ADVERTISEMENT

ക്വാറന്റീൻ അടക്കമുള്ള ഫലപ്രദമായ രോഗവ്യാപനം തടയൽ മാർഗങ്ങൾ അവലംബിച്ചതു കൊണ്ടാണ് സാമൂഹിക വ്യാപനത്തിലേക്കു കടക്കാതെ കോവിഡ് 19നെ പിടിച്ചുനിർത്താൻ നമുക്കു കഴിയുന്നത്. ഇക്കാര്യത്തിലെ ‘കേരള മാതൃക’ രാജ്യാന്തര തലത്തിൽത്തന്നെ ശ്രദ്ധിക്കപ്പെട്ടതാണ്. വിവിധ ജില്ലകളിൽ 12,000ത്തിലേറെ വ്യക്തികൾ ഇത്തരത്തിൽ ഗൃഹനിരീക്ഷണത്തിലാണ്. ക്വാറന്റീൻ അധിഷ്ഠിതമായ സാമൂഹികവ്യാപന പ്രതിരോധം ഫലപ്രദമാകണമെങ്കിൽ അതു ജനം സ്വയമേവ ഏറ്റെടുക്കണം.

 എന്താണ് ക്വാറന്റീൻ

പകർച്ചവ്യാധിക്ക് അടിപ്പെട്ടവരുമായോ സമാനസാഹചര്യങ്ങളുമായോ പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ടവരെ രോഗവ്യാപനം തടയാനായി, മറ്റുള്ളവരുമായി അടുത്ത് ഇടപഴകുന്നതിൽനിന്നു മാറ്റി പ്രത്യേകം നിരീക്ഷിക്കുന്ന പൊതുജനാരോഗ്യ പ്രക്രിയയാണ് ക്വാറന്റീൻ. ക്വാറന്റീനിൽ പ്രവേശിക്കുന്നവർ രോഗികളല്ല.

ഒരുപക്ഷേ, അവർ നിർദിഷ്ട രോഗത്തിന്റെ ഇൻക്യുബേഷൻ പീരിയഡിൽ ആയിരിക്കാം. അങ്ങനെയെങ്കിൽ ഈ കാലയളവിൽ അവരുമായി അടുത്ത് ഇടപഴകുന്നവർക്കു രോഗം പകരാൻ സാധ്യതയുണ്ട്. ക്വാറന്റീൻ വഴി ഇതു തടയുന്നു. ഓരോ രോഗത്തിന്റെയും ക്വാറന്റീൻ കാലയളവു വ്യത്യസ്തമായിരിക്കും. 14 ദിവസമാണു കോവിഡ് 19ന്റെ ക്വാറന്റീൻ കാലയളവ്.

ക്വാറന്റീൻ എന്ന വാക്ക് വൈദ്യചരിത്രത്തിൽ ആദ്യമായി പ്രയോഗിക്കപ്പെട്ടത് ഇറ്റലിയിലെ വെനീസിൽ 1127ൽ കുഷ്ഠരോഗ വ്യാപന കാലത്താണ്. 

 മാനസിക പിരിമുറുക്കം

ഉറ്റവരിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും തിരക്കേറിയ തൊഴിൽജീവിതത്തിൽ നിന്നും വേർപെട്ട് നിശ്ചിത കാലയളവ് നിബന്ധനകൾ പാലിച്ച് ഒരിടത്തുതന്നെ കഴിയേണ്ടി വരികയെന്നത് ബുദ്ധിമുട്ടേറിയ പ്രക്രിയയാണ്. ക്വാറന്റീൻ നിർദേശിക്കുന്ന ഘട്ടത്തിൽ അതിനു വിധേയമാകുന്ന വ്യക്തിയുടെ മാനസിക - സാമൂഹിക തലങ്ങൾ കൂടി മനസ്സിലാക്കിക്കൊണ്ട് പ്രത്യേകം ആസൂത്രണം ചെയ്തു നടപ്പിലാക്കണം. ക്വാറന്റീനു വിധേയമാകുന്ന വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങൾ ആരോഗ്യ പ്രവർത്തകർ മനസ്സിലാക്കണം. അത് ആസൂത്രണത്തിനു സഹായകരമാകും.

ക്വാറന്റീനു വിധേയരാകുന്ന വ്യക്തികളിൽ ഉത്കണ്ഠ, മരവിപ്പ്, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, ക്ഷീണം, ഒറ്റപ്പെട്ടെന്ന തോന്നൽ, കുറ്റബോധം, ദേഷ്യം, വിഷാദചിന്തകൾ തുടങ്ങിയവയൊക്കെ പ്രകടമായേക്കാം. എന്നാൽ, എല്ലാവരിലും ഒരു പോലെ മാനസിക പിരിമുറുക്കം ഉണ്ടാകണമെന്നില്ല. ഗർഭിണികൾ, ചെറുപ്പക്കാർ, സ്ത്രീകൾ, വിവാഹിതരാകാതെ ഒറ്റയ്ക്കു കഴിയുന്നവർ എന്നിവരിൽ മാനസിക പിരിമുറുക്കം വരാനുള്ള സാധ്യത അധികമാണ്.

