ADVERTISEMENT

ഡൽഹിയുടെ തെരുവുകളിൽ പതിവുകാഴ്ചയായ ആം ആദ്മി പാർട്ടിയുടെ (എഎപി) ഗാന്ധിത്തൊപ്പികൾ കോവിഡ് പ്രതിസന്ധിയുടെ ദിവസങ്ങളിൽ അപ്രത്യക്ഷമായിരുന്നു. സമീപകാലത്തു രാജ്യതലസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളിലും പിന്നീടു വന്ന തിരഞ്ഞെടുപ്പുകളിലും ഏറ്റവും വലിയ ജനകീയ ശക്തിയായി ഉയർന്നുനിന്നത് എഎപിയാണ്.

എന്നാൽ, ലോക്ഡൗൺ കാലത്തു ഡൽഹി സർക്കാർ ഏറ്റെടുക്കേണ്ടിവന്ന ആശ്വാസ പ്രവർത്തനങ്ങളിൽ എഎപിയുടെ പങ്കാളിത്തമില്ലായിരുന്നു. അതിഥിത്തൊഴിലാളി പ്രശ്നത്തിലും അവർ ഇടപെട്ടില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്ങേയറ്റം കാര്യക്ഷമതയോടെ പ്രവർത്തിച്ച പാർട്ടി, കോവിഡ് പ്രതിരോധദൗത്യം മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും സർക്കാർ സംവിധാനത്തിനും മാത്രമായി വിട്ടുകൊടുത്തു. ഈ ദിവസങ്ങളിൽ ഡൽഹിയിൽ എഎപിയുടെ മാത്രമല്ല, മറ്റു രാഷ്ട്രീയപ്പാർട്ടികളുടെ ആസ്ഥാനങ്ങളും ആളൊഴിഞ്ഞുകിടന്നു. ഇതിനിടെ, കോവിഡ് പ്രതിരോധത്തിനു നേതൃത്വം വഹിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ക്വാറന്റീനിൽ പ്രവേശിച്ചു.

സർക്കാർ ഏജൻസികളും വിവിധ ആരാധനാലയങ്ങളും എൻജിഒകളും നേതൃത്വം നൽകുന്ന ആശ്വാസകേന്ദ്രങ്ങളിൽ വെള്ളത്തൊപ്പിക്കാർ മാത്രമല്ല, ബിജെപിയും കോൺഗ്രസും അടക്കമുള്ള മറ്റു ദേശീയപ്പാർട്ടികളുടെ ആൾക്കാരെയും കാണാനില്ലായിരുന്നു. മുംബൈ നഗരത്തിൽ സജീവമായ ശിവസേനയും സേവനരംഗത്തുനിന്നു വിട്ടു.

ലോക്ഡൗണിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാരം സർക്കാർ ഏജൻസികളുടെ ചുമലിൽവച്ചു മാറി നിൽക്കുകയാണ് രാജ്യത്തു പലയിടത്തും രാഷ്ട്രീയപ്പാർട്ടികൾ ചെയ്തത്. കൂട്ടം ചേരുന്നതിനും സഞ്ചരിക്കുന്നതിനുമുള്ള ലോക്ഡൗൺ നിയന്ത്രണങ്ങളാവാം, തെരുവുകളിലിറങ്ങിയുള്ള സേവന പ്രവർത്തനങ്ങളിൽനിന്നു രാഷ്ട്രീയകക്ഷികളെ തടഞ്ഞത്. അതേസമയം, കേരളമുൾപ്പെടെ ചില സംസ്ഥാനങ്ങളിലും ചില നഗരങ്ങളിലും ഇതിന് അപവാദങ്ങളുണ്ടായെന്നതും വസ്തുതയാണ്.

17 കോടി അംഗങ്ങളുള്ള, ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ബിജെപിക്ക് അവർ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളിലും ഇതിലും മികച്ച സേവനങ്ങൾ ചെയ്യാൻ കഴിയുമായിരുന്നു. പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ പറയുന്നത് ബിജെപി 19 കോടി ഭക്ഷണപ്പൊതികളും 5 കോടി റേഷൻകിറ്റുകളും 5 കോടി മാസ്ക്കുകളും വിതരണം ചെയ്തുവെന്നാണ്. 8 ലക്ഷത്തോളം പ്രവർത്തകർ ക‍ർമരംഗത്തിറങ്ങിയപ്പോൾ, 4.5 ലക്ഷം പ്രവർത്തകർ വീടുകളിൽ പ്രായംചെന്നവർക്കു സംരക്ഷണം ഒരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗണിന്റെ തുടക്കത്തിൽ, ചില ബിജെപി നേതാക്കൾ വീട്ടിലിരുന്നു മാസ്ക്കുകൾ തുന്നുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.

മൂന്നുവർഷം മുൻപുള്ള അംഗത്വവിതരണത്തിനു ശേഷം 2.5 കോടി അംഗങ്ങളാണ് മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിനുള്ളത്. കേന്ദ്രസർക്കാരിന്റെ കോവിഡ് പ്രതിരോധ നയങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണു കോൺഗ്രസ് ഉന്നയിക്കുന്നത്. 

അതേസമയം, കോവിഡ് പ്രതിരോധരംഗത്തുള്ള കോൺഗ്രസിന്റെ പ്രധാന മുഖം പ്രിയങ്ക ഗാന്ധിയായിരുന്നു. ഡൽഹിയിൽനിന്നു തൊഴിലാളികളെ യുപിയിലേക്കു കൊണ്ടുപോകാൻ അവർ 1000 ബസുകൾ ഏർപ്പെടുത്തി. എന്നാൽ, ബസുകൾക്ക് ഫിറ്റ്നസ് ഇല്ലെന്നാരോപിച്ച് യുപി സർക്കാർ രംഗത്തുവന്നതോടെ ദൗത്യം വിവാദമായി. നൂറുകണക്കിനു ബസുകൾ ഡൽഹി അതിർത്തിയിൽ കാത്തുകിടന്നതു വെറുതേയായി. നാട്ടിലേക്കു തിരിച്ചെത്താൻ തൊഴിലാളികളുടെ യാത്രച്ചെലവുകൾ വഹിക്കാൻ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി ഘടകങ്ങളോടു കോൺഗ്രസ് ആവശ്യപ്പെടുകയുണ്ടായി. തൊഴിലാളികളുടെ യാത്രച്ചെലവിനായി കർണാടക ആർടിസിക്ക് ഒരു കോടി രൂപയുടെ ചെക്ക് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ കൈമാറിയെങ്കിലും മുഖ്യമന്ത്രി യെഡിയൂരപ്പ അതു തിരിച്ചുകൊടുത്തു. 

ഭൂകമ്പവും വെള്ളപ്പൊക്കവും പോലെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകർ സന്നദ്ധസേവനത്തിന് ഇറങ്ങുന്നതു പോലെ കോവിഡ് പ്രതിസന്ധിയിൽ പങ്കാളിത്തമുണ്ടായില്ലെന്നാണ് അധികൃതരുടെ അനുഭവം. മഹാമാരിയുടെ വെല്ലുവിളികൾ വ്യത്യസ്തമായതുകൊണ്ടാവാം ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com