വ്യാജന് എല്ലായിടത്തുമുണ്ട് പിടി! പല രീതിയിൽ, രൂപത്തിൽ, ഭാവത്തിൽ
Mail This Article
വ്യാജൻ പല രീതിയിൽ, രൂപത്തിൽ, ഭാവത്തിൽ വരും. കോവിഡ് സംബന്ധിച്ച സന്ദേശങ്ങൾ ആരും വാട്സാപ്പിലൂടെയോ മറ്റു സമൂഹമാധ്യമങ്ങളിലൂടെയോ പ്രചരിപ്പിക്കരുത് എന്നു പറയുന്ന ഒരു സന്ദേശം ഇപ്പോൾ പല റൗണ്ട് വന്നു. ഡിസാസ്റ്റർ മാനേജ്മെന്റ് നിയമം പാസാക്കിയതിനാൽ കോവിഡ് സന്ദേശങ്ങൾ നിരോധിച്ചു എന്നും സുപ്രീം കോടതി ഇത്തരം സന്ദേശങ്ങൾ വിലക്കി എന്നുമൊക്കെ പറഞ്ഞ് ഇതു പ്രവഹിക്കാൻ തുടങ്ങി. എല്ലാം നുണയാണ്.
കോവിഡിനെക്കുറിച്ച് ആധികാരികമല്ലാത്തതോ വ്യാജമായതോ ആയ സന്ദേശങ്ങൾ സൃഷ്ടിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റം തന്നെ. അതു ചെയ്ത ഒട്ടേറെപ്പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്. എന്നാൽ, കോവിഡ് സംബന്ധിച്ച എല്ലാ സന്ദേശങ്ങളും നിരോധിച്ചു എന്നും വാട്സാപ് ഗ്രൂപ്പുകളെല്ലാം സർക്കാർ നിരീക്ഷിക്കുന്നു എന്നുമൊക്കെ പറയുന്നത് അസംബന്ധമാണ്.
ഇത്തരം പല മെസേജുകളും വരുന്നത് ഒരു വെബ്സൈറ്റിന്റെ ലിങ്കും കൂടി ചേർത്താണ്. മെസേജ് വരുമ്പോൾ ഒപ്പമുള്ള ലിങ്ക് ഒന്നു തുറന്നു നോക്കണം. മെസേജിൽ പറയുന്നതുമായി ആ ലിങ്കിലെ വാർത്തയ്ക്ക് ഒരു ബന്ധവുമുണ്ടാകില്ല! നമ്മളെ വിശ്വസിപ്പിക്കാൻ വേണ്ടി ഒരു ലിങ്ക് ചേർക്കുകയാണ്. ആ ലിങ്ക് തുറന്നു നോക്കാൻ ഭൂരിഭാഗം പേരും തയാറാകില്ല എന്ന് ‘വ്യാജസ്രഷ്ടാക്കൾക്ക്’ വ്യക്തമായറിയാം!
വാട്സാപ് ഫോർവേഡ് നിയന്ത്രണം
ന്യൂഡൽഹി ∙ കോവിഡ് സംബന്ധിച്ച വ്യാജപ്രചാരണങ്ങൾ തടയാൻ വാട്സാപ്പിൽ ഫോർവേഡ് ഓപ്ഷൻ നിയന്ത്രണം. അഞ്ചോ അതിലേറെയോ തവണ ഫോർവേഡ് ചെയ്ത ഒരു സന്ദേശം കിട്ടിയാൽ പിന്നീട് ഒരു തവണ ഒരാൾക്കേ അതു ഫോർവേഡ് ചെയ്യാനാകൂ. സാധാരണ ഒരു തവണ 5 പേർക്കു ഫോർവേഡ് ചെയ്യാമായിരുന്നു.
വാട്സാപ്പിലൂടെ കറങ്ങിത്തിരിയുന്ന വ്യാജ സന്ദേശങ്ങളുടെ വ്യാപനം നിയന്ത്രിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ 40 കോടി വാട്സാപ് ഉപയോക്താക്കളാണ് ഉള്ളത്.