കാഴ്ചയ്ക്കപ്പുറം
Mail This Article
കർഷകൻ ചാക്കു നിറയെ ഗോതമ്പും കഴുതപ്പുറത്തു കയറ്റി ചന്തയിലേക്കു തിരിച്ചു. വഴിയിൽ വച്ച് ക്ഷീണം കൊണ്ട് അയാൾ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ കഴുതയെ കാണാനില്ല. അന്വേഷണത്തിനിടെ ഒരു കുട്ടി കർഷകനോടു ചോദിച്ചു: ‘‘താങ്കളുടെ കഴുത ഇടതുകണ്ണിനു കാഴ്ചയില്ലാത്തതും വലതുകാലിനു മുടന്തുള്ളതും ആണോ? അതിന്റെ പുറത്ത് ഗോതമ്പുചാക്ക് ഉണ്ടായിരുന്നോ?’’
കർഷകൻ പറഞ്ഞു: ‘അതു തന്നെ.’ കുട്ടി പറഞ്ഞു: ‘ഞാനതിനെ കണ്ടിട്ടില്ല.’ കുട്ടി കഴുതയെ മോഷ്ടിച്ചെന്നു കരുതി കർഷകൻ അവനെ ന്യായാധിപനു മുന്നിൽ ഹാജരാക്കി. അവൻ പറഞ്ഞു: ‘‘കഴുതയുടെ രണ്ടു കാലടികളും തമ്മിൽ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ എനിക്കു മനസ്സിലായി അതിനു മുടന്തുണ്ടെന്ന്. റോഡരികിലെ വലതുവശത്തെ പുല്ലു മാത്രം തിന്നിട്ടുണ്ട്. അതുകൊണ്ട് ഇടതു കണ്ണു കാണില്ലെന്ന് ഊഹിച്ചു. വഴിയിൽ ഗോതമ്പുമണികൾ കിടപ്പുണ്ട്. കഴുതയുടെ പുറത്തു ഗോതമ്പുണ്ടെന്ന് ഉറപ്പിച്ചു.’’ ന്യായാധിപൻ അവനെ അഭിനന്ദിച്ച് വിട്ടയച്ചു.
കണ്ണുകൊണ്ടു മാത്രമല്ല കാണുന്നത്. ഓരോ കാഴ്ചയിലും മനസ്സും ശരീരവും ഇടപെടുന്നുണ്ട്. അതുകൊണ്ടാണ് എല്ലാ കാഴ്ചകളും എല്ലാവരും കാണാത്തതും ചില കാഴ്ചകൾ ചിലർ മാത്രം കാണുന്നതും. എല്ലാവരും അവരവർക്കു വേണ്ടതു മാത്രമേ കാണുന്നുള്ളൂ. സ്വന്തം കണ്ണുകളെ തൃപ്തിപ്പെടുത്തുന്നതും സ്വയം വിശ്വസിക്കാൻ കഴിയുന്നതുമായ കാഴ്ചകളോടാണു മനസ്സിന് ആഭിമുഖ്യം. അത്തരം കാഴ്ചകൾ കൺമുന്നിൽ ഇല്ലെങ്കിലും ദൃശ്യമാകും. അല്ലാത്ത കാഴ്ചകൾ കൺമുന്നിൽ ഉണ്ടെങ്കിലും കണ്ണിൽപെടില്ല.
പലതരം ശരികളുണ്ട് – സ്വന്തം ശരി, അപരന്റെ ശരി, യഥാർഥ ശരി. ഓരോരുത്തരും അവരുടെ ശരികൾ രൂപപ്പെടുത്തുന്നത് തങ്ങളുടെ ശക്തമായ കാഴ്ചകളുടെയും കാരണങ്ങളുടെയും അടിത്തറയിലാണ്. ആ കാഴ്ചകൾക്കും കാരണങ്ങൾക്കും സ്വയം പ്രതിരോധത്തിന്റെ ബലഹീനതയുമുണ്ട്. സ്വയം കണ്ട് സ്വയം തീർപ്പുകൽപിക്കുന്നവർ സ്വന്തം കാഴ്ചകളുടെ അടിമയായിരിക്കും. അവർക്കു സ്വതന്ത്ര നിരീക്ഷണങ്ങളോ സത്യസന്ധമായ വിലയിരുത്തലുകളോ ഉണ്ടാകില്ല.
നിഷ്പക്ഷമായി നിരീക്ഷിക്കാൻ എളുപ്പം കഴിയണമെന്നില്ല. പക്ഷേ, കണ്ട കാഴ്ചകൾക്കു പിന്നിൽ കാണാത്തവയും ഉണ്ടാകുമെന്നതു വിസ്മരിക്കരുത്.