മനുഷ്യനും മൃഗവും പക്ഷിയും ചേർന്ന വിചിത്രരൂപി ഇറ്റലിയിൽ; ചിത്രം സത്യമോ?
Mail This Article
മനുഷ്യനും മൃഗവും പക്ഷിയുമെല്ലാം ചേർന്ന വിചിത്രരൂപിയായ ഒരു ജീവി ഇറ്റലിയിലെ ഒരു പള്ളിമിനാരത്തിൽ പിടിച്ചു കയറുന്ന വിഡിയോ ഇപ്പോൾ ലോകമെങ്ങും ഭീതിവിടർത്തി കറങ്ങിനടക്കുകയാണ്. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ ജനാലയിൽനിന്നു മൊബൈൽ ഫോണിൽ ചിത്രീകരിച്ചതെന്നു തോന്നിക്കുന്നതാണ് വിഡിയോ. ഭീമാകാരമായ ചിറകുകളാണു ജീവിക്കുള്ളത്. അല്ലെങ്കിൽത്തന്നെ, കോവിഡ് ഭീതിയിൽ കഴിയുന്ന നാട്ടിൽ കൂടുതൽ പേടി പരത്തുകയാണ് ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.
വിദേശത്ത് ഈ വിഡിയോ പ്രചരിക്കുന്നത്, ‘എന്തെല്ലാം ദുരന്തങ്ങളാണ് ഒരേസമയം നമ്മെ തേടിയെത്തുന്നത്’ എന്ന അടിക്കുറിപ്പോടെ ആണെങ്കിൽ, ഇന്ത്യയിൽ സംഗതിയുടെ പോക്ക് വേറെ തലത്തിലാണ്. ഒരു മതത്തിനുമേൽ മറ്റൊരു മതം നടത്തുന്ന ആക്രമണം എന്നാണ് ഇവിടത്തെ വിശദീകരണം. സത്യത്തിൽ, നിക്കരാഗ്വേയിലെ ജെജെപിഡി എന്ന ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം കംപ്യൂട്ടറിൽ സ്പെഷൽ ഇഫക്ട്സ് ഉപയോഗിച്ചു സൃഷ്ടിച്ചതാണ് ഈ വിഡിയോ.
ചൈനയിൽ നിന്നു സമാനമായ മറ്റൊരു വിഡിയോ ഈയിടെ വന്നിരുന്നു. ഡ്രാഗൺ പോലുള്ള ഭീകരൻ ആകാശത്തേക്കു പറന്നകന്ന് ഇല്ലാതാകുന്നതാണു വിഡിയോയിൽ. കൊറോണ വൈറസ് ചൈനയെ വിട്ടു പോകുന്നതാണ് എന്നായിരുന്നു വിശദീകരണം. വൈറസ് ബാധ ചൈനയിൽ ഏതാണ്ട് ഇല്ലാതായി എന്നതു വസ്തുതയാണ്. എന്നാൽ, വിഡിയോയിൽ പറന്നുപോകുന്നത് വൈറസുമല്ല, ഡ്രാഗണുമല്ല. വിഡിയോ ഗ്രാഫിക്സ് ആണ്! ഇതുപോലുള്ള വിഡിയോകൾ ഇനിയും നമ്മുടെ ഫോണുകളിലെത്തും. ദയവായി വിശ്വസിക്കരുത്, ഫോർവേഡ് ചെയ്യരുത്.
English Summary: Vireal: reality behind videos