ADVERTISEMENT

ലോക്സഭയിൽ ബിജെപിയുടെ സംഘബലത്തിനെതിരെ പ്രതിപക്ഷത്തിന്റെ കുന്തമുനയാകുന്നതു പലപ്പോഴും കേരള എംപിമാരാണ്. അതിന്റെ ഫലം സസ്പെൻഷൻ രൂപത്തിൽ ചിലർക്കൊക്കെ കിട്ടുകയും ചെയ്തു. പക്ഷേ, മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെയും കൂട്ടുകക്ഷികളെയും പലപ്പോഴും വെള്ളത്തിലാക്കുന്നതു ബിജെപിയല്ല, കോൺഗ്രസിന്റെ സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയാണ്.

അധീറിനു വാക്കുകളെക്കാൾ ആദ്യം വരിക അംഗവിക്ഷേപങ്ങളാണ്. പാർലമെന്റിന്റെ ഇടനാഴിയിൽ അധീർ ആരോടെങ്കിലും സംസാരിക്കുന്നതു കണ്ടാൽ ഇപ്പോൾ തല്ലുമെന്നു തെറ്റിദ്ധരിക്കും. ഈ കൈകാലിട്ടടിക്കലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കളിയാക്കിയത് സർക്കാരിന്റെ ഫിറ്റ് ഇന്ത്യ പരിപാടി കൃത്യമായി നടപ്പാക്കുന്നത് അധീറാണെന്നു പറഞ്ഞാണ്. നല്ല രൂപകങ്ങളൊക്കെ ഉപയോഗിച്ചു സരസമായി കാര്യങ്ങൾ അവതരിപ്പിക്കാൻ അധീർ ശ്രമിക്കുന്നത് പലപ്പോഴും ഭരണപക്ഷത്തിനു തിരിച്ചടിക്കാൻ നല്ല വടികൾ സമ്മാനിക്കാറുണ്ട്.

adhir-ranjan-chowdhury

കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ അധീർ കത്തിക്കയറി. ചെറിയ കുറ്റത്തിന് ഇത്ര വലിയ ശിക്ഷയോ എന്ന മട്ടിൽ അദ്ദേഹം പറഞ്ഞതിങ്ങനെ: ‘പോക്കറ്റടിക്കാരെ തൂക്കിക്കൊല്ലാൻ വിധിക്കരുത്.’ ഭരണപക്ഷത്തുനിന്നു സംസാരിച്ച മന്ത്രി പ്രൾഹാദ് ജോഷി അതിൽത്തന്നെ പിടിച്ചു. ‘പോക്കറ്റടിച്ചെന്നു നിങ്ങൾത്തന്നെ സമ്മതിക്കുന്നുണ്ടല്ലോ. സഹപ്രവർത്തകർ പോക്കറ്റടിക്കാരാണന്നു നിങ്ങൾ പറഞ്ഞാലും ഞങ്ങളതു വിശ്വസിക്കുന്നില്ല.’ വടി കൊടുത്ത് അടി വാങ്ങിയ ചമ്മലിൽ അധീർ എന്തൊക്കെയോ വിളിച്ചു പറഞ്ഞെങ്കിലും അതൊന്നും രേഖകളിലുണ്ടാകില്ലെന്നു ചെയർ പറഞ്ഞു.

ബിജെപിയുടെ പാർലമെന്ററി പാർട്ടി ഓഫിസിൽ അധീറിന്റെ ഫോട്ടോ വച്ച് ‘ഈ ദേഹം ഈ പാർട്ടിയുടെ ഐശ്വര്യം’ എന്ന് എഴുതിവയ്ക്കണമെന്നായിരുന്നു പിന്നിൽ പല്ലുകടിച്ചിരുന്ന ഒരു സഹപ്രവർത്തകന്റെ പ്രതികരണം.

