ADVERTISEMENT

ലോക്ഡൗൺ കൊണ്ടു കോവിഡ് 19 വ്യാപനം ഇന്ത്യയിൽ മന്ദീഭവിപ്പിക്കാനായെന്ന് ഫരീദാബാദിലെ ട്രാൻസ്‍ലേഷനൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോ. ഗഗൻദീപ് കാങ്. 

ലോക്‌ഡൗണിനു ശേഷവും കരുതൽ കുറയ്ക്കരുതെന്നും അവർ പറയുന്നു. വയറിളക്കത്തിനു കാരണമാകുന്ന റോട്ടാ വൈറസിനെതിരെ ഇന്ത്യയുടെ തദ്ദേശീയ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രസംഘത്തിന്റെ ഭാഗമായിരുന്നു ഡോ. ഗഗൻദീപ് കാങ്. കോവിഡ് 19 മഹാമാരിക്കുള്ള പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കാനുള്ള പ്രയത്നങ്ങളിൽ മുഴുകിയിരിക്കുന്ന കൊയലിഷൻ‍ ഫോർ എപിഡമിക് പ്രിപേർഡ്‌നസ് ആഗോള കൂട്ടായ്മയുടെ ഉപാധ്യക്ഷ കൂടിയായ ഡോ. കാങ് സംസാരിക്കുന്നു. 

ഓസ്ട്രേലിയയിലെ ആശുപത്രികളിൽ 4000 ആരോഗ്യപ്രവർത്തകർക്കു Bacillus Calmette-Guerin അഥവാ ബിസിജി വാക്സിൻ 6 മാസത്തെ പരീക്ഷണപദ്ധതിയുടെ ഭാഗമായി ഉടൻ നൽകിത്തുടങ്ങുമെന്നു റിപ്പോർട്ടുകളുണ്ട്. ഇതെക്കുറിച്ചുള്ള വിലയിരുത്തലെന്ത്. 

അതേ, ഓസ്ട്രേലിയയിലെ ആരോഗ്യപ്രവർത്തകർക്കു ബിസിജി വാക്സിൻ നൽകിയുള്ള പരീക്ഷണപദ്ധതി തുടങ്ങുകയാണ്. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച VPM1002 എന്നു പേരുള്ള ടിബി വാക്സിന്റെ ‘ട്രയൽ’ ജർമനിയിലും നടക്കുന്നു. നെതർലൻഡ്സിലും ബ്രിട്ടനിലും ഇത്തരം മറ്റു ചില പഠനങ്ങളും ആലോചനയിലുണ്ട്.  ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കാനായി ബിസിജിയെ പ്രയോജനപ്പെടുത്തുകയെന്ന ആശയമാണുള്ളത്. പ്രതിരോധസംവിധാനത്തെ സ്വാധീനിക്കാൻ ബിസിജിക്കു ശേഷിയുണ്ടെന്നു തെളിഞ്ഞിട്ടുള്ളതാണ്. മൂത്രാശയ അർബുദ ചികിത്സയിൽ കഴിഞ്ഞ 40 വർ‍ഷങ്ങളായി ഉപയോഗിക്കുന്നുമുണ്ട്. ഫലപ്രദമായ പ്രതിരോധശേഷി വീണ്ടെടുക്കാൻ ബിസിജി സഹായിക്കുമെന്നതു വ്യക്തമാണെങ്കിലും ക്ലിനിക്കൽ ട്രയലിനു ശേഷമുള്ള ഫലങ്ങൾ വിലയിരുത്തുംമുൻപ് ആ വാക്സിൻ ഉപയോഗിച്ചു തുടങ്ങാനാകില്ല. ട്രയൽ തുടങ്ങുക നല്ലതുമാണ്.

അതായത്, ബിസിജി എടുത്ത നല്ലൊരു വിഭാഗം ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് വീണ്ടും ഈ വാക്സിൻ എടുക്കുന്നത് എത്രത്തോളം ഗുണകരമാണെന്നു കണ്ടെത്തുന്നതു രാജ്യാന്തരമായും പ്രയോജനപ്പെടും. ഡെങ്കിയുടെ കാര്യത്തിൽ  സംഭവിച്ചതുപോലെ പ്രതിരോധസംവിധാനം സങ്കീർണമാകുന്ന പ്രതിഭാസം കോവിഡിലും ഉണ്ടാകുമോ എന്ന ആശങ്കയാണു പ്രധാനമായും ഉള്ളത്. അതായത്, വാക്സിനേഷൻ ലഭിച്ചുകഴിഞ്ഞവരെ കൊറോണ വൈറസ് ബാധിച്ചാൽ അതിലേറെ ഗുരുതരമായ രോഗങ്ങളായി പരിണമിക്കുന്ന സ്ഥിതി. 

രോഗം ഭേദമായവരിൽനിന്നു സാംപിളുകൾ ശേഖരിക്കുന്നുണ്ടല്ലോ. അതിന്റെ വിശദാംശങ്ങൾ പറയാമോ?

പ്രധാനമായും രണ്ടു തരത്തിലാണ് ഇതു പ്രയോജനപ്പെടുക. രോഗം ഭേദമായവരുടെ ശരീരത്തിലെ ആന്റിബോഡികൾ വിശദമായി പഠിക്കുന്നതിന്റെ പ്രയോജനമാണ് ആദ്യത്തേത്. ഏതൊക്കെ ആന്റിബോഡികളാണു രോഗാണുവിനെതിരെ ശരീരത്തെ സംരക്ഷിച്ചത്, ഏതൊക്കെയാണ് ആ ശരീരത്തിൽ രോഗം ബാധിച്ചിരുന്നതിന്റെ തെളിവായി അവശേഷിക്കുന്നത് എന്നൊക്കെ തിരിച്ചറിയാനാകും.

രോഗത്തിനെതിരെ കവചമൊരുക്കുന്ന ആന്റിബോഡികൾ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, അവ ഉൽപാദിപ്പിക്കാനാകുന്ന വാക്സിനുകളെ പരിഗണിക്കാം. കോവിഡ് പ്രതിരോധമരുന്നു വികസിപ്പിച്ചെടുക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഈ ആന്റിബോഡി പഠനം സഹായിക്കും. 

രണ്ടാമത്തേത് ശ്വേതരക്താണുക്കളാണ്. രോഗം ഭേദമായ ഒരാളുടെ ശരീരത്തിലെ ശ്വേതരക്താണുകൾ ഏതൊക്കെ തരം ആന്റിബോഡികൾ ഉൽപാദിപ്പിച്ചെന്നു സീക്വൻസിങ് പ്രകിയ വഴി കണ്ടെത്താം. അതു സാധിച്ചാൽ, ഏറ്റവും പ്രയോജനകരമായ ആന്റിബോഡികളെ ക്ലോൺ ചെയ്തെടുത്തു വലിയ അളവിൽ നിർമിക്കാനാകും.

രോഗം കണ്ടെത്താനുള്ള മെച്ചപ്പെട്ട തരം പരിശോധനകൾ വികസിപ്പിച്ചെടുക്കാൻ ഈ ആന്റിബോഡികൾ സഹായിക്കും. വേണ്ട ഫലം തരുമെങ്കിൽ ചികിത്സയ്ക്കായും ഉപയോഗിക്കാം. 

കോവിഡ് പരിശോധനാ നയം ഇന്ത്യ ഇപ്പോൾ പുതുക്കിയല്ലോ. പക്ഷേ, ഇപ്പോഴും വിദഗ്ധർ പറയുന്നത് പരിശോധനകളുടെ എണ്ണം ഇനിയും വർധിപ്പിക്കാനുണ്ടെന്നാണ്. എന്താണ് ഇതെപ്പറ്റി പറയാനുള്ളത്? 

ഇപ്പോഴത്തെ പരിശോധനാ നിരക്കു പോരെന്ന കാര്യത്തിൽ ഞാനും യോജിക്കുന്നു. പരിശോധനകളുടെ എണ്ണം വളരെ വേഗം വർധിപ്പിക്കേണ്ടതുണ്ട്. ശ്വാസകോശ സംബന്ധമായ അണുബാധയ്ക്കു കാരണങ്ങൾ പലതുണ്ടാകാം. കോവിഡ്19 ബാധിച്ചവരിലേറെയും സുഖം പ്രാപിക്കുന്നുമുണ്ട്. പനിയുണ്ടോയെന്നു പരിശോധന നടത്താറുണ്ടോ, ഇല്ലല്ലോ? പിന്നെയെന്തിനാണ് ഇതിനു വേണ്ടിയൊരു സംവിധാനം? – ആളുകൾ ചോദിച്ചേക്കാം. ഉത്തരമുണ്ട്. കോവിഡ് വളരെ വേഗം പകരുന്നു. ചില പ്രായഗണത്തിൽപെട്ടവർ, പ്രതിരോധശേഷി കുറഞ്ഞവർ, എന്നിവരൊക്കെ അനായാസം ഇരകളാകാം. അതുകൊണ്ട്, രോഗമുണ്ടോയെന്ന പരിശോധന വളരെ വേഗം നടത്തേണ്ടത് വ്യാപനം തടയാൻ അനിവാര്യമാണ്. 

കോവിഡ് സ്ഥിരീകരിക്കുന്ന വ്യക്തിയെ സംബന്ധിച്ചാണെങ്കിൽ, രോഗം കണ്ടെത്താനുള്ള ആ പരിശോധന തുടചികിത്സയിൽ മാറ്റം വരുത്തുന്നില്ല; പക്ഷേ മറ്റുള്ളവരുമായി സമ്പർക്കം അവസാനിപ്പിക്കുകയെന്ന നിർണായക നീക്കത്തിനു വഴിയൊരുക്കുന്നു. ഇതു സമൂഹത്തിന്റെ ആരോഗ്യത്തിനു പ്രധാനപ്പെട്ടതാണ്. 

ഐസിഎംആർ ആരംഭിക്കുന്ന സീറം പരിശോധനകൾ വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പുതിയ അറിവുകൾക്കായി എങ്ങനെയൊക്കെയാണു സഹായിക്കുക. 

രോഗലക്ഷണങ്ങളില്ലാത്തവരിൽ സീറം പരിശോധന നടത്തുന്നത്, രോഗവ്യാപനത്തിന്റെ തോതു മനസ്സിലാക്കാൻ സഹായിക്കും. രോഗം കണ്ടെത്താനുള്ള മറ്റു മാർഗങ്ങളെക്കുറിച്ചും അന്വേഷിക്കുന്നു. ഇപ്പോഴുള്ളവയിൽ പ്രയോജനകരമായ മരുന്നുകൾ ഏതൊക്കെയാണെന്നു മനസ്സിലാക്കാനും പുതിയ മരുന്നു കണ്ടെത്താനും വാക്സിനുകൾ വികസിപ്പിക്കാനും മറ്റു സ്ഥാപനങ്ങളുമായി പങ്കാളിത്തവും ഉറപ്പാക്കുന്നുണ്ട്. 

കോവിഡ് വ്യാപനം തടയാനും പ്രതിരോധക്കാനുമുള്ള വ്യത്യസ്ത മാർഗങ്ങളാണു ലോകമെമ്പാടും നാം കാണുന്നത്. ഇന്ത്യയിൽ ഇപ്പോൾ അവലംബിച്ചിട്ടുള്ള രീതി ഫലപ്രദമാണോ? ഇനി എന്തൊക്കെയാണു ചെയ്യാനുള്ളത്.

ഇപ്പോഴത്തെ അവസ്ഥയിൽ, ലോക്‌ഡൗൺ വൈറസിന്റെ വ്യാപനം മന്ദീഭവിപ്പിച്ചു കഴിഞ്ഞു. പക്ഷേ ഈ നേട്ടം നിലനിർത്തണം. ലോക്‌ഡൗണിനു ശേഷവും മുൻകരുതലുകൾ  തുടരണം. നമ്മുടെ പെരുമാറ്റത്തിൽ വലിയ മാറ്റം ഇതിനോടകം വന്നുകഴിഞ്ഞു. വൃത്തിയായുള്ള കൈ കഴുകലും രോഗമുണ്ടെങ്കിൽ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കാനുള്ള കരുതലും പ്രായമുള്ളവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും പരിപാലിക്കാനുള്ള വലിയ ശ്രദ്ധയും തുടർന്നാൽ തീർച്ചയായും വൈറസ് വ്യാപനം കുറയ്ക്കാനാകും.

എത്രത്തോളം കുറയ്ക്കാനാകുമെന്നു നമുക്ക് ഇപ്പോൾ പറയാനാകില്ല. അതുകൊണ്ട്, സമൂഹം മുഴുവനും ഒറ്റക്കെട്ടായി നിന്നു വേണം ഇതിനു വേണ്ട ശ്രമം നടത്താൻ. സമ്പർക്കവിലക്ക് ഉറപ്പാക്കാനും ആൾക്കൂട്ടമുണ്ടാകുന്നതു തടയാനും സാധ്യമായിടത്തോളം വീട്ടിലിരുന്നു ജോലിചെയ്യാനുള്ള സൗകര്യം  ചെയ്തു കൊടുക്കാനും നമ്മുടെ ചികിത്സാ സംവിധാനങ്ങളെയും ആശുപത്രികളെയും മെച്ചചപ്പെടുത്താനും സർക്കാർ വേണ്ടതു ചെയ്യുമെന്നു പ്രത്യാശിക്കുന്നു. 

തയാറാക്കിയത്:  നമിത കോലി  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com