ADVERTISEMENT

ജനപ്രിയതയിൽ മുന്നിട്ടുനിൽക്കുന്ന ടിക്ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകളുടെ  വേരറുക്കുമ്പോൾ, സർക്കാർ നൽകുന്ന സന്ദേശം വ്യക്തം: ഡിജിറ്റൽ സുരക്ഷയും  രാജ്യസുരക്ഷയുടെ ഭാഗം തന്നെ. ടിക്ടോക്കിനു പൂട്ടു വീണതോടെഅതിന്റെ ഇന്ത്യൻ ബദലുകളുടെ സ്വീകാര്യത വർധിക്കുകയും ചെയ്യുന്നു..

നിരോധിക്കപ്പെട്ട 59 ആപ്പുകളിൽ ടിക്ടോക് ആയിരുന്നു താരം. അതുകൊണ്ടുതന്നെ നടപടികൾ ആദ്യമാരംഭിച്ചതും ടിക്ടോക്കിന്റെ കാര്യത്തിലാണ്. നിരോധിക്കപ്പെട്ട മറ്റ് ആപ്പുകളിൽ മിക്കവയും ആപ്ലിക്കേഷൻ സ്റ്റോറുകളിൽ തുടരുമ്പോൾ ഗൂഗിളും ആപ്പിളും ആദ്യം നീക്കിയത് ടിക്ടോക്കിനെയാണ്. ഉപയോക്താക്കളുടെ എണ്ണത്തിലും ജനപ്രിയതയിലും മുന്നിട്ടുനിൽക്കുന്ന ആപ്പിന്റെ വേരറുക്കുമ്പോൾ, ഡിജിറ്റൽ സുരക്ഷയും രാജ്യസുരക്ഷയുടെ ഭാഗമാണെന്ന വ്യക്തമായ സന്ദേശമാണു കേന്ദ്രസർക്കാർ നൽകുന്നത്. 

സർക്കാരിനു വിശദീകരണം നൽകുമെന്നും മാനദണ്ഡങ്ങൾ പാലിച്ചു തുടർന്നും പ്രവർത്തിക്കുമെന്നുമുള്ള ‘ടിക്ടോക് ഇന്ത്യ’യുടെ പ്രതികരണം, ഇനിയും ചർച്ചകളിലൂടെ മടങ്ങിവരാനുള്ള സാധ്യത നിലനിൽക്കുന്നു എന്ന പ്രതീക്ഷയാണു നൽകുന്നത്. ടിക്ടോക് നൽകുന്ന സേവനത്തോടല്ല, ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്ന ശൈലിയോടാണ് സർക്കാരിന് എതിർപ്പ്. അതാണ് ടിക്ടോക്കിന്റെ അവസാന പ്രതീക്ഷയും. ഡേറ്റ മോഷണത്തിന്റെ പേരിൽ മുൻപ് യുസി ബ്രൗസറിനെ പ്ലേസ്റ്റോറിൽനിന്നു ഗൂഗിൾ നീക്കം ചെയ്തപ്പോൾ ആപ് പരിഷ്കരിച്ച് സിംഗപ്പൂർ വിലാസത്തിൽ വീണ്ടുമെത്തിക്കുകയായിരുന്നു. അതേ രീതിയിൽ ആക്ഷേപങ്ങൾ പരിഹരിച്ച്, ഇവിടെത്തന്നെ ഡേറ്റ സെന്റർ സ്ഥാപിച്ച് ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലേക്കു തിരികെയെത്താൻ ടിക്ടോക് ശ്രമിച്ചേക്കും. 

3 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഡേറ്റ സെന്റർ സ്ഥാപിക്കുമെന്ന് 2019 ജൂലൈയിൽ ടിക്ടോക് പ്രഖ്യാപിച്ചിരുന്നു. അതിനി നടക്കാനിടയില്ല. ഇന്ത്യയിൽ നടത്തുമെന്നു പ്രഖ്യാപിച്ച 100 കോടി ഡോളറിന്റെ നിക്ഷേപവും വേണ്ടെന്നു വച്ചേക്കും. ടിക്ടോക് ഉടമകളായ ബൈറ്റ്‌‍ ഡാൻസിന്റെ മൂല്യത്തിലും ഓഹരിയിലും വലിയ ഇടിവുണ്ടാകും.