  ചുരമിറങ്ങും കത്തുകൾ

വയനാട്ടിൽനിന്ന് ആരു കത്തയച്ചാലും തുറന്നുനോക്കേണ്ടെന്ന തീരുമാനത്തിലാണത്രേ ഗതാഗത മന്ത്രി. അദ്ദേഹത്തെ കുറ്റം പറയാനാകില്ല. ആരുടെയും ‘കിളി പോകുന്ന’ തരം കത്തുകളാണു വയനാട്ടിൽനിന്നു തിരുവനന്തപുരത്തേക്കു പ്രവഹിക്കുന്നത്. ജില്ലയിലെ ഉന്നത കോൺഗ്രസ് നേതാവാണ് പരസ്പരവിരുദ്ധമായ കത്തുകൾ അയച്ചുകളിക്കുന്നത്.

leader-sketch

കോഴിക്കോട് - കൊല്ലഗൽ റോഡിലെ രാത്രിയാത്രാ നിരോധനം പൂർണമായി എടുത്തുകളയണമെന്ന് ആവശ്യപ്പെടുന്ന ആക്‌ഷൻ കൗൺസിലിലെ പ്രധാനിയാണു കക്ഷി. ബദൽപാതകളൊന്നും സ്വീകാര്യമല്ലെന്നു പ്രസംഗിക്കുന്ന നേതാവ്. അതേയാളുടെ ഒപ്പും സീലും വച്ചാണ്, ബദൽപാതയുടെ മാഹാത്മ്യവും മനോഹാരിതയും വർണിച്ച് ആദ്യ കത്തു പോയത്. എൽഡിഎഫുകാർ ചോദ്യം ചെയ്തപ്പോൾ, അങ്ങനെയൊരു കത്ത് അയച്ചിട്ടില്ലെന്നും ധൈര്യമുണ്ടെങ്കിൽ തെളിയിക്കൂവെന്നും വെല്ലുവിളി. കത്തിന്റെ പകർപ്പുമായി എൽഡിഎഫ് ഇറങ്ങിയപ്പോൾ നേതാവ് ശരിക്കുംപെട്ടു.

അങ്ങനെയാണ് ആദ്യ കത്തിനെ തള്ളിപ്പറഞ്ഞ് മഹത്തായ രണ്ടാം കത്തു രചിക്കുന്നത്. ബദൽപാതയ്ക്കു വേണ്ടി നിലകൊള്ളുന്നവരെ വെടിവച്ചുകൊല്ലണമെന്നുവരെ രണ്ടാം കത്തിൽ ആഹ്വാനമുണ്ടെന്നാണു കേൾവി. ആദ്യത്തെ കത്തെഴുതിക്കൊടുത്ത ഓഫിസ് സെക്രട്ടറിയെ നിർദാക്ഷിണ്യം പിരിച്ചുവിട്ടും നേതാവ് മാതൃകയായി. തന്നെ ഇനി എപ്പോഴാണോ പിരിച്ചുവിടുകയെന്നോർത്ത് വേവലാതി പൂണ്ടിരിക്കുകയാണത്രേ രണ്ടാം കത്തെഴുതിക്കൊടുത്ത പകരക്കാരൻ.

  ദാ വന്നു, ദേ പോയി

അദ്ദേഹം വന്നതും പോയതും ആരുമറിഞ്ഞില്ല – കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയ ശേഷം നടന്ന പുനഃസംഘടനയിൽ സംസ്ഥാന കമ്മിറ്റിക്കു പുറത്തായ ഒരാളെക്കുറിച്ചാണു നേതാക്കളുടെ കമന്റ്. പി.എസ്.ശ്രീധരൻപിള്ള സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയുന്നതിന്റെ തലേന്ന് 2 പേരെ സംസ്ഥാന ഭാരവാഹികളായി നാമനിർദേശം ചെയ്തിരുന്നു; വൈസ് പ്രസിഡന്റായി എ.പി.അബ്ദുല്ലക്കുട്ടിയും സെക്രട്ടറിയായി കെ.എ.ബാഹുലേയനും. സുരേന്ദ്രന്റെ പുനഃസംഘടനയിൽ അബ്ദുല്ലക്കുട്ടി പദവി നിലനിർത്തിയപ്പോൾ ബാഹുലേയൻ പുറത്തായി. ദേശീയ കൗൺസിൽ അംഗമായെങ്കിലും നിലനിർത്തിയല്ലോ എന്നു ബാഹുലേയന് ആശ്വസിക്കാം. ബിജെപി രൂപീകരിച്ച കാലം മുതൽ ദേശീയ കൗൺസിൽ അംഗമായിരുന്ന ഒ.രാജഗോപാലിന് അതുപോലും നഷ്ടമായി. 

