ഇറ്റലിയെക്കുറിച്ച് ഇങ്ങനെയൊന്നും പറയരുത്
Mail This Article
ഇറ്റലിയിൽനിന്ന് ഇത്യോപ്യയിലേക്കുള്ള അവസാന വിമാനത്തിൽ വന്നിറങ്ങിയവരുടെ വിഡിയോ കണ്ടില്ലേ? വിമാനത്തിൽ വന്നിറങ്ങിയവർക്കെല്ലാം കോവിഡാണെന്നും എല്ലാവരും അവശരാണെന്നുമാണ് ഒപ്പമുള്ള കുറിപ്പ്. വിഡിയോ കണ്ടാൽ ശരിയാണ്, അവശരായ ആളുകൾ നിലത്തു കിടക്കുന്നു, ചുമയ്ക്കുന്നു, കരയുന്നു, ചിലർ ചിതറിയോടുന്നു...
രക്ഷാപ്രവർത്തകർ ആളുകളെ ആശ്വസിപ്പിക്കാനും ശാന്തരാക്കാനും ശ്രമിക്കുന്നു. വാട്സാപ്പിൽ ചൂടോടെ കറങ്ങി നടക്കുന്നുണ്ട് ആ വിഡിയോ. യഥാർഥത്തിൽ, 2019 നവംബറിൽ സെനഗലിലെ ഒരു വിമാനത്താവളത്തിൽ നടന്ന, വിമാനറാഞ്ചൽ ശ്രമം നേരിടാനുള്ള പരിശീലന പരിപാടി (മോക് ഡ്രിൽ) ആണു സംഭവം.
കോവിഡ് മൂലം ഇറ്റലിയിലെ ആശുപത്രികൾ നിറഞ്ഞുവെന്നതു വസ്തുതയാണ്. ഈ വിവരത്തിനൊപ്പം, ഇപ്പോൾ ഒരു കൂട്ടം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നുതുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ സ്ഥലമില്ലാതെ പുറത്തും റോഡിലും വരെ ബെഡുകളിട്ട് ആളുകളെ കിടത്തി ചികിത്സിക്കുന്നതാണു ചിത്രങ്ങളിൽ. പക്ഷേ, ഈ ചിത്രങ്ങൾ ഇറ്റലിയിൽനിന്നുള്ളതല്ല. കഴിഞ്ഞ ദിവസം ക്രൊയേഷ്യയിൽ ഭൂചലനം ഉണ്ടായപ്പോഴത്തേതാണ്.
ഈ ചിത്രം ഇറ്റലിയിൽ കോവിഡ് ബാധിച്ചു തെരുവിൽ മനുഷ്യർ മരിച്ചുവീണു കിടക്കുന്നതാണെന്ന അടിക്കുറിപ്പോടെ വാട്സാപ്പിൽ കിട്ടിയാൽ വിശ്വസിക്കുമോ? അരുത്, ഇത് 2014 മാർച്ച് 24ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടന്ന ഒരു കലാവിഷ്കരണത്തിൽ ആളുകൾ കിടക്കുന്നതാണ്. നാത്‌സി കോൺസൻട്രേഷൻ ക്യാംപുകളിൽ മരിച്ചവർക്കായുള്ള ആദരാഞ്ജലിയായാണ് ഇത് അന്നു ചെയ്തത്.
* വാട്സാപ്പിൽ കിട്ടുന്നതെല്ലാം അതേപടി വിശ്വസിക്കരുത്. ഫോർവേഡ് ചെയ്യുകയുമരുത്.