  ആനന്ദകരമാക്കാം

ചുവടെയുള്ള നിർദേശങ്ങളിൽ മിക്കതും സർക്കാർ ഇതിനകം നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട്.

∙ ക്വാറന്റീനു വിധേയമാക്കപ്പെടുന്നവരിൽ വിവിധ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന വസ്തുത മുന്നിൽക്കണ്ട് മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഈ വിഷയത്തിൽ പരിശീലനം നൽകുക.

∙ ക്വാറന്റീനു വിധേയമാകുന്നവരിൽ മാനസിക പിരിമുറുക്കം പരമാവധി ലഘൂകരിക്കാനുതകുന്ന വിധത്തിൽ അത് ആസൂത്രണം ചെയ്യുക.

∙ കോവിഡ് - 19‌നെക്കുറിച്ചും ക്വാറന്റീൻ ആവശ്യകതയെക്കുറിച്ചും ആ കാലയളവിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ അവബോധം, ക്വാറന്റീനു വിധേയമാകുന്ന വ്യക്തിക്കും കുടുംബത്തിനും നൽകുക.

∙ ആവശ്യമായ സ്റ്റേഷനറികൾ, കഴിക്കുന്ന മരുന്നുകൾ എന്നിവയുടെ തുടർലഭ്യത ഉറപ്പുവരുത്തുക. ആവശ്യമെങ്കിൽ ഭക്ഷണപ്പൊതികളടക്കം വിതരണം ചെയ്യുക. ഈ വിഷയങ്ങളിൽ തുടർനടപടികൾ ആസൂത്രണം ചെയ്തു വ്യക്തിയെ അറിയിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.

∙ നിരാശയും വിരസതയും ഒഴിവാക്കാൻ ആവശ്യമായ അത്യന്താധുനിക ആശയവിനിമയ ഉപാധികൾ ലഭ്യമാക്കുക. വൈഫൈ സൗകര്യം ഫലപ്രദമാക്കുക. അവർക്കു യഥേഷ്ടം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാനും വിഡിയോ വിനിമയം നടത്താനുമുള്ള സാഹചര്യം ഉറപ്പുവരുത്തുക.

∙ ക്വാറന്റീനിൽ കഴിയുന്നവരിൽ മാനസികരോഗാതുരത ഉള്ളവർ, മറ്റു ജീവിതശൈലീ രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ പ്രശ്നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യുക. ഗർഭിണികളുടെ ഗർഭകാല പരിശോധനാസാധ്യത ഉറപ്പുവരുത്തുക.

∙ ക്വാറന്റീനിൽ കഴിയുന്ന എല്ലാവർക്കും ദിനംപ്രതി ഈ വിഷയത്തിൽ പരിശീലനം നേടിയ കൗൺസലറുടെ വിദഗ്ധ ‘ക്വാളിറ്റി ടൈം കൗൺസലിങ്’ ഉറപ്പുവരുത്തുക. ഓരോ വ്യക്തിയുടെയും മാനസിക - സാമൂഹിക നിലവാരം മനസ്സിലാക്കി അവരുടെ ഇഷ്ടവിഷയത്തിൽ കുറച്ചുനേരം സംസാരിക്കുക എന്നതാണ് ‘ക്വാളിറ്റി ടൈം കൗൺസലിങ്’ വഴി അർഥമാക്കുന്നത്. ഏതു സമയത്തും കൗൺസലറെ ഫോണിൽ ബന്ധപ്പെടാൻ ഈ വ്യക്തികൾക്ക് അവസരമുണ്ടാകണം.

∙ ക്വാറന്റീനിൽ കഴിയുന്നവരുടെ വാട്സാപ് സപ്പോർട്ട് ഗ്രൂപ്പ് കൗൺസിലറുടെ നേതൃത്വത്തിൽ ഉണ്ടാക്കുക. ഇതു വഴി ഫലപ്രദമായി ഗ്രൂപ്പ് കൗൺസലിങ് നൽകാം. ഇതിലൂടെ ഈ വ്യക്തികളിൽ ത്യാഗമനോഭാവം വളർത്താം. ക്വാറന്റീനു വിധേയമാകുന്നതു വഴി തങ്ങൾ വലിയൊരു സാമൂഹികസേവനമാണു ചെയ്യുന്നതെന്നും അങ്ങനെ രോഗവ്യാപന ചങ്ങലയിലെ വലിയൊരു കണ്ണിയാണു മുറിച്ചുമാറ്റുന്നതെന്നും അവർക്കു ബോധ്യപ്പെടണം. അങ്ങനെ ക്വാറന്റീൻ കാലയളവ് ആനന്ദകരമാക്കുക. അതിന്റെ സ്വീകാര്യത വർധിപ്പിക്കുക. 

(തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ പീഡിയാട്രിക്സ് വിഭാഗം അഡീ. പ്രഫസറും ചൈൽഡ് സൈക്യാട്രിസ്റ്റുമാണ് ലേഖകൻ) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com