ADVERTISEMENT

സാമൂഹിക ഉത്തരവാദിത്തത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ്, ആ ദൗത്യം നിർവഹിച്ചുപോരുന്ന ഒട്ടേറെ മാനസികാരോഗ്യ കേന്ദ്രങ്ങളും വയോജന മന്ദിരങ്ങളും അനാഥാലയങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതേസമയം, ഇത്തരം കേന്ദ്രങ്ങളുടെ യശസ്സിനെത്തന്നെ ചോദ്യം ചെയ്ത്, ചില സ്ഥാപനങ്ങളെങ്കിലും അങ്ങനെയല്ലാതെ മുന്നോട്ടുനീങ്ങുമ്പോൾ അതു സർക്കാരിനും പൊതുസമൂഹത്തിനും കണ്ടുനിൽക്കാനുള്ളതല്ല.

പല സ്വാർഥ താൽപര്യങ്ങളും വച്ചുകൊണ്ടാണ് ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വ്യവസ്‌ഥാപിത മാർഗത്തിലൂടെയല്ലാതെ ഈ രംഗത്തിറങ്ങുന്നവർ സേവനമേഖലയ്‌ക്കാകെ അപമാനം വരുത്തിവയ്‌ക്കുന്നു. നേർവഴിക്കല്ലാതെയുള്ള, ഇക്കൂട്ടരുടെ പ്രവർത്തനരീതികളിൽ പ്രത്യേക ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. ഇക്കാര്യത്തിൽ അധികൃതർ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യംതന്നെ.

സംസ്ഥാനത്തെ ചില മാനസികാരോഗ്യ കേന്ദ്രങ്ങൾ കേൾപ്പിക്കുന്ന വാർത്തകൾ കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. ദുരൂഹമരണങ്ങൾ അടക്കമുള്ള നിർഭാഗ്യസംഭവങ്ങളാണു നടക്കുന്നതെന്നതു സമൂഹമനസ്സാക്ഷിക്കുമുന്നിൽ ഗൗരവകരമായ ചില ചോദ്യങ്ങൾ ഉയർത്തുന്നു. ഒരു സൈക്യാട്രിക് ആശുപത്രിയിൽ 8 വർഷത്തിനിടെ 33 പേർ മരിച്ചതായാണ് അഡീഷനൽ ജില്ലാ മജിസ്ട്രേട്ട് (എഡിഎം) നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഈ കാലയളവിൽ 11 അസ്വാഭാവിക മരണങ്ങളാണ് ഇവിടെയുണ്ടായതെന്നും ഇതിൽ നാലെണ്ണം തൂങ്ങിമരണമാണെന്നും രണ്ടു മരണം ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണെന്നും പൊലീസ് പറയുന്നു. ഈ ആശുപത്രി പ്രവർത്തിക്കുന്നത് സംസ്ഥാന മെന്റൽ ഹെൽത്ത് അതോറിറ്റിയുടെ അംഗീകാരമില്ലാതെയാണെന്നും എഡിഎമ്മിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്. മറ്റൊരു മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി നട്ടെല്ലിനു ക്ഷതമേറ്റു ചികിത്സയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ മരിച്ചതും പൊലീസ് അന്വേഷിച്ചുവരികയാണ്.

മാനസിക പ്രശ്നമുള്ളവർക്കു ചികിത്സയും പരിചരണവും നൽകി, അവർക്കു താങ്ങാകേണ്ട കേന്ദ്രങ്ങൾ ആ ലക്ഷ്യത്തിൽനിന്നു മാറിനടക്കുന്നുണ്ടോ എന്ന നിരന്തരശ്രദ്ധ സർക്കാരിൽനിന്ന് ഉണ്ടായേതീരൂ. പീഡനങ്ങളുണ്ടായാൽത്തന്നെ അതു പറയാൻപോലും പറ്റാത്ത മാനസികാവസ്ഥയിലുള്ളവരും ഇത്തരം കേന്ദ്രങ്ങളിലുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞുവേണം അധികാരികൾ പ്രവർത്തിക്കേണ്ടത്.

മലപ്പുറം ജില്ലയിലെ തവനൂരിൽ ജയിൽ വകുപ്പ് ആരംഭിച്ച റെസ്ക്യു ഹോമിൽ ഒന്നര പതിറ്റാണ്ടോളമായി ജയിൽസമാനമായ ജീവിതം അനുഭവിച്ചിരുന്ന ഒരു കൂട്ടം വനിതകളുടെ സങ്കടകഥ ‘മലയാള മനോരമ’യിലൂടെ പുറത്തുവന്നു കേരളത്തെ ഞെട്ടിച്ചതു കഴിഞ്ഞ വർഷമാണ്. ഇതെത്തുടർന്ന്, അവിടത്തെ അന്തേവാസികൾക്കു മുൻപിൽ ഈയിടെ പ്രതീക്ഷ ഉദിക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏക റെസ്ക്യു ഹോം ആയ ഇവിടം, ‘നവജീവൻ ഹോം’ എന്ന പേരിൽ സ്ത്രീകൾക്കുള്ള അഭയകേന്ദ്രമാക്കി മാറ്റാനാണു തീരുമാനം. ഇതിനുള്ള ശുപാർശ ജില്ലാ ഭരണകൂടം സർക്കാരിനു സമർപ്പിച്ചുകഴിഞ്ഞു. നിലവിലുള്ള 24 അന്തേവാസികളെ പുനരധിവസിപ്പിക്കാൻ ജില്ലാ ഭരണകൂടവും പഞ്ചായത്തും കുടുംബശ്രീയും ചേർന്നു പദ്ധതി തയാറാക്കുകയുമാണ്.

ഒറ്റയ്ക്കു താമസിക്കാൻ വിധിക്കപ്പെട്ട വയോജനങ്ങളുടെ ഏകാന്തത അകറ്റാനും അവർക്കു സുരക്ഷിതത്വവും പരിചരണവും നൽകാനും വൃദ്ധസദനങ്ങൾ പോലെയുള്ള സംവിധാനങ്ങൾ ഒരുപരിധിവരെ അനിവാര്യവും ആശ്വാസവുമാണ്. എന്നാൽ, അനാഥമായ വയോജനജീവിതങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യാനുള്ളതാണെന്നു കരുതി പ്രവർത്തിക്കുന്ന ചില സദനങ്ങളെങ്കിലും കേരളത്തിലുണ്ടെന്നതു സങ്കടകരമാണ്. ഒരു പരിഷ്‌കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിനു മാപ്പില്ലതാനും.

സാമൂഹിക സേവന മേഖലകളിൽ മികവുറ്റ രീതിയിൽ പ്രവർത്തിച്ചുപോരുന്ന സ്‌ഥാപനങ്ങളുടെ മാതൃക സർക്കാരും ബന്ധപ്പെട്ട മറ്റുള്ളവരും സ്വീകരിക്കുകയും അവർക്കു നൽകുന്ന സഹായം വർധിപ്പിക്കുകയും ചെയ്യേണ്ടതു സമർപ്പിത സേവനത്തോടുള്ള ആദരംതന്നെയാണ്. അതോടൊപ്പംതന്നെ, അനധികൃത കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ലെന്നു സർക്കാർ ഉറപ്പുവരുത്തുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com