ADVERTISEMENT

സംഹാരശേഷിയുള്ള രോഗവ്യാപനം നേരിടാൻ ലോകം ഒരു വീട്ടിലേക്കോ മുറിയിലേക്കോ ഒതുങ്ങിയിരിക്കുകയാണ്. സാമൂഹിക അകലം പുലർത്തുക എന്നതു മാത്രമാണ് കോവിഡിനെതിരെയുള്ള ഏറ്റവും ശക്തമായ ആയുധമെന്നതിനാൽ അനിവാര്യമാണ് ഇപ്പോഴത്തെ അടച്ചിടൽ. രാജ്യചരിത്രത്തിലെ അത്യപൂർവ നടപടിയെടുത്തതിനു സർക്കാരിനു കൃത്യമായ ലക്ഷ്യമുണ്ടെന്നിരിക്കെ, ഒരു കാരണവശാലും അതു ലംഘിക്കാൻ ആരെയും അനുവദിച്ചുകൂടാ. പക്ഷേ, നിർഭാഗ്യവശാൽ െഎസലേഷനിലുള്ള ചിലർ തന്നെ പുറത്തുചാടി സ്വതന്ത്രമായി വിഹരിക്കുകയും അതുവഴി ചുറ്റുമുള്ളവർക്കു രോഗഭീഷണിയുണ്ടാക്കുകയും ചെയ്യുന്ന നിർഭാഗ്യവാർത്തകളാണു നാം കേൾക്കേണ്ടിവരുന്നത്.

രാജ്യം 21 ദിവസം അടച്ചിടുന്നതിലൂടെ ഉണ്ടാവുന്ന ഭൗതികമായ വലിയ നഷ്ടങ്ങൾക്കപ്പുറത്താണ് വിലപ്പെട്ട മനുഷ്യജീവൻ എന്നതിനാലാണു നമ്മുടെ ഭരണാധികാരികൾ ഈ തീരുമാനത്തിലെത്തിയത്. കോവിഡ് ബാധ കൂടുതൽ വ്യാപിക്കാതെ തടയാൻ കഴിഞ്ഞ രാജ്യങ്ങളുടെ മാതൃക പിന്തുടരുമ്പോൾ ഇതു മാത്രമാണു നമ്മുടെ മുന്നിലുള്ള ഏക പ്രതിവിധിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിക്കഴിഞ്ഞു. സാമൂഹിക അകലം പാലിച്ചും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും ജനം വീട്ടിലിരുന്നതു കൊണ്ടാണ് ആ രാജ്യങ്ങളിൽ രോഗത്തെ ഒരു പരിധി വരെ തടഞ്ഞുനിർത്താനായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി.

പ്രധാനമന്ത്രി മുതൽ ഗ്രാമത്തിലെ സാധാരണക്കാരൻ വരെ രക്ഷപ്പെടണമെങ്കിൽ നിയന്ത്രണത്തിന്റെ ലക്ഷ്മണരേഖ നമ്മൾ ലംഘിക്കാതിരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പലരും അത് ഇപ്പോഴും മനസ്സിലാക്കിയിട്ടില്ല. എന്നു മാത്രമല്ല, വലിയൊരു ദുരന്തത്തിലേക്കു വഴി തുറന്നുവയ്ക്കുകയുമാണ് അവർ. മുഖ്യമന്ത്രി പിണറായി വിജയനും ഭരണസംവിധാനവും പൊതുസമൂഹവുമൊക്കെ ഇത്തരക്കാരുടെ നിലപാടിനെ അപലപിച്ചിട്ടുണ്ട്.

