ADVERTISEMENT

ഏതു കൊറോണക്കാലത്തും ചില അവതാരങ്ങൾ സംഭവിക്കാറുണ്ട്. വൈറസിനെ ചെറുക്കാനുള്ള ചെപ്പടി വിദ്യകളുമായിട്ടായിരിക്കും ഇക്കൂട്ടരുടെ അവതാരം. മാട്ട്, മാരണം, മന്ത്രം തുടങ്ങി പഞ്ചമകാരങ്ങളായിരിക്കും അവരിൽ ചിലരുടെ ആയുധം. മറ്റു ചിലർ കൊറോണ നിർമാർജന യന്ത്രങ്ങളായിരിക്കും വിൽപനയ്ക്കു വയ്ക്കുക. പിന്നെ നേച്ചറോപ്പതി, ഊണുപൊതി, ബിരിയാണിപ്പൊതി ഇത്യാദി സാധനങ്ങൾ ശരിക്കും റോഡിലിറങ്ങും.

നോക്കുമർമം കൊണ്ടു കൊറോണ വൈറസിനെ തളയ്ക്കാൻ പറ്റുന്നവർ നാട്ടിൽ വളരെയേറെ ഉണ്ടത്രെ. വാസ്തു, ഫാങ്‌ ഷൂയ്, ന്യൂമറോളജി, വെറ്റിലനോട്ടം, നാഡിജ്യോതിഷം, അറബിമാന്ത്രികം തുടങ്ങിയവയും വൈറസ് ബാധയ്ക്ക് അത്യുത്തമമാണത്രെ. ‘വൈറസേ, ദൂരെപ്പോക’ എന്നു ചില സാത്താൻപിടിത്തക്കാർ ആജ്ഞാപിച്ചാലും കൊറോണയെന്നല്ല, അതിന്റെ പൊടിപോലും കണ്ടുപിടിക്കാൻ ബാക്കിയുണ്ടാവില്ല.

സിദ്ധമർമാണി, ക്യൂനി സിസ്റ്റം ഓഫ് മെഡിസിൻ, അക്യുപംക്ചർ തുടങ്ങി പല അവതാരങ്ങളും ഇക്കാലത്ത് ഉണ്ടാകും. ശല്യചികിത്സ നടത്തിയാൽ കൊറോണ വൈറസ് നാടുവിടുമെന്ന പ്രചാരണവുമുണ്ട്. സത്യത്തിൽ അതിന്റെ പേരിലൊക്കെ വരുന്ന വാട്സാപ് സന്ദേശങ്ങൾ മഹാശല്യമാണ്. ചരകൻ, സുശ്രുതൻ തുടങ്ങിയവർ ശല്യചികിത്സ നടത്തി വൈറസുകളെ ഓടിച്ചുവിട്ടിട്ടുണ്ടത്രെ. പിന്നെ അത്തരം വൈറസുകളെ തിരിച്ചു കൊണ്ടുവരാൻ ചൈനയിലെ ശാസ്ത്രജ്ഞർ നൂറ്റാണ്ടു കാലം അധ്വാനിക്കേണ്ടി വന്നു!

കോവിഡിനെ മന്ത്രം ചൊല്ലി മയക്കാമെന്നും കാഞ്ഞിരത്തടിയിൽ തളയ്ക്കാമെന്നുമെല്ലാം വാഗ്ദാനം ചെയ്യുന്ന കക്ഷികൾ രംഗത്തുവരുന്നതിലും അദ്ഭുതപ്പെടാനില്ല. വെട്ടൊന്നിനു മുറി നാല് എന്ന കണക്കിൽ കോവിഡിനെ കട്ടായം പറപ്പിക്കുന്നവരും എത്തിയേക്കാം. സർക്കാരിന് അതു പറ്റില്ലല്ലോ. സർക്കാർ ജനങ്ങളോട് അഭ്യർഥിക്കും, അപേക്ഷിക്കും. ചിലർ അതെല്ലാം കേൾക്കും അനുസരിക്കും. ചിലരാകട്ടെ, ഇടത്തേ ചെവിയിലൂടെ കേൾക്കും, വലത്തേ ചെവിയിലൂടെ പുറത്തുവിടും. ഇതാണു കാസർകോട്ടെ കോവിദന്റെ കാര്യത്തിൽ സംഭവിച്ചത്. അദ്ദേഹം വെള്ളത്തിൽ മീനെന്ന പോലെ ജനങ്ങൾക്കിടയിൽ ജീവിച്ച വ്യക്തിയാണ്. അതുകൊണ്ട് ആർക്കും അദ്ദേഹത്തിന്റെ യാത്രാസ്വാതന്ത്ര്യം വിലക്കാനാവില്ല. കല്യാണവീട്ടിൽ ചെന്നാൽ വരനാകണമെന്നും ഫുട്ബോൾ ടൂർണമെന്റിൽ ചെന്നാൽ ഫുട്ബോൾ ആകണമെന്നുമുള്ള നിർബന്ധം മാത്രമേ അദ്ദേഹത്തിനുള്ളൂ.

 ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ് ! 

ജിഎസ്ടി, സെസ്, ഒക്ട്രോയ് തുടങ്ങിയ കാര്യങ്ങളിൽ അവസാന വാക്ക് ഐസക് സഖാവാണെന്നാണ് ഇതുവരെ കരുതിയത്. എന്നാൽ, ഇക്കാര്യത്തിൽ ഐസക് സഖാവിനെക്കാൾ കേമനാണെന്നാണു കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ തെളിയിച്ചത്. രാജ്യാന്തര വിപണിയിൽ പെട്രോൾ വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയ്ക്കാത്തതിനെക്കുറിച്ച് അദ്ദേഹം അവതരിപ്പിച്ച ഫോർമുല കേട്ടാൽ ആരും അന്തിച്ചുപോകും. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞാൽ ഇന്ത്യയിൽ തീരുവ കൂട്ടുന്നത് ആനുപാതികമായിരിക്കും എന്നാണ് അദ്ദേഹത്തിന്റെ ഗണിതശാസ്ത്ര സിദ്ധാന്തം.

വില കുറഞ്ഞാൽ തീരുവ കൂട്ടുമെങ്കിലും എല്ലാവർക്കും കുറഞ്ഞ വിലയ്ക്കു പെട്രോൾ ലഭ്യമാക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നെ തീരുവ കൂട്ടുന്നതു വില കുറയുന്നതിനോട് ആനുപാതികമായിരിക്കുമെന്നതിനു തെളിവായി അദ്ദേഹം നിരത്തിയ വാദമുഖങ്ങൾ കേട്ടവർക്കാർക്കും ബോധ്യമായില്ലെങ്കിലും അസ്സലായി. ശ്രീനിവാസ രാമാനുജൻ, ആര്യഭടൻ, പൈതഗോറസ് തുടങ്ങിയവർ കണ്ടുപിടിച്ചതിലും വലിയ ഫോർമുലയാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സ്വീഡിഷ് അക്കാദമി ഇതറിഞ്ഞാൽ അദ്ദേഹത്തിന് ഏതെങ്കിലും വകുപ്പിൽപെടുത്തി നൊബേൽ സമ്മാനം തരപ്പെടുത്തിക്കൊടുക്കുമായിരുന്നു. എന്നാൽ, സ്വീഡിഷ് അക്കാദമിക്കു ഭാരതീയ ശാസ്ത്രത്തോട് അത്ര താൽപര്യമില്ലാത്തതിനാൽ ഗണിതപ്രതിഭയായ മുരളീധരനെ തഴയാനും സാധ്യതയുണ്ട്.

കേരളത്തിലെ മാധ്യമപ്രവർത്തകർക്കു ഗണിതശാസ്ത്രത്തിൽ പിടിപാടു കുറവായതു കൊണ്ടാണു മുരളീധർജി പറഞ്ഞതു മനസ്സിലാകാതിരുന്നത്. മാധ്യമപ്രവർത്തകരിൽ 99.99% കണക്കിനു പൂജ്യം മാർക്ക് വാങ്ങി എസ്എസ്എൽസി പാസായവരാണ്. പിൽക്കാലത്ത് അവർ തട്ടിമുട്ടി എംഎ ഇംഗ്ലിഷോ മലയാളമോ ഹിസ്റ്ററിയോ പാസാകും. അത്ര തന്നെ. രണ്ടും രണ്ടും എത്രയാണെന്നു ചോദിച്ചാൽ 22 എന്നു പറയുന്നവരാണ് അക്കൂട്ടത്തിൽ ഭൂരിപക്ഷവും. അവരോടു ഗണിതശാസ്ത്ര സിദ്ധാന്തങ്ങൾ പറഞ്ഞാൽ അതു ചേമ്പിലയിൽ വെള്ളമൊഴിക്കുന്നതു പോലെയാകും. സൈൻ തീറ്റ ഡിവൈഡഡ് ബൈ കോസ് തീറ്റ = ടാൻ തീറ്റ, എ പ്ലസ് ബി ദ് ഹോൾ സ്ക്വയർ = എ സ്ക്വയർ + 2 എബി+ബി സ്ക്വയർ എന്നെല്ലാമുള്ള ഓൾജിബ്ര, ട്രിഗണോമെട്രി സിദ്ധാന്തങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ചതാണു മുരളീധർജിക്കു പറ്റിയ തെറ്റ്.

സ്റ്റോപ് പ്രസ്: പ്രളയദുരിതാശ്വാസ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം കമ്മിഷനെ വച്ചു.

ഞങ്ങളുണ്ട് കൂടെ (അടിച്ചുമാറ്റാൻ) എന്നതായിരുന്നു പാർട്ടിക്കാരുടെ മുദ്രാവാക്യം!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com