മിത്രോം, ചിങ്കാരി

ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തതിനു പിന്നാലെ, ടിക്ടോക് ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിച്ചു. ഇനിയാർക്കും ആപ് ഡൗൺലോഡ് ചെയ്യാനാവില്ല. നിലവിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നവർക്കും ആപ് കൊണ്ടു പ്രയോജനമില്ലാതായി. അവസാന മണിക്കൂറുകളിൽ ക്രിയേറ്റർമാർ (ഉപയോക്താക്കൾ) തങ്ങളുടെ ഇൻസ്റ്റഗ്രാം, യുട്യൂബ് ഐഡികൾ പിന്തുടരാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെട്ടിരുന്നു. 

ടിക്ടോക്കിന്റെ ഇന്ത്യൻ ബദലുകളിലൊന്നായ ചിങ്കാരി, നിരോധനവാർത്ത വന്നതിനുശേഷം മണിക്കൂറിൽ ഒരു ലക്ഷം ഡൗൺലോഡുകൾ വീതമാണു നേടുന്നത്. മറ്റൊരു ബദലായ ‘മിത്രോം’ രണ്ടാഴ്ചയ്ക്കിടെ വൻ വളർച്ച നേടി, ഒരു കോടി ഡൗൺലോഡുകൾ പിന്നിട്ടു. 

നിലവിൽ, ടിക്ടോക് ആപ് തുറക്കുമ്പോൾത്തന്നെ സേവനം അവസാനിപ്പിച്ചെന്ന നോട്ടിഫിക്കേഷനാണു ലഭിക്കുന്നത്. ടിക്ടോക് വെബ്സൈറ്റിലും വിടപറയൽ മാത്രം.

നെറ്റ് വേണ്ടാത്ത ആപ്പുകൾ

നിരോധിക്കപ്പെട്ട ആപ്പുകളെല്ലാം ടിക്ടോക് പോലെ ഇന്റർനെറ്റിനെ ആശ്രയിച്ചു പ്രവർത്തിക്കുന്നവയല്ല. ക്യാംസ്കാനർ, ഷെയർഇറ്റ്, എക്സെൻഡർ, ക്ലീൻ മാസ്റ്റർ തുടങ്ങിയ യൂട്ടിലിറ്റി ആപ്പുകൾ നെറ്റ് കണക്‌ഷനില്ലെങ്കിലും തുടർന്നും പ്രവർത്തിക്കും. എന്നാൽ, ആപ് അപ്ഡേറ്റ് ലഭിക്കാതെ വരുന്നതോടെ ഇവയും ഉപയോഗശൂന്യമാകും.

ധനനഷ്ടം ആർക്ക് ? 

ടിക്ടോക്കിന്റെയും നിരോധിക്കപ്പെട്ട മറ്റു ചൈനീസ് ആപ്പുകളുടെയും വരുമാനം പ്രധാനമായും രണ്ടു തരത്തിലാണ്. അപ് ഉപയോഗിക്കുന്നതിനിടെ ഉപയോക്താക്കൾ നടത്തുന്ന പർച്ചേസുകളിൽ (In-app Purchase) നിന്നുള്ള വരുമാനവും ആപ്പിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിൽനിന്നുള്ള വരുമാനവും. 

ടിക്ടോകിന്റെ കാര്യമെടുത്താൽ ഇഷ്ടപ്പെട്ട വിഡിയോകളുടെ ക്രിയേറ്റർമാർക്കു സമ്മാനിക്കാവുന്ന വെർച്വൽ ഗിഫ്റ്റുകൾ (പാൻഡ, സൺക്രീം തുടങ്ങിയവ) വാങ്ങണമെങ്കിൽ ടിക്ടോക് കോയിൻ എന്ന വെർച്വൽ നാണയം വേണം. ഇത് യഥാർഥ പണം കൊടുത്തുവേണം വാങ്ങാൻ. ഇത്തരം പർച്ചേസുകളിലൂടെയാണു ടിക്ടോക് വരുമാനമുണ്ടാക്കുന്നത്. ടിക്ടോക്കിന്റെ ആകെ വരുമാനത്തിന്റെ 10% ഇന്ത്യയിൽനിന്നാണെന്നാണു കണക്ക്.

