്യക്തം – ഇതൊന്നും അബദ്ധത്തിൽ സംഭവിച്ചതല്ല. ചിലർ ഉന്നം വയ്ക്കപ്പെട്ടു. സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടാകണമെന്നു ചിലർ താൽപര്യപ്പെട്ടു. അവർ ശ്രമിച്ചത് വിദ്വേഷവും അക്രമവും ഉണ്ടാക്കാനാണ്. അക്രമങ്ങളുടെ പഴയ ചക്രത്തിലേക്കു വീണ്ടും മടങ്ങിപ്പോകാൻ 2020ലും സാധിക്കുമെന്ന് ആരു കരുതി? ഇതിനു നമ്മളെല്ലാം ഉത്തരവാദികളാണ്. നാമോരോരുത്തരും ഈ അക്രമങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. നമ്മൾ വടക്കു കിഴക്കൻ ‍‍ഡൽഹിയിൽ ജീവിക്കുന്നവരല്ലായിരിക്കാം. എന്നാൽ, നമ്മളൊക്കെയും ആക്രമണകാരികളായിട്ടുണ്ട്, നമ്മളൊക്കെയും സമുദായങ്ങൾക്കു നേരെ വിരൽചൂണ്ടിയിട്ടുണ്ട്.

ജീവിതത്തിന്റെ ആവശ്യങ്ങൾ, സാധാരണ നിലയിലേക്കു മടങ്ങിവരാൻ ഇവിടത്തുകാരെ പ്രേരിപ്പിക്കുന്നു. വഴിയരികിൽ സിഖ് വിഭാഗക്കാർ എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്യുന്നതും പ്രതീക്ഷ നൽകുന്ന കാഴ്ചയാണ്. ഇവിടത്തെ മനുഷ്യർ ജീവിതത്തിലേക്കു മടങ്ങിയാൽ മാത്രം പോരാ, തങ്ങളുടെ സുഹൃത്തുക്കളെ അവർ വീണ്ടും കണ്ടെത്തേണ്ടതുണ്ട്, മതമില്ലാത്ത സൗഹൃദങ്ങളിലേക്കു തിരിച്ചുവരേണ്ടതുണ്ട്. ഉത്സവങ്ങളും പിറന്നാളുകളുമൊക്കെ ഒരുമിച്ചാഘോഷിക്കുന്ന പോയകാലങ്ങളിലേക്ക് അവർ മടങ്ങേണ്ടതുണ്ട്. ഈ സംഭവം ഇവരെ എന്നേക്കുമായി ഭിന്നിപ്പിക്കരുത്.

കത്തിയെരിഞ്ഞ ഹാർഡ്‌വെയർ കടയുടെ മുന്നിലിരുന്ന് ചെമ്പു കമ്പികൾ ശേഖരിക്കുന്ന കുട്ടിയെ കണ്ടു. സ്കൂളുകൾ പലതും ഇനിയും തുറന്നിട്ടില്ല. കത്തിയെരിഞ്ഞ സ്കൂളുകളിലൊന്നിന്റെ ഉടമ പറഞ്ഞത്, കുട്ടികളെ ഇങ്ങോട്ടു വിട്ടാൽ സുരക്ഷിതരായിരിക്കുമെന്നു മാതാപിതാക്കൾക്ക് എങ്ങനെ ഉറപ്പുകൊടുക്കാനാവും എന്നാണ്. സ്കൂളിലെ രേഖകളെല്ലാം നശിച്ചിട്ടുണ്ട്. പൗര റജിസ്റ്ററിനെയും പൗരത്വ നിയമത്തെയും കുറിച്ചു നമ്മൾ ചർച്ച െചയ്യുമ്പോൾ, സ്കൂളുകളിൽ പോലും രേഖകളില്ലാത്ത സ്ഥിതി. ഏതു കുട്ടി ഏതു ക്ലാസിലേത് എന്നതിനു തെളിവില്ല! ഈ സ്ഥിതിയിൽ നമ്മൾ എന്തിനെക്കുറിച്ചാണു സംസാരിക്കുന്നത്?

ഇവിടെ പല ചുവരുകളിലും എഴുതിയിരിക്കുന്നു, നോ എൻആർസി, നോ സിഎഎ എന്നൊക്കെ. രാജ്യമാകെയുള്ള പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നു. പലരും സമാധാനപരമായി ഒത്തുചേർന്ന് ജനാധിപത്യത്തെ ആഘോഷിക്കുകയാണു ചെയ്തത്. ഇതു പോലുള്ള അക്രമങ്ങൾ, പ്രതിഷേധം സമാധാനപരമല്ലെന്ന കളവു സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നു കരുതണം. എത്ര ഹിന്ദു മരിച്ചു, എത്ര മുസ്‌ലിം മരിച്ചു എന്ന രീതിയിലല്ല നമ്മൾ മരണങ്ങളെ കാണേണ്ടത്. ഒരു മരണവും സംഭവിക്കരുത്.

ഇവിടത്തെ കാഴ്ചകൾ ആരെയും പിടിച്ചുലയ്ക്കുന്നതാണ്. എത്രയോ പേരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണു ചാമ്പലായിരിക്കുന്നത്. എങ്ങനെ അതൊക്കെ തിരിച്ചുപിടിക്കും എന്നതാണു ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com