കുറെക്കാലമായി പുറത്തുള്ള പി.പി. മുകുന്ദൻ കെ.സുരേന്ദ്രനു പിന്തുണ പ്രഖ്യാപിച്ച് വേദി പങ്കിട്ടപ്പോൾ പലരും മുകുന്ദന് നിർണായക സ്ഥാനം പ്രതീക്ഷിച്ചു; അതുമുണ്ടായില്ല.

കെട്ടിറങ്ങിയ ഉത്തരവ്

കോളജിൽ അഡ്മിഷൻ കിട്ടാൻ യോഗ്യതാ പരീക്ഷ നല്ല മാർക്കോടെ പാസായാൽ മതിയെന്നാണു നാട്ടുനടപ്പ്. എന്നാൽ, കാലിക്കറ്റ് സർവകലാശാലയിൽ കാര്യങ്ങൾ അൽപം കൂടി കടുപ്പമാണ്. കുട്ടികൾക്കു മാത്രമല്ല, രക്ഷാകർത്താക്കൾക്കും ചില യോഗ്യതകളുണ്ടെങ്കിലേ ഇവിടെ പ്രവേശനമുള്ളൂ. സൽസ്വഭാവികളായ വരുംതലമുറയെ വളർത്തിയെടുക്കാൻ എന്തു ത്യാഗം സഹിക്കാനും മടിയില്ലാത്തവരാണു കാലിക്കറ്റ് സർവകലാശാലക്കാർ. അതുകൊണ്ടുതന്നെ കള്ളുകുടിക്കാത്തവരുടെ മക്കൾക്കേ ഇക്കുറി അഡ്മിഷനുള്ളൂവെന്ന് ഉത്തരവിറക്കി. നാടെങ്ങും അഭിനന്ദന പ്രവാഹമായി. മദ്യനിരോധന സമിതിക്കാർ ഹാരങ്ങളും നാരങ്ങകളും ചെണ്ടുകളുമായി വിസിയുടെ ചേംബറിനു മുൻപിൽ ക്യൂനിന്നു. 

എന്നാൽ, ഒരു ദിവസം മുഴുവൻ ചാനലുകളിൽ സർക്കുലർ ചർച്ചയായതോടെ സർവകലാശാലയുടെ കെട്ടിറങ്ങി. കോളജ് ക്യാംപസിലെ ലഹരി ഉപയോഗത്തിനു മാത്രമാണു വിലക്കെന്നും അവിടെ ലഹരി ഉപയോഗിക്കില്ലെന്നു വിദ്യാർഥികൾ രക്ഷാകർത്താവ് മുഖേന ഉറപ്പു നൽകണമെന്നുമാണ് ഉദ്ദേശിച്ചതെന്നു സർവകലാശാല. 

liquour

സർവകലാശാലയുടെ ലഹരി വിരുദ്ധ കമ്മിറ്റി യോഗത്തിലെ ചില നിർദേശങ്ങൾ‌ മാത്രമായിരുന്നു അത്. സിൻഡിക്കറ്റിലേക്കും വൈസ് ചാൻസലറുടെ ഓഫിസിലേക്കുമുള്ള യാത്രയ്ക്കിടെ ആ ഫയൽ അബദ്ധത്തിൽ സർവകലാശാലയിലെ മറ്റൊരു ഓഫിസിലെത്തി. താരതമ്യേന പരിചയക്കുറവുള്ള ഉദ്യോഗസ്ഥൻ അതു കോളജുകൾക്കുള്ള ഉത്തരവാണെന്നു തെറ്റിദ്ധരിച്ചു. ചരിത്രത്തിൽ ഇടംപിടിച്ച സർക്കുലറിന്റെ പിറവി അങ്ങനെയായിരുന്നു. കുപ്രസിദ്ധമായ ആ സർക്കുലർ റദ്ദാക്കിയെന്നാണു പുതിയ അറിയിപ്പ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com