ഉപയോക്താക്കൾ അഥവാ ടിക്ടോക് ക്രിയേറ്റർമാർക്കുമുണ്ട് വരുമാനനഷ്ടം. യുട്യൂബ് പോലെ വരുമാനം ക്രിയേറ്റർമാരുമായി പങ്കിടുന്ന ശൈലി ടിക്ടോക്കിനില്ല. എന്നാൽ, ലക്ഷക്കണക്കിനു ഫോളോവേഴ്സുള്ള ക്രിയേറ്റർമാർക്കു സ്പോൺസർഷിപ് വഴി വരുമാനം നേടാം. ടിവിയിൽ പരസ്യം നൽകുന്നതുപോലെ പല ബ്രാൻഡുകളും ടിക്ടോക് വിഡിയോകൾക്കിടെ തങ്ങളുടെ ഉൽപന്നം പ്രദർശിപ്പിക്കുന്നതിന് അല്ലെങ്കിൽ പ്രചരിപ്പിക്കുന്നതിന് ക്രിയേറ്റർമാർക്കു പണം നൽകാറുണ്ട്. ഇത്തരത്തിൽ വൻ വരുമാനം നേടുന്ന ആയിരക്കണക്കിനു ക്രിയേറ്റർമാർ ഇന്ത്യയിലുണ്ട്.

യുസി ബ്രൗസർ പോലെയുള്ള ആപ്പുകൾ വരുമാനം നേടുന്നതു പരസ്യങ്ങളിലൂടെയാണ്. അശ്ലീലം കലർന്ന ഉള്ളടക്കമുൾപ്പെടെ നൽകി അതിനിടയിൽ പരസ്യങ്ങൾ വാരിവിതറും. ഈ പേജുകൾ ഉപയോക്താക്കൾ സന്ദർശിക്കുന്നതനുസരിച്ച് ആപ്പിനു വരുമാനവും ലഭിക്കും.

ശരിക്കും ആപ്പ്

ചൈനീസ് ആപ്പുകൾക്കെതിരെയുള്ള ഏറ്റവും വലിയ ആരോപണം ഡേറ്റ മോഷണമാണ്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ശേഖരിക്കുകയും ഫോണിലെ മുഴുവൻ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്യുന്ന ചാര സോഫ്റ്റ്‌വെയറുകളാണ് മിക്കവയും. 

എന്നാൽ, ഉള്ളടക്കത്തിനു പ്രാധാന്യമുള്ള ടിക്ടോക്, യുസി ബ്രൗസർ തുടങ്ങിയ ആപ്പുകളിൽ അപകടം വേറെയുമുണ്ട്. ഉപയോക്താക്കൾ ഏതുതരം ഉള്ളടക്കമാണു കാണേണ്ടതെന്നു തീരുമാനിക്കുന്നത് ആപ്പിന്റെ അൽഗോരിതമാണ്. ഉദാഹരണത്തിന്, യുഎസി ന്യൂസ് ആപ്പിൽ ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ ചൈനയെ ന്യായീകരിക്കുന്ന വാർത്തകൾക്കു പ്രാധാന്യം ലഭിക്കാം. 

ന്യൂഡൽഹി ആസ്ഥാനമായുള്ള വൊയേജർ ഇൻഫോസെക് എന്ന ഡിജിറ്റൽ ലാബിന്റെ കണ്ടെത്തൽ, ഒരു പ്രത്യേക വിഭാഗത്തിനെതിരെയുള്ള 30,000 ക്ലിപ്പുകൾ ടിക്ടോക്കിലുണ്ടെന്നാണ