പൊതിയല്ല, പാരിതോഷികം
Mail This Article
മകന്റെ ദീർഘകാലമായുള്ള ആഗ്രഹമായിരുന്നു ഒരു കാർ വേണമെന്നത്. ബിരുദം പൂർത്തിയാക്കുമ്പോൾ സമ്മാനമായി കാർ വാങ്ങിത്തരണമെന്ന് അവൻ അച്ഛനോട് ആവശ്യപ്പെട്ടു. ബിരുദദാനച്ചടങ്ങിന്റെ അന്ന് അച്ഛൻ അവനൊരു പെട്ടി സമ്മാനമായി നൽകി. പെട്ടിക്കുള്ളിൽ വലിയൊരു പുസ്തകം കണ്ട അവൻ ദേഷ്യപ്പെട്ടു: ഇത്രയും നാളത്തെ സമ്പാദ്യം കൊണ്ട് അച്ഛന് ഇതു മാത്രമേ നൽകാൻ കഴിയുകയുള്ളോ?
അന്നു വീട്ടിൽനിന്ന് ഇറങ്ങിയ അവന് വർഷങ്ങൾക്കു ശേഷം അച്ഛനെ കാണണമെന്നു തോന്നി. അവൻ വീട്ടിലെത്തുന്നതിന് ഒരാഴ്ച മുൻപ് അച്ഛൻ വിടപറഞ്ഞിരുന്നു. അച്ഛന്റെ മുറിയിൽ കയറിയപ്പോൾ അന്നു താൻ വേണ്ടെന്നുവച്ച പുസ്തകം കണ്ടു. അവനത് എടുത്തപ്പോൾ അതിൽനിന്ന് ചെറിയൊരു പൊതി താഴേക്കു വീണു. അതു തുറന്നപ്പോൾ ഒരു താക്കോൽ – കാറിന്റെ താക്കോൽ.
പുറംചട്ടയാണ് സമ്മാനം എന്ന തെറ്റിദ്ധാരണയാണ് സമ്മാനദാനത്തിലെ അനൗചിത്യം. എത്ര വിലകൂടിയ സമ്മാനത്തിന്റെയും വൈശിഷ്ട്യം അതു പൊതിയുന്ന വിലകുറഞ്ഞ കടലാസിന്റെ പരിമിതിയിലേക്ക് ഒതുക്കുന്നത് അപമര്യാദയാണ്. പൊതിയല്ല പാരിതോഷികം. ആവരണം കണ്ട് അകത്തുള്ളതിന്റെ വില തീരുമാനിക്കാനുമാകില്ല. ഓരോ പൊതിക്കെട്ടും ഒരു പുകമറയാണ്. എന്താണു കൊടുത്തതെന്ന് മറ്റാരും അറിയാതിരിക്കാനുള്ള സ്വയം നിർമിത മറ.
ഓരോ പാരിതോഷികത്തിലും അത് എന്താണെന്നറിയാനുള്ള ആകാംക്ഷ നിലനിർത്തപ്പെടണം എന്നതുപോലെ തന്നെ പ്രധാനമാണ്, ഒരു സമ്മാനത്തെയും അതിന്റെ പുറംകാഴ്ചകൾ കൊണ്ടു വിലയിരുത്തരുത് എന്നതും. അവസാന ലേബലും അഴിയാതെ ഒരു ഉപഹാരത്തിന്റെയും അർഥവും ലക്ഷ്യവും പൂർത്തിയാകില്ല.
പാതി തുറന്നു മാറ്റിവച്ചവയും ഒട്ടും തുറക്കാതെ അവഗണിച്ചവയും ജീവിതം തിരുത്തിയെഴുതാൻ പോന്നവയായിരുന്നുവെന്ന് ആയുസ്സിന്റെ അവസാനം മനസ്സിലാക്കിയിട്ട് എന്തു പ്രയോജനം? ഓരോ സമ്മാനവും ലഭിക്കുമ്പോൾ അതിന്റെ പൊതിയിൽ ശ്രദ്ധിക്കാതെ, നൽകുന്നവരുടെ ഹൃദയങ്ങളെ ശ്രദ്ധിച്ചിരുന്നെങ്കിൽ എത്ര ചെറിയ സമ്മാനത്തിന്റെയും ഉൾബലവും സൗന്ദര്യവും മനസ്സിലാകുമായിരുന്നു.