ADVERTISEMENT

കോവിഡ് 19 കേരളത്തിന്റെ സാമൂഹിക – സാമ്പത്തിക മേഖലയിൽ ‌ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടികൾ എന്തൊക്കെ ?അവയെ നേരിടാൻ നാം ചെയ്യേണ്ടത് എന്തെല്ലാം?

ലോക ശാസ്ത്രസമൂഹം കോവിഡ് 19നെ മനസ്സിലാക്കാനും വരുതിയിലാക്കാനും നിരന്തര ഗവേഷണത്തിലാണ്. വൈറസിന്റെ വ്യാപനം തടയാനുള്ള വഴി അവർ കണ്ടെത്തുക തന്നെ ചെയ്യും. അതുവരെ നിതാന്ത ജാഗ്രതയോടെ വേണം കോവിഡിനെ പ്രതിരോധിക്കാൻ; പ്രത്യേകിച്ച്, ലോകം മുഴുവൻ പറന്നുനടക്കുന്ന മലയാളിസമൂഹം. വൈറസിനെ പ്രതിരോധിക്കുന്നതു പോലെ തന്നെ, സാമൂഹിക – സാമ്പത്തിക തിരിച്ചടികളെ നേരിടുന്നതിലും കേരളം ശ്രദ്ധ പുലർത്തണം.

സാമൂഹിക പ്രത്യാഘാതങ്ങൾ കെട്ടുകഥകൾ 

വൈറസ് ഭീതി മൂലം സാമൂഹികമായ ഒറ്റപ്പെടുത്തലുകളും വിവേചനങ്ങളും ഉണ്ടാകാം. ബോധവൽക്കരണത്തിന്റെ അഭാവമാണു ഭയം കുത്തിവയ്ക്കുന്നത്. കേരളത്തിലെ ഉയർന്ന സാക്ഷരതാനിരക്കും മാധ്യമസാന്നിധ്യവും അനുകൂല ഘടകങ്ങളാണ്. രോഗത്തെക്കുറിച്ചുള്ള കെട്ടുകഥകൾ പൊളിക്കാൻ മുഖ്യധാരാ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ഇടപെടലുകൾ പ്രധാനമാണ്.

 രോഗികൾ, വയോധികർ 

ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 60നു മുകളിൽ പ്രായമുള്ളവരിലും ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ സ്ഥിരരോഗങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരാവസ്ഥയുണ്ടാക്കാൻ സാധ്യത കൂടുതലാണ്. 

2011ലെ സെൻസസ് പ്രകാരം, കേരളത്തിൽ 60നു മുകളിൽ പ്രായമുള്ളവർ 42 ലക്ഷമാണ് – ജനസംഖ്യയുടെ 13%. ഇതു ദേശീയ ശരാശരിക്കും മുകളിലാണ്. ഒട്ടേറെ പ്രവാസികളുള്ള കേരളത്തിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികരും ഏറെ. ഹൃദ്രോഗവും പ്രമേഹവും സംസ്ഥാനത്തു സാധാരണമാണ്. ശ്വാസകോശ രോഗങ്ങളുള്ളവരും ഏറെയാണ്. വൈറസ് പടർന്നാൽ വയോധികർക്കു യഥാസമയം വൈദ്യസഹായം ലഭിക്കാൻ പ്രയാസം നേരിട്ടേക്കാം. ഇക്കാര്യത്തിൽ പ്രത്യേക കരുതൽ ഉണ്ടാവണം.

രോഗം സംശയിക്കുന്നവരെയും ചിലപ്പോൾ രോഗികളെയും വീട്ടിൽത്തന്നെ പരിചരിക്കേണ്ടതായി വരും. രോഗബാധ മൂലം പലർക്കും ജോലിക്കു പോകാനാവാതെ വരുമാന നഷ്ടമുണ്ടാകാൻ ഇടയുണ്ട്. ഇതു കൂലിപ്പണിക്കാരെയും ദിവസവേതനക്കാരെയും ദുരിതത്തിലാക്കും.

 ആൾക്കൂട്ടങ്ങൾ 

കേരളത്തിൽ നൂറുകണക്കിനാളുകൾ ഒത്തുചേരുന്ന ചടങ്ങുകളേറെയാണ്; രാഷ്ട്രീയ, മത, കുടുംബ യോഗങ്ങൾ മുതൽ വിവാഹച്ചടങ്ങുകൾ വരെ. കൂട്ടംകൂടുന്നതു വൈറസ് കൂടുതൽ പേരിലേക്ക് അതിവേഗം പടരാൻ ഇടയാക്കും. അതിനാൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നതു ശ്രദ്ധാപൂർവം വേണം. കഴിയുന്നിടത്തോളം അവ ഒഴിവാക്കുക. ഇത്തരം വിഷയങ്ങളിൽ സർക്കാരിന്റെയും അധികൃതരുടെയും നിർദേശങ്ങൾ പിന്തുടരുക.

സാമ്പത്തിക പ്രത്യാഘാതങ്ങൾ

രണ്ടു വർഷം തുടർച്ചയായുണ്ടായ പ്രളയങ്ങളുടെ ആഘാതത്തിൽനിന്നു കേരളം മുക്തമാകുന്നതേയുള്ളൂ. വൈറസ് വ്യാപനം നിയന്ത്രിക്കാനാകാതെ വന്നാൽ അതു സംസ്ഥാനത്തിന്റെ സാമ്പത്തിക, തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

  പ്രവാസി വരുമാനം 

വിദേശത്തുനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്ന ജനങ്ങൾ കൂടുതലുള്ള സംസ്ഥാനമാണു നമ്മുടേത്. കേരളത്തിലെ 23 ലക്ഷം പേർ രാജ്യത്തിനു പുറത്തു ജോലിയെടുക്കുന്നു. ഇന്ത്യയുടെ വിദേശവരുമാനത്തിലെ 19% കേരളത്തിലേക്കാണു വരുന്നത് . വൈറസ് ബാധ രാജ്യാന്തരതലത്തിൽ കൂടുതൽ വ്യാപിക്കുകയും അധികകാലം തുടരുകയും ചെയ്താൽ തൊഴിൽവിപണി തളരും. ഇതു ജോലിനഷ്ടത്തിനു കാരണമായാൽ മലയാളികളായ പ്രവാസികളെയും ബാധിച്ചേക്കാം.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ അത്ര ശക്തമല്ല. കേരളത്തിന്റെ വരുമാനത്തിന്റെ 64 ശതമാനവും സേവന മേഖലയിൽനിന്നാണ്. 25% വ്യവസായ മേഖലയിൽനിന്നും. വൈറസ് വ്യാപനം അനിയന്ത്രിതമായി തുടർന്നാൽ ഈ രണ്ടു മേഖലകളെയും നേരിട്ടു ബാധിക്കും. 

  ടൂറിസം മേഖല 

വൈറസ് ഭീതി ടൂറിസം മേഖലയ്ക്കും കനത്ത തിരിച്ചടിയായേക്കാം. കേരളത്തിന്റെ ജിഡിപിയുടെ 12 ശതമാനവും ടൂറിസം മേഖലയിൽനിന്നാണ്. 45,000 കോടി രൂപയാണ് കഴിഞ്ഞ വർഷം ടൂറിസത്തിൽനിന്നു മാത്രമുള്ള വരുമാനം. ലക്ഷക്കണക്കിന് ആളുകളാണു ടൂറിസം മേഖലയിൽ പണിയെടുക്കുന്നത്. കയറ്റുമതി വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചേക്കാം.

നിപ്പയെ തടയുന്നതിലും കോവിഡ് 19 ബാധിതരെ തിരിച്ചറിയുന്നതിലും കേരളം മികച്ച പ്രകടനമാണു നടത്തിയത്. ഇക്കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയുമാണ്. സംസ്ഥാനത്തെ ആരോഗ്യരംഗത്തു ശക്തമായ സാന്നിധ്യമായ സ്വകാര്യമേഖലയുടെ സേവനം കൂടി ഈ സാഹചര്യത്തിൽ പ്രയോജനപ്പെടുത്തണം. രോഗം കണ്ടെത്താനും പ്രതിരോധിക്കാനും ചികിത്സിക്കാനുമുള്ള ദൗത്യത്തിൽ അവരെയും പങ്കാളികളാക്കണം. ‌

വൈറസ് ഭീതി മൂലം ആളുകൾ അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടി വിപണിയിൽ ക്ഷാമമുണ്ടാക്കാൻ സാധ്യതയുണ്ട്. കയ്യുറകൾ, മുഖാവരണങ്ങൾ തുടങ്ങിയ സാധനങ്ങൾക്ക് ഇപ്പോഴേ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇക്കാര്യത്തിൽ അധികൃതർ കൃത്യമായ നടപടികൾ സ്വീകരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്തില്ലെങ്കിൽ ക്ഷാമം വർധിക്കും.

പ്രളയകാലത്തും നിപ്പയെ തടയുന്ന കാര്യത്തിലും എന്നതു പോലെ, ശക്തമായ സർക്കാർ സംവിധാനങ്ങളും സമൂഹത്തിലെ നാനാതുറകളിലുള്ളവരുടെ അളവറ്റ സഹകരണവും ഏകോപനവും ഉണ്ടായാൽ കേരളത്തിൽ കോവിഡ് 19 അത്രവേഗം പടരില്ലെന്നും രോഗവ്യാപനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനാകുമെന്നും പ്രത്യാശിക്കാം.

ആരോഗ്യ പ്രവർത്തകർക്ക് കരുതൽ 

വൈറസ് പ്രതിരോധദൗത്യത്തിൽ മുൻനിരയിലുള്ളത് നമ്മുടെ ആരോഗ്യപ്രവർത്തകരാണ്; നഴ്സുമാർ, ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ. ചൈനയിലെ അനുഭവം വച്ചാണെങ്കിൽ, ആരോഗ്യമേഖലയിലുള്ളവർ ദീർഘനാൾ ഈ ദൗത്യം തുടരേണ്ടിവരും. അതുകൊണ്ട് അവർക്ക് അധിക പരിശീലനവും കൂടുതൽ ഉപകരണങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. അവരുടെ മാനസികാരോഗ്യവും കണക്കിലെടുക്കണം.

(ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ഇവാല്യുവേഷൻ ഓഫിസറാണു ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com