ADVERTISEMENT

നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാറിന്റെ പ്രധാന അജൻഡകളിലൊന്നായ അവശ്യസാധനനിയമ ഭേദഗതികൾ അംഗീകരിച്ച്  ധനകാര്യ, ഉപഭോക്തൃകാര്യ,  കൃഷി മന്ത്രാലയങ്ങൾ..

ഡൽഹിയിലെ വിവിധ മന്ത്രാലയങ്ങളും ഉദ്യോഗസ്ഥരും തമ്മിൽ സാമ്പത്തിക പരിഷ്കരണ നടപടികളുടെ കാര്യത്തിൽ ഫലപ്രദമായ ആശയവിനിമയം നടക്കുന്നില്ലെന്ന, നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ.രാജീവ് കുമാറിന്റെ സ്ഥിരം പരാതിക്കു ഫലമുണ്ടായി. രാജീവ് കുമാറിന്റെ പ്രധാന അജൻഡകളിലൊന്നായ അവശ്യസാധനനിയമ ഭേദഗതികൾ ധനകാര്യ, കൃഷി, ഉപഭോക്തൃകാര്യ മന്ത്രാലയങ്ങൾ അംഗീകരിച്ചു. അവശ്യസാധന നിയമത്തിൽ സമഗ്ര പൊളിച്ചെഴുത്തിനുള്ള തന്റെ നീക്കം വിജയിച്ചതിന്റെ പ്രധാന കാരണം, കോവിഡ് മൂലം വഷളായ സാമ്പത്തിക സ്ഥിതിയാണെന്ന് അദ്ദേഹത്തിനറിയാം.

ധാന്യങ്ങൾ, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണകൾ, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ വിൽപന, സംഭരണം എന്നിവയ്ക്കുമേലുള്ള സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണം എടുത്തുകളയുന്ന, ദൂരവ്യാപക മാറ്റങ്ങൾക്കാണു വിവിധ മന്ത്രാലയങ്ങൾ പച്ചക്കൊടി കാട്ടിയത്. മോദി സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമാണിത്.

അവശ്യസാധനനിയമ ഭേദഗതികൾ സംബന്ധിച്ച ശുപാർശകൾക്കുമേൽ നടന്ന ചർച്ചകളിൽ, വിലത്തകർച്ചയിൽനിന്നു ചെറുകിട, ഇടത്തരം കർഷകരെ രക്ഷിക്കുന്ന സംവിധാനം ഉറപ്പാക്കണമെന്ന നിലപാടാണു കൃഷി മന്ത്രാലയം സ്വീകരിച്ചത്. റാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം, വിലക്കയറ്റത്തിൽനിന്ന് ഉപഭോക്താക്കളെ രക്ഷിക്കണമെന്നു നിലപാടെടുത്തു. തങ്ങളുടെ മേഖലയിൽത്തന്നെ വേണം കർഷകർ വിളകൾ വിറ്റഴിക്കാനെന്നും അവശ്യസാധനങ്ങളുടെ വിൽപന സർക്കാർ ശൃംഖലകളിലൂടെ നടത്തണമെന്നുള്ള അര നൂറ്റാണ്ടു പിന്നിട്ട നിയമം തുടരണമെന്നും ഇരു മന്ത്രാലയങ്ങളും ആവശ്യപ്പെട്ടു.

എന്നാൽ, രാജ്യത്തെവിടെയും വിളകൾ വിൽക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കു ലഭിച്ചാൽ അവർക്കു യഥാർഥ വില ലഭിക്കുമെന്നാണ് സാമ്പത്തിക പരിഷ്കരണവാദികളുടെ മറുപടി. രണ്ടാമതായി, ചില ഉൽപന്നങ്ങൾ അവശ്യസാധനങ്ങളുടെ പട്ടികയിൽപെടുത്തിയത് കച്ചവടക്കാരുടെ പൂഴ്ത്തിവയ്പുമൂലമുള്ള ദൗർലഭ്യം തടയുന്നതിനു വേണ്ടിയായിരുന്നു. ഇപ്പോൾ രാജ്യം ഭക്ഷ്യധാന്യങ്ങളുടെയും പച്ചക്കറികളുടെയും മറ്റും കാര്യത്തിൽ മിച്ച ഉൽപാദന നില കൈവരിച്ചുകഴിഞ്ഞു. മാത്രമല്ല, സംസ്ഥാന സർക്കാരുകൾ ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്കു സബ്സിഡി നിരക്കിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുമുണ്ട്.

അവശ്യസാധന നിയമം എടുത്തുകളയാനുള്ള നീക്കത്തിൽ പിന്തുണ ഉറപ്പാക്കാൻ പഞ്ചാബ്, യുപി, ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ പ്രധാന ഉൽപാദക സംസ്ഥാനങ്ങൾക്കുമേൽ നിതി ആയോഗിനു കടുത്ത സമ്മർദം പ്രയോഗിക്കേണ്ടിവന്നു. അവശ്യവസ്തു പട്ടികയിലുള്ള ഉൽപന്നങ്ങളുടെ വിപണി നിയന്ത്രിക്കുന്നത് ഈ സംസ്ഥാനങ്ങളാണ് (അരിവിപണി പഞ്ചാബ്, മധ്യപ്രദേശ്, യുപി എന്നീ സംസ്ഥാനങ്ങളും ഭക്ഷ്യഎണ്ണ ഗുജറാത്തും സവാള ഉൽപന്നങ്ങളിലേറെയും മഹാരാഷ്ട്രയും).

ഒടുവിൽ, അവശ്യസാധന നിയമത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാനങ്ങൾ സമ്മതിച്ചതെങ്കിലും പഞ്ചസാര വിപണിക്കുമേലുള്ള നിയന്ത്രണം വിട്ടുകൊടുക്കാൻ തയാറായില്ല. മഹാരാഷ്ട്ര, യുപി, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിന്മേൽ ശക്തമായ സ്വാധീനമുള്ളതു പഞ്ചസാര ലോബിക്കാണ്. അതിനാൽ, പഞ്ചസാര വിപണിയുടെ നിയന്ത്രണം വിട്ടുകൊടുക്കുന്നതു കയ്പായിത്തീരുമെന്നു സംസ്ഥാനങ്ങൾക്കറിയാം. നിലവിലെ നിയമമനുസരിച്ച് കർഷകർക്കു കരിമ്പ് തങ്ങളുടെ മേഖലയിലെ ഫാക്ടറികൾക്കു കൈമാറാം. സംഭരണവില സർക്കാർ നിശ്ചയിക്കുകയും ചെയ്യും.

സാമ്പത്തിക ഉദാരവൽക്കരണ നടപടികൾക്കു ചുക്കാൻ പിടിക്കുന്ന രാജീവ് കുമാറും നിതി ആയോഗിലെ കൃഷിവിദഗ്ധൻ രമേഷ് ചന്ദും സിഇഒ അമിതാഭ് കാന്തും മന്ത്രാലയങ്ങളെയും സംസ്ഥാനങ്ങളെയും വശത്താക്കാൻ രംഗത്തിറങ്ങി. വിലക്കയറ്റമുണ്ടായാൽ നിയന്ത്രണം പുനഃസ്ഥാപിക്കണമെന്നു റാം വിലാസ് പാസ്വാൻ നിർബന്ധം പിടിച്ചു. തുടർന്ന് സവാള, ഉരുളക്കിഴങ്ങ് വിലകൾ 50 ശതമാനത്തിലേറെ ഉയർന്നാൽ, സംഭരണപരിധി നിയന്ത്രണം കൊണ്ടുവരാമെന്നു ധാരണയിലെത്തി. ധാന്യ, പയർവർഗങ്ങൾക്കും ഭക്ഷ്യഎണ്ണകൾക്കും വില ഇരട്ടിയായാൽ വലിയ കമ്പനികൾ സാധനങ്ങൾ വൻതോതിൽ സംഭരിക്കാൻ തുടങ്ങുമെന്നും അതു ദോഷകരമാകുമെന്നും ആശങ്കയുയർന്നു. സംഭരണപരിധി നിശ്ചയിച്ചു വിലസ്ഥിരത ഉറപ്പാക്കുകയാണു പ്രധാനം.

ദീർഘകാലമായി രാജ്യത്തെ കാർഷികവിപണന രംഗത്തു നിലനിൽക്കുന്ന നിയന്ത്രണങ്ങൾ നീക്കുമ്പോൾ, വരുന്ന വിളവെടുപ്പു സീസണിൽ അതുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കാൻ ഉൽപാദക, ഉപഭോക്തൃ സംസ്ഥാനങ്ങൾ തീരുമാനിച്ചിരിക്കുകയാണ്. അവശ്യസാധന നിയമത്തിലെ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിലാണു പാസാക്കുക. ദശകങ്ങൾക്കു ശേഷമുള്ള ഏറ്റവും വലിയ കാർഷിക വിപണന പരിഷ്കരണ നടപടികളിലേക്കു കേന്ദ്രസർക്കാർ പോകുമ്പോൾ, രാജ്യതലസ്ഥാനത്തെ സർക്കാർ നയവിദഗ്ധരും സംസ്ഥാനങ്ങളിലെ രാഷ്ട്രീയനേതൃത്വങ്ങളും തമ്മിൽ യോജിപ്പോടെ മുന്നോട്ടുപോകുമോ എന്നതാണു സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com