ADVERTISEMENT

എത്രയോ കാലമായി വ്യത്യസ്ത സമുദായങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രാദേശിക തനിമകളുടെയും സ്‌നേഹസുഗന്ധങ്ങൾ അണിഞ്ഞുനിൽക്കുന്ന നന്ദനോദ്യാനമാണു നമ്മുടെ കേരളം. മനുഷ്യസ്‌നേഹം എന്ന ഏക ദേശത്തിന്റെ മനോഹര വിളംബരം, ഒരു വേർതിരിവുമില്ലാതെ, കേരളം മാതൃകാപരമായി രാജ്യത്തെ കേൾപ്പിച്ചുകൊണ്ടിരിക്കുന്നതിൽ നാം അഭിമാനം കൊള്ളുന്നുമുണ്ട്. സൗഹാർദത്തിന്റെ ഈ കാലാതീതസന്ദേശം എന്നേക്കുമായി സൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണുതാനും. ഈ ഏകതയെ തകർക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിനു പുറത്തുനിന്നായാൽപോലും ഉണ്ടാവുന്നത് കേരളം പുലർത്തിപ്പോരുന്ന സമഭാവനയ്ക്കും സാഹോദര്യത്തിനുമുള്ള വെല്ലുവിളിയായിവേണം കാണാൻ.

തോട്ട പൊട്ടി പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വനമേഖലയിൽ ആന ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തിനും കേരളത്തിനും എതിരെ ദേശീയതലത്തിൽ പ്രചാരണമുണ്ടായതാണ് ഏറ്റവുമൊടുവിലായി സംസ്ഥാനത്തെയാകെ പ്രതിഷേധത്തിലെത്തിച്ചിരിക്കുന്നത്. ആനയ്ക്കുണ്ടായ ദയനീയാന്ത്യത്തെ വർഗീയവൽക്കരിക്കുന്ന രീതിയിലുള്ള പ്രസ്താവനകൾ ഒരു മതനിരപേക്ഷ രാജ്യത്തിലെ മുൻനിര നേതാക്കളിൽനിന്ന് ഒരിക്കലും ഉണ്ടായിക്കൂടാത്തതാണ്. അത്യന്തം നിർഭാഗ്യകരമായൊരു സംഭവത്തെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ വിവേചനത്തിനുവേണ്ടി ഉപയോഗിക്കുന്നത് ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.

ഇതിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ആന ചെരിഞ്ഞ സംഭവത്തിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർ വസ്തുതാവിരുദ്ധ പ്രചാരണം നടത്തുകയാണെന്നും സംസ്ഥാനത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നുമാണു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗർഭിണിയായ ആ മിണ്ടാപ്രാണിയുടെ മരണം വളരെ വേദന ഉളവാക്കുന്നതാണെങ്കിലും അതിന്റെ പേരിൽ കേരളത്തിനെതിരെ, പ്രത്യേകിച്ചു മലപ്പുറത്തിന്റെ പേര് എടുത്തുപറഞ്ഞ് അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി. പാലക്കാട് ജില്ലയിലാണ് ആന ചെരിഞ്ഞതെന്നു വ്യക്തമായിട്ടും ആരോപണം പിൻവലിക്കപ്പെട്ടതുമില്ല.

പരസ്‌പരവിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിത്തറയിൽ പടുത്തുയർത്തപ്പെട്ടതുകൊണ്ടാണ് നമ്മുടെ ജനാധിപത്യം കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ചു നിൽക്കുന്നത്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഈ ആധാരശില ദുർബലപ്പെടുന്നില്ല എന്നുറപ്പുവരുത്താൻ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്കും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ബാധ്യതയുണ്ട്. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്‌ഞയോടെ അധികാരമേറ്റ ചിലർതന്നെ അതിനു കടകവിരുദ്ധമായ വിധത്തിൽ പ്രസ്താവന നടത്തിയെന്നത് നമ്മുടെ ഭരണഘടനയുടെ അന്തഃസത്തയ്‌ക്കുകൂടിയാണു കളങ്കം ചാർത്തുന്നത്.

രാജ്യത്തിനുതന്നെ അനുകരിക്കാവുന്ന വിധത്തിലുള്ള മഹനീയ പാരമ്പര്യമാണ് ഈ രംഗത്തു കേരളത്തിനുള്ളത്. മത – സമുദായ – പ്രദേശ വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒരുമയുടെ കണ്ണികളാവുമ്പോൾ ഇന്ത്യൻ ബഹുസ്വരതയ്ക്കുകൂടി കേരളം മാതൃകയാകുന്നു. അതിനു കോട്ടംതട്ടുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളും ഒരുഭാഗത്തുനിന്നും ഉണ്ടായിക്കൂടാ.

ജനങ്ങൾ തമ്മിലുള്ള ഐക്യം തകർക്കുകയല്ല, ഊട്ടിയുറപ്പിക്കുകയാണു നേതാക്കൾ ചെയ്യേണ്ടത്. അതാണു നമ്മുടെ മഹാരാജ്യത്തിന്റെ മൂല്യവത്തായ പൈതൃകം. കേരളം നിധിപോലെ കാത്തുപോരുന്ന ഏകതയുടെയും സാഹോദര്യത്തിന്റെയും ഈ മഹനീയതയ്ക്ക് വാക്കുകൊണ്ടു പോലും പോറലേൽപിക്കാൻ ആരെയും അനുവദിച്ചുകൂടാ. മലപ്പുറവും പാലക്കാടും രണ്ടു ജില്ലകളുടെ പേരുകൾ മാത്രമാണെന്നും സഹോദരർ മാത്രമാണ് ഇവിടങ്ങളിലുള്ളതെന്നും ആരോപണം നടത്തിയവർക്കറിയില്ലെങ്കിലും നമുക്കു നന്നായി അറിയാം. കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചുപോരുന്ന പാരസ്പര്യത്തിനുനേരെ പ്രകോപനമുണ്ടാകുമ്പോഴെല്ലാം നാം അതിനെ ഒരുമയോടെ ചെറുത്തു വിജയം നേടിയിട്ടുമുണ്ട്.

‘എനിക്കുണ്ടൊരു ലോകം, നിനക്കുണ്ടൊരു ലോകം, നമുക്കില്ലൊരു ലോകം’ എന്ന കുഞ്ഞുണ്ണിക്കവിതയിലെ സങ്കടം ‘നമുക്കുണ്ടൊരു ലോകം’ എന്നു സ്നേഹപൂർവം തിരുത്തേണ്ട സമയമായെന്ന് ഓർമിപ്പിക്കുകയാണ്, ഇപ്പോഴത്തെ കുത്സിതപ്രചാരണങ്ങൾ.

English Summary: Elephant death biting cracker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com