ഇത് നമ്മുടെ മാനല്ല; ഇതിന് ഇന്ത്യൻ ലുക്കില്ല
Mail This Article
കോവിഡ് ഭീതി മൂലം ആളൊഴിഞ്ഞതോടെ ഊട്ടി – കോയമ്പത്തൂർ റോഡിൽ നിറയെ മാനുകൾ വന്നുകിടക്കുന്ന ചിത്രം വാട്സാപ്പിൽ ഇതിനകം കിട്ടിയിട്ടുണ്ടാകുമല്ലോ? പലതരം അടിക്കുറിപ്പുകളോടെയാണ് സംഗതി പ്രചരിക്കുന്നത്. മൃഗശാലകളിലും വന്യജീവി പാർക്കുകളിലും സന്ദർശകർ ഇല്ലാതായതോടെ ഭക്ഷണം കിട്ടാതെ മാനുകൾ റോഡിലിറങ്ങിയെന്നാണു വിശദീകരണം. സത്യത്തിൽ, ഈ ചിത്രം ജപ്പാനിൽനിന്നുള്ളതാണ്. റോഡിന്റെ പ്രത്യേകതകൾ നോക്കിയാൽത്തന്നെ അറിയാം, അതിന് ഇന്ത്യൻ ലുക്കില്ല. ജപ്പാനിലെ പ്രശസ്തമായ നാരാ പാർക്കിലെ മാനുകളാണ് റോഡിൽ കിടക്കുന്നത്. അത് അവരുടെ പതിവുമാണ്!
ഭീതി പടർത്തരുത്
കോവിഡ് മനുഷ്യരെ സങ്കടത്തിലും നിരാശയിലുമാക്കി എന്നതു സത്യമാണ്. എങ്കിലും പിടിച്ചു നിൽക്കാനും പ്രതിരോധിക്കാനുമുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്. ഇതിനിടെ, കൂടുതൽ ഭീതി പടർത്താനാണു ചിലരുടെ ശ്രമം. പല കാലത്ത്, പലയിടങ്ങളിൽ ആളുകൾ കെട്ടിടങ്ങളിൽനിന്നു ചാടി ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്റർനെറ്റിൽ കോവിഡിന്റെ പേരിൽ പ്രചരിപ്പിക്കുകയാണ് ഇവർ. കോവിഡ് ബാധിച്ചു കുടുംബാംഗങ്ങളെല്ലാം മരിച്ചുപോയ ഇറ്റലിയിലെ യുവാവ് വൻകിട ഹോട്ടലിന്റെ മുകളിൽനിന്നു ചാടുന്നു എന്ന പേരിലാണ് ഒരു ദൃശ്യം (ആ ചിത്രം ഇവിടെ പ്രസിദ്ധീകരിക്കുന്നില്ല). മാസങ്ങൾക്കു മുൻപു മറ്റെന്തോ കാരണത്താൽ സ്പെയിനിൽ ആത്മഹത്യയ്ക്കു ശ്രമിച്ച ആളുടേതാണ് ആ ചിത്രമെന്നതാണു വസ്തുത.
English Summary: Vireal: Reality behind the deer