നമ്മുടെ ഇന്നത്തെ പ്രവൃത്തികളാണ് നമ്മുടെ നാളെയെ നിശ്ചയിക്കുന്നതെന്നതും അതീവ ഭീഷണമായ ഈ രോഗവേളയിൽ ഓരോ അടിയും ശ്രദ്ധിച്ചു മുന്നേറണമെന്നതും ഇക്കൂട്ടർ മനസ്സിലാക്കാൻ പോകുന്നത് അവർ മൂലം രോഗവ്യാപനം കടുക്കുമ്പോഴായിരിക്കുമോ? ഏറെ വികസിതമായ എത്രയോ രാജ്യങ്ങളിൽ ഇപ്പോഴും സംഹാരതാണ്ഡവമാടുകയാണ് കൊറോണ വൈറസ്. അതിനെ ചെറുക്കാൻ കുറച്ചു ദിവസംപോലും വീട്ടിലിരിക്കാൻ വയ്യാതെ, അനാവശ്യമായി പുറത്തുപോകുന്നവർ അവർക്കു മാത്രമല്ല, നാടിനാകെ രോഗം പകരാനുള്ള സാധ്യതയല്ലേ ഉണ്ടാക്കുന്നത്? ഇവരെ സാമൂഹികദ്രോഹികളായിത്തന്നെ കാണേണ്ടതുണ്ട്. 24 മണിക്കൂറും ജീവൻ പണയംവച്ചു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ത്യാഗം നാം ഓർക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞത് ഇവർക്കു കേൾക്കാൻ കൂടിയാണ്.

ലോക്ഡൗൺ ലംഘിച്ചതിന് ഇതിനകംതന്നെ സംസ്ഥാനത്ത് ഒട്ടേറെ കേസുകൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. പലരെയും അറസ്റ്റ് ചെയ്തിട്ടുമുണ്ട്. താക്കീതു ചെയ്തിട്ടും വീണ്ടും അനാവശ്യമായി നിരത്തിലിറങ്ങുന്ന വണ്ടികളുടെ കാര്യത്തിൽ കർശന നടപടിയിലേക്കു നീങ്ങുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യാവശ്യംതന്നെ.

രാജ്യം അടച്ചിട്ടതിനാൽ പലരും വരുമാനമില്ലാത്ത സ്ഥിതിയിലാണ്. ജനങ്ങൾക്കുണ്ടാകുന്ന ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാൻ കേരള – കേന്ദ്ര സർക്കാരുകൾ സൗജന്യമായും സൗജന്യനിരക്കിലും റേഷൻ അനുവദിക്കുന്നത് വലിയ ആശ്വാസം നൽകുന്നു. പല കാരണങ്ങളാൽ റേഷൻ കാർഡ് ഇല്ലാത്തവരും സമൂഹത്തിലുണ്ട്. വാർഡ് തലത്തിൽ, ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്നദ്ധസേനകൾ ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ ആരും പട്ടിണി കിടക്കാൻ ഇടവരരുത് എന്നു മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത് എത്രയോ പേർക്ക് ആശ്വാസം നൽകും.

അവശ്യവസ്തുക്കളുടെ ലഭ്യത തടസ്സപ്പെടില്ലെന്നു സർക്കാർ പറയുന്നുണ്ടെങ്കിലും ഇക്കാര്യം നിരന്തരമായി നിരീക്ഷിക്കാനും ഫലപ്രദ നടപടികൾ കൈക്കൊള്ളാനുമുള്ള സംവിധാനം കൂടി ഉണ്ടാവണം. അവശ്യവസ്തുക്കൾ പൂഴ്ത്തിവച്ച് കൊള്ളലാഭത്തിൽ വിൽക്കാനുള്ള ശ്രമങ്ങൾക്കു സർക്കാർ തടയിടുകയും വേണം. മദ്യവിൽപനശാലകളും ബാറുകളും കള്ളു ഷാപ്പുകളും അടച്ച സാഹചര്യത്തിൽ വ്യാജമദ്യം ഒഴുകാനുള്ള സാധ്യത പൂർണമായി തടഞ്ഞേതീരൂ.

കോവിഡിനെതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണു നാം. ഒരു മഹാരാജ്യം തന്നെ 21 ദിവസം അടച്ചിടുന്നതിന്റെ അനിവാര്യത മുൻപിൽ വച്ച്, അവനവനെയും സമൂഹത്തെയും രക്ഷിക്കാൻ വേണ്ടി കുറച്ചു ദിവസം വീട്ടിലിരിക്കാൻ ഓരോരുത്തരും തയാറായേ തീരൂ. നമ്മുടെ ഒരു പാളിച്ചയിൽനിന്നാവും ആ വൈറസിന് ഒരു വാതിൽ തുറന്നുകിട്ടുക എന്ന സത്യം ഒരു സാഹചര്യത്തിലും മറക്കാനും പാടില്ല.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com