ADVERTISEMENT

രാജ്യാന്തര സർവീസുകൾ നിരോധിച്ചതോടെ, രാജ്യത്തെ പ്രധാന വിമാനയാത്രക്കാരായ നേതാക്കൾ എന്തു ചെയ്യുകയാണ്? കഴിഞ്ഞ ആറു വർഷത്തിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഡൽഹിയിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ചതു ലോക്ഡൗൺ സമയമാണെന്ന ഫലിതം പ്രചരിക്കുന്നുണ്ട്. ഇരുവരും രാജ്യത്തിനകത്തും പുറത്തും ഒരുപാടു യാത്രകൾ നടത്തുന്നവരാണ്. എന്നാൽ,

ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം മോദി ഔദ്യോഗിക വസതിയും ഓഫിസും വിട്ടു പുറത്തുപോയിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫിസ് – വസതി സമുച്ചയത്തിൽനിന്നാണ് അദ്ദേഹം ലോക്ഡൗണിലെ ദൈനംദിന ചുമതലകൾ നിർവഹിക്കുന്നത്. കാബിനറ്റ് മന്ത്രിമാരുമായുള്ള പതിവു യോഗങ്ങളും കൂടിയാലോചനകളുമായി പ്രധാനമന്ത്രിയുടെ പകലുകൾ തിരക്കേറിയതാണ്. മുതിർന്ന ഉദ്യോഗസ്ഥർ എപ്പോഴും പ്രധാനമന്ത്രിയുടെ വിളിപ്പുറത്തുണ്ട്.

മുഖ്യമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങിയവരുമായി അദ്ദേഹം വിഡിയോ കോൺഫറൻസ് വഴി ആശയവിനിമയം നടത്തുന്നു. കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ ജി20 നേതാക്കളുടെ വിഡിയോ ഉച്ചകോടി വിളിക്കാൻ മോദിയാണു സൗദി ഭരണാധികാരി സൽമാൻ രാജാവിനോടു നിർദേശിച്ചത്. ‌

എല്ലാ മന്ത്രിമാരും ഡൽഹിയിൽത്തന്നെ തങ്ങണമെന്ന് പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപനത്തിനു മുൻപേ നിർദേശിച്ചിരുന്നു. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു മാത്രമാണു ഡൽഹിയിലെത്താൻ കഴിയാതെ പോയത്. അദ്ദേഹം തന്റെ മണ്ഡലമായ നാഗ്പുരിൽനിന്നു തിരക്കിട്ടു പുറപ്പെടുമ്പോഴേക്കും ആഭ്യന്തര വിമാന സർവീസുകളെല്ലാം റദ്ദാക്കിയിരുന്നു. ഗഡ്കരിക്കു വേണമെങ്കിൽ പ്രത്യേക വിമാനത്തിൽ ഡൽഹിക്കു തിരിക്കാമായിരുന്നുവെങ്കിലും അദ്ദേഹം നാഗ്പുരിൽത്തന്നെ തുടരാൻ തീരുമാനിച്ചു. നവീന സാങ്കേതികവിദ്യാ സൗകര്യങ്ങൾ നന്നായി ഉപയോഗിക്കുന്ന ഗഡ്കരി, ഡൽഹിയിലെ മന്ത്രാലയ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങൾ പതിവുപോലെ തുടർന്നു. 

വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും വാണിജ്യമന്ത്രി പിയൂഷ് ഗോയലും വിദേശരാജ്യങ്ങളിലെ മന്ത്രിമാരുമായി ആശയവിനിമയം നടത്തുന്നുണ്ട്. യാത്രകൾ ഇല്ലാതായതോടെ ലഭിച്ച അധികസമയം വായനയ്ക്കു കൂടി ചെലവഴിക്കുന്നുണ്ട് വിദേശകാര്യ മന്ത്രി. മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, രമേഷ് പൊക്രിയാൽ, രവിശങ്കർ പ്രസാദ്, പ്രൾഹാദ് ജോഷി തുടങ്ങിയവരും തങ്ങളുടെ മണ്ഡലങ്ങളുമായി വിഡിയോ, ഫോൺ വഴി നിരന്തര സമ്പർക്കത്തിലാണ്.

ലോക്ഡൗൺ നീണ്ടതോടെ ചില മന്ത്രിമാർ സ്വന്തം കുടുംബാംഗങ്ങളെ പ്രത്യേക റോഡ് പാസ് ഉപയോഗിച്ചു ഡൽഹിയിലെത്തിച്ചു. കോവിഡ് രോഗിക്കൊപ്പം വിരുന്നിൽ പങ്കെടുത്ത ദുഷ്യന്ത് സിങ് എംപിയുമായി സമ്പർക്കമുണ്ടായ രണ്ടു ഡസനിലേറെ എംപിമാരെ വീടുകളിലേക്ക് അയച്ചു ക്വാറന്റീൻ ചെയ്യേണ്ടിവന്നു. ഇവർക്കായി പാർലമെന്റ് സെക്രട്ടേറിയറ്റ് പ്രത്യേക റോഡ് പാസുകൾ അനുവദിച്ചു.

മോദിയെപ്പോലെ, രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഔദ്യോഗിക വസതി വിട്ടു പുറത്തുപോയിട്ടില്ല. ധാരാളം യാത്ര ചെയ്തു ശീലമുള്ള നായിഡുവാകട്ടെ, ഇപ്പോൾ ദിവസവും കുറഞ്ഞ് 50 പേരെയെങ്കിലും ഫോണിൽ വിളിക്കും. അതിൽ മുഖ്യമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, എംപിമാർ, സുഹൃത്തുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരെല്ലാം ഉൾപ്പെടും.

സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെടാൻ രാഹുലും സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ, നൊബേൽ ജേതാവ് അഭിജിത് ബാനർജി എന്നിവരുമായി രാഹുൽ നടത്തിയ സംഭാഷണങ്ങളും വിഡിയോ വഴിയായിരുന്നു. 

പൊതുപരിപാടികളെല്ലാം റദ്ദാക്കേണ്ടി വന്നതോടെ പ്രമുഖ രാഷ്ട്രീയ കക്ഷികൾക്കും സാങ്കേതികവിദ്യ മാത്രമായി ആശ്രയം. ഏപ്രിൽ മുതൽ ജൂൺ വരെ എല്ലാ സംസ്ഥാനങ്ങളിലും പര്യടനം നടത്താനിരുന്ന ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ ‘ഭാരതദർശൻ’ പരിപാടി മാറ്റിവച്ചു. പാർട്ടി പ്രസിഡന്റ് പങ്കെടുക്കുന്ന വൻ റാലികൾക്കും വിവിധ നഗരങ്ങളിൽ ബിജെപി പദ്ധതിയിട്ടിരുന്നു.

ആരോഗ്യപ്രശ്നങ്ങളാൽ യാത്ര പരിമിതപ്പെടുത്തിയിരുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് വർക്കിങ് കമ്മിറ്റികളും പിസിസി അധ്യക്ഷന്മാരുമായുള്ള ചർച്ചകളും വിഡിയോ കോൺഫറൻസ് വഴിയാണു നടത്തുന്നത്. ലോക്ഡൗൺ മൂലം വിവിധ രാഷ്ട്രീയ പാർട്ടികളുടെ യാത്രച്ചെലവുകൾ പൂജ്യമായിട്ടുണ്ടെങ്കിലും സംഭാവനകളുടെ വരവ്, ബിജെപിക്ക് അടക്കം, മന്ദീഭവിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com