വാചകമേള
Mail This Article
∙ ആനന്ദ്: ഓരോന്നും ഞാനെഴുതുന്നത് വളരെ കൊല്ലങ്ങളെടുത്താണ്. ഒരു വർക്കും ഞാൻ ഒരു കൊല്ലം കൊണ്ടൊന്നും തീർത്തിട്ടില്ല. കഥാപാത്രങ്ങളുമായി ഒരു സംവാദമൊക്കെ നടത്തി... എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദമില്ലേ... അങ്ങനെ സംവദിച്ചാണ് ഒരു മാനസികഘടന രൂപം കൊള്ളുന്നത്.
∙ ഐ.എം.വിജയൻ: 21–ാം നൂറ്റാണ്ടിലും നിറത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നത് നല്ലതല്ല. അവരുടെ സമരത്തോടൊപ്പമാണ് എന്റെ ഹൃദയം. കറുപ്പായതിന്റെ പേരിൽ എനിക്ക് ഇതേവരെ ഒരു അവഗണനയും നേരിടേണ്ടി വന്നിട്ടില്ല. ഞാൻ ഇല്ലാത്തപ്പോൾ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞോ, ചെയ്തോ എന്ന കാര്യം ശ്രദ്ധിച്ചിട്ടില്ല. എന്റെ ശ്രദ്ധ ഫുട്ബോളിൽ മാത്രമായിരുന്നു.
∙ സച്ചിദാനന്ദൻ: എല്ലാ വിപ്ലവങ്ങളും ഏകാധിപത്യങ്ങളിലോ സമഗ്രാധിപത്യങ്ങളിലോ എത്തിച്ചേർന്ന അനുഭവമാണ് നമുക്കു മുന്നിലുള്ളത്. അതുകൊണ്ട് അനീതികളെല്ലാം ഒരു വിപ്ലവത്തോടെ അവസാനിക്കുമെന്ന് സാമാന്യബോധമുള്ള ഒരാളും ഇന്നു കരുതുകയില്ല.
∙ ശ്രീകുമാരൻ തമ്പി: ഗാനരചയിതാക്കളുടെ പട്ടിക നിരത്തുമ്പോൾ ഇപ്പോഴും ചിലർ എന്റെ പേരു പറയാതെ പി.ഭാസ്കരൻ, വയലാർ, ഒഎൻവി തുടങ്ങിയവർ എന്നാണു പറയുക. ആ തുടങ്ങിയവരിലാണ് ശ്രീകുമാരൻ തമ്പി.
∙ എ.കെ.ആന്റണി: 1962ലെ ഇന്ത്യൻ സൈന്യമല്ല ഇപ്പോൾ. അതിശക്തമാണത്. നല്ല മനോവീര്യവുമുണ്ട്. മലമുകളിലെ യുദ്ധത്തിനാവശ്യമായ പരിശീലനം നേടിയ ലോകത്തിലെ ഏറ്റവും മികച്ച ആർമികളിലൊന്നാണു നമ്മുടേത്. ആയുധസാമഗ്രികളും റോഡുകളും പാലങ്ങളും ഇപ്പോൾ സജ്ജമാണ്.
∙ ഡോ. എം.കുഞ്ഞാമൻ: കേരളത്തിൽ പണ ദുർവിനിയോഗം നടക്കുന്നുണ്ട്. ഓരോ മന്ത്രിക്കും എത്ര പഴ്സനൽ സ്റ്റാഫ് ഉണ്ടെന്നു ജനത്തിനറിയാം. ഇവരെല്ലാം ആശ്രിതന്മാരല്ലേ? മന്ത്രിമാരുടെ പരിവാരങ്ങളെ തീറ്റിപ്പോറ്റാൻ സാധാരണക്കാരുടെ പണമാണ് ഉപയോഗിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിവേളയിലും ഇക്കാര്യത്തിൽ അവർക്കൊരു മടിയുമില്ല.
∙ മമ്മൂട്ടി: പത്രത്തിന്റെ തലക്കെട്ടോ ബോർഡോ എന്തെങ്കിലുമൊക്കെയായി വായന എല്ലാവരുടെയും ജീവിതത്തിൽ എപ്പോഴുമുണ്ട്. എന്നാൽ ആ വായനയല്ല, അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കണം. വായിക്കാൻ ഇപ്പോൾ ഒരുപാടു സംവിധാനങ്ങൾ ഉണ്ടെങ്കിലും പുസ്തകത്തിന്റെ ആ ഒരു മണവും വായിക്കുമ്പോഴുള്ള സുഖവുമെല്ലാം, പുസ്തകം വായിക്കുമ്പോൾ മാത്രമേ ലഭിക്കുകയുള്ളൂ.
∙ ബിനോയ് വിശ്വം: ‘അതിരപ്പിള്ളി, അതിരപ്പിള്ളി’ എന്ന നാമജപത്തിൽനിന്നു വൈദ്യുതി ബോർഡ് രക്ഷ നേടുകതന്നെ വേണം. അപ്പോൾ കാടിനോടും ആവാസവ്യവസ്ഥകളോടും ആദിവാസി ജീവിതത്തോടും പുതിയ ലോകവും പുതിയ കാലവും പുലർത്തുന്ന സമീപനം അവർക്കു മനസ്സിലാകും.
∙ സി.പി.ജോൺ: 19–ാം നൂറ്റാണ്ടിൽ സായ്പ് നിങ്ങളെ പരീക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിവച്ച നിയമങ്ങൾ പൊളിച്ചെഴുതണം. എല്ലാറ്റിലും സായ്പ് വിരോധം കാണുന്ന മലയാളി, സായ്പ് ഉണ്ടാക്കിയ നിയമങ്ങൾ പൊളിച്ചെഴുതുന്നില്ല.
English Summary: Vachakamela