ADVERTISEMENT

ലോകം കണ്ട ഏറ്റവും വിനാശകാരിയായ വൈറസ് കേരളത്തിലെ ജനജീവിതം അപ്പാടെ മാറ്റിമറിക്കുകയാണ്. നാം അഭിമുഖീകരിക്കുന്ന അത്യസാധാരണമായ പരീക്ഷണഘട്ടത്തെ ‌മുൻനിർത്തി, അവശ്യസേവനങ്ങൾ ഉറപ്പാക്കിക്കൊണ്ടുതന്നെ, കേരളം അടിച്ചിടുന്നത് അനിവാര്യമാണെന്നതിൽ സംശയമില്ല. സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെയാണു സർക്കാർ കൂടുതൽ കർശനമായ നടപടികളിലേക്കു കടന്നിരിക്കുന്നത്. ഇനി വേണ്ടത്, നാം ഓരോരുത്തരിൽനിന്നുമുണ്ടാവേണ്ട അതിജാഗ്രത തന്നെയാണ്. 

ഇപ്പോഴത്തെ രോഗഭീഷണിക്ക് അനുബന്ധമായി സാമ്പത്തികത്തളർച്ചയും പ്രകടമായിക്കഴിഞ്ഞു. സർക്കാർ മുതൽ സാധാരണക്കാർ വരെ ഇതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നുണ്ട്. സകല വ്യാപാര –

തൊഴിൽ മേഖലകളും തളർച്ച നേരിടുമ്പോൾ അസംഘടിത മേഖലയിലെ തൊഴിലാളികളാണ് ഏറ്റവും കടുത്ത പ്രതിസന്ധിയിലായിരിക്കുന്നത്. ഇവർ നിസ്സഹായതയോടെ പട്ടിണി അഭിമുഖീകരിക്കുമ്പോൾ അതു സർക്കാരിനും പൊതുസമൂഹത്തിനും കണ്ടിരിക്കാനാവില്ല.

രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ജോലിയും ചെറുകച്ചവടവും ഇല്ലാതായി ദിവസവേതനം നഷ്ടപ്പെട്ടവർ കേരളത്തിന്റെ സങ്കടമായിത്തീരുന്നു. രോഗവ്യാപനത്തെ സർവസജ്ജമായി പ്രതിരോധിക്കുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ ഈ നിരാലംബരുടെ ജീവിതം പുതിയ ആശങ്കയാണു തീർക്കുന്നത്. കോവിഡ് ഭീതിയും തൊഴിലില്ലായ്മയും വർധിച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികളിൽ നല്ല പങ്കും കേരളം വിട്ടുവെങ്കിലും റെയിൽ ഗതാഗതം സ്തംഭിച്ചതോടെ അവരിൽ കുറെപ്പേർ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരോടുള്ള കേരളത്തിന്റെ കരുതൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ എടുത്തുപറയുകയുണ്ടായി. 

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ലക്ഷക്കണക്കിനു പേരുള്ള നാടാണു കേരളം; ഓരോ ദിവസവും കിട്ടുന്ന പരിമിതമായ വേതനം കൊണ്ട് അന്നന്നത്തെ ജീവിതം പുലർത്തുന്നവർ. നാളേക്കായി എന്തെങ്കിലും കരുതിവയ്ക്കാൻ പോലും അവരിൽ മിക്കവർക്കും കഴിയാറില്ല. അതുകൊണ്ടുതന്നെ, ചെയ്തുപോന്ന തൊഴിലോ കച്ചവടമോ പെട്ടെന്നൊരു ദിവസം ഇല്ലാതാവുമ്പോൾ അവരുടെ ജീവിതം വഴിമുട്ടുകയും കുടുംബം പട്ടിണിയിലാവുകയും ചെയ്യുന്നു. അവർക്കു സർക്കാരിന്റെയും സമൂഹത്തിന്റെയും കരുതൽ ഏറ്റവുമധികം ആവശ്യമുള്ള വേളയാണിത്. കഴി‍ഞ്ഞ ദിവസം മലയാള മനോരമയിലൂടെ മമ്മൂട്ടിയും ഇക്കാര്യം ഓർമിപ്പിക്കുകയുണ്ടായി. 

കോവിഡ് വ്യാപനം തൊഴിൽരഹിതരാക്കിയവർക്കായി സിപിഎം മുൻകൈ എടുത്തു ന്യായവില ഭക്ഷണശാലകൾ തുടങ്ങുന്നതു തീർച്ചയായും നല്ല കാര്യമാണ്. കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും തിരക്കിട്ട് ഇതു ക്രമീകരിക്കാൻ ലോക്കൽ കമ്മിറ്റികളോടു സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചിരിക്കുന്നു. 25 രൂപയ്ക്ക് ഊണു നൽകുന്ന ന്യായവില ഹോട്ടലുകൾ സംസ്ഥാനത്തെമ്പാടും ആരംഭിക്കുമെന്നു സർക്കാർ പ്രഖ്യാപിച്ചിരുന്നതാണ്. പുതിയ സാഹചര്യത്തിൽ സർക്കാരിന്റെ ഈ ദൗത്യം തങ്ങൾ ഏറ്റെടുക്കുകയാണെന്നു പാർട്ടി പറയുന്നു. കുടുംബശ്രീയെ അടക്കം സഹകരിപ്പിച്ചായിരിക്കും ഇതു നടപ്പാക്കുകയെന്നും അറിയിച്ചിട്ടുണ്ട്.

ദിവസവേതനക്കാരുടെ ദുരവസ്ഥയിലേക്കു സർക്കാരിന്റെയും സമൂഹത്തിന്റെയും നിരന്തരശ്രദ്ധ ഉണ്ടായേതീരൂ. രോഗവ്യാപനത്തെച്ചൊല്ലിയുള്ള ആശങ്കയ്ക്കൊപ്പം, ഇവരുടെ കഷ്ടജീവിതം കൂടി കേരളത്തിന്റെ ആകുലതയായി മാറേണ്ടതുണ്ട്. 

കേരളം ജാഗ്രതയുടെ അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുകയാണ്. സർക്കാർ വരുത്തിയ നിയന്ത്രണങ്ങളും  ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളും പൂർണമായി പാലിച്ചുവേണം നാം ഈ വലിയ പോരാട്ടത്തിൽ ചേരാൻ. ജാഗ്രത എന്ന വലിയ ആയുധംകൊണ്ട് നമുക്കു രോഗത്തെ തോൽപിച്ചേതീരൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com