ADVERTISEMENT

മറ്റെല്ലാ ഭരണാധികാരികളെയും പോലെ, ഇഷ്ടനിയമനങ്ങൾ നടത്താനുള്ള വിവേചനാധികാരം ബ്രിട്ടിഷ് പ്രധാനമന്ത്രിക്കുമുണ്ട്. 1000 ‘ക്വാങ്കോ’കളുടെ തലവന്മാരുടെ നിയമനം ഇത്തരത്തിലൊന്നാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ചു പ്രവർത്തിക്കുന്ന സർക്കാരിതര സ്ഥാപനങ്ങളുടെ ചുരുക്കപ്പേരാണ് ക്വാങ്കോ. സർക്കാരാണു ഫണ്ട് നൽകുന്നതെങ്കിലും അവയ്ക്കു സ്വയംഭരണ അവകാശമുണ്ടെന്നാണു വയ്പ്. ഇത്തരം സ്ഥാപനങ്ങളെല്ലാം പ്രധാനമായും ഭരണകക്ഷിയുടെ ഇഷ്ടക്കാർക്കു കസേര നൽകാനുള്ള ഇടമാണ്. ഏറെ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബ്രിട്ടനിൽ ക്വാങ്കോകളുടെ പരമാവധി എണ്ണം ആയിരമായി നിജപ്പെടുത്തിയത്. എന്നാൽ, നിയമനത്തിനുള്ള പൂർണ അധികാരം പ്രധാനമന്ത്രിക്കു തന്നെ.

ഇന്ത്യയിൽ അക്കാദമികൾ, ബോർഡുകൾ, കൗൺസിലുകൾ, സൊസൈറ്റികൾ എന്നിവയടക്കം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമായി എത്ര സ്വയംഭരണ സ്ഥാപനങ്ങളുണ്ടെന്നു സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. ഇത്തരം സ്ഥാപനങ്ങളുടെ തലവന്മാരെയും അംഗങ്ങളെയും നിയമിക്കാനുള്ള വിശേഷാധികാരം പ്രധാനമന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കുമാണ്. 

കേന്ദ്രത്തിൽ ഇത്തരം നിയമനങ്ങൾക്കെല്ലാം കാബിനറ്റ് കമ്മിറ്റിയുടെ അനുമതി വേണമെങ്കിലും കാബിനറ്റ് കമ്മിറ്റി ചേരാറില്ല. പ്രധാനമന്ത്രിയാണു കമ്മിറ്റിയുടെ തലവൻ; ആഭ്യന്തരമന്ത്രി സ്ഥിരാംഗവും. ഏതു വകുപ്പിനു കീഴിലാണോ നിയമനം, ആ വകുപ്പിന്റെ മന്ത്രി കൂടി കമ്മിറ്റി അംഗമാണെന്നാണു ചട്ടം. 

എന്നാൽ, പ്രധാനമന്ത്രിമാർ ഒരിക്കലും പാനൽ വിളിച്ചുകൂട്ടുകയോ അഭിപ്രായം തേടുകയോ ചെയ്യാറില്ല. 2008ൽ പി.ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോൾ, നിയമന ഫയൽ താൻ കണ്ടിട്ടേ പ്രധാനമന്ത്രിയുടെ മുൻപാകെ വയ്ക്കാവൂ എന്നു നിർദേശിച്ചിരുന്നു. എന്നാൽ, മൻമോഹൻ സിങ്ങിന്റെ ഓഫിസ് ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട നിയമനങ്ങളിൽ മാത്രമേ, ചിദംബരത്തിന്റെ അഭിപ്രായം തേടിയിരുന്നുള്ളൂ.

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി മോദിയുടേതു മാത്രമായിരുന്നു. ഭരണഘടനാ പ്രകാരം, രാജ്യസഭയിലേക്കുള്ള നാമനിർദേശം രാഷ്ട്രപതിയാണു നടത്തുന്നതെങ്കിലും അതു പ്രധാനമന്ത്രി നിർദേശിക്കുന്ന വ്യക്തിയെ ആയിരിക്കും. പക്ഷേ, രാജ്യസഭയെന്നതു ബ്രിട്ടിഷ് ക്വാങ്കോ പോലെയല്ല. സഭയിലെ 245 അംഗങ്ങളിൽ 233 പേരും സംസ്ഥാനങ്ങളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്നവരാണ്. 12 പേരെ മാത്രം, ഒഴിവു വരുന്ന മുറയ്ക്കു പ്രധാനമന്ത്രി തീരുമാനിക്കുന്നു. രാജ്യസഭ കേവലം സ്വയംഭരണ സ്ഥാപനവുമല്ല; അതു പാർലമെന്റിന്റെ പരമാധികാര വിഭാഗമാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി വിരമിച്ചു നാലു മാസത്തിനകം തനിക്കു ലഭിച്ച പദവി പ്രത്യുപകാരമല്ലെന്നു രഞ്ജൻ ഗൊഗോയ് വിശദീകരിച്ചെങ്കിലും അദ്ദേഹത്തിന്റെ ഒട്ടേറെ മുൻ സഹപ്രവർത്തകരും മുതിർന്ന അഭിഭാഷകരും പ്രതിപക്ഷ നേതാക്കളും ഈ നിയമനത്തിനും ഗൊഗോയ് അതു സ്വീകരിച്ച രീതിക്കും പിന്നിലെ രാഷ്ട്രീയ ഉദ്ദേശ്യം ചോദ്യംചെയ്തു രംഗത്തെത്തി. 

പ്രതിപക്ഷ നേതാക്കളുമായോ നിലവിലെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുമായെങ്കിലുമോ നിയമനകാര്യം പ്രധാനമന്ത്രി ചർച്ച ചെയ്തിരുന്നെങ്കിൽ, ഗൊഗോയിയുടെ വിഷമാവസ്ഥ ഒഴിവായേനെ എന്നും അഭിപ്രായമുയർന്നിട്ടുണ്ട്. എന്നാൽ, ഒരു പ്രധാനമന്ത്രിയും അങ്ങനെ ചെയ്തതായി കീഴ്‌വഴക്കമില്ലെന്നു സർക്കാർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ജുഡീഷ്യൽ രംഗത്തെ ഗൊഗോയിയുടെ പ്രാഗല്ഭ്യം, പാർലമെന്റ് അംഗം എന്ന നിലയിലും ഉപയോഗപ്പെടുത്താനാകും എന്നാണു മോദി കരുതിയതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.

 

ജവാഹർലാൽ നെഹ്റു മുതലുള്ള പ്രധാനമന്ത്രിമാർ ഈ വിശേഷാധികാരം ഉപയോഗിച്ച് ഒട്ടേറെ പ്രമുഖരെ രാജ്യസഭയിലെത്തിച്ചതു ചൂണ്ടിക്കാട്ടിയാണ് നിയമമന്ത്രി രവിശങ്കർ പ്രസാദ് ന്യായീകരിച്ചത്. എന്നാൽ, ‘പിഴവു’ സംഭവിക്കുമ്പോൾ മാത്രം, നെഹ്റു ചെയ്തതു തന്നെയാണു മോദിയും ചെയ്യുന്നതെന്നു പറഞ്ഞു സർക്കാരിന് എങ്ങനെ തലയൂരാനാകും എന്നു കോൺഗ്രസ് ചോദിക്കുന്നു.

വിരമിച്ചു കഴിഞ്ഞാലുടൻ അധികാര സ്ഥാനങ്ങൾ കൊടുക്കുന്ന രീതിയിൽനിന്നു ജുഡീഷ്യറിയെ മാറ്റിനിർത്തണമെന്നും അങ്ങനെ അതിന്റെ സ്വതന്ത്രസ്വഭാവം കാത്തുസൂക്ഷിക്കണമെന്നും ഇതിനായി ഭരണഘടനാ ഭേദഗതി പോലും ആകാമെന്നും, വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരായ കുര്യൻ ജോസഫും മദൻ ബി.ലൊക്കൂറും അഭിപ്രായപ്പെട്ടതു ശ്രദ്ധേയമാണ്. പക്ഷേ, ഇവിടെ രാഷ്ട്രീയ അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതുണ്ട്. 

വിരമിക്കലിനു ശേഷം പദവി വിലക്ക് എന്ന ആശയത്തോടു പല ജഡ്ജിമാരും യോജിക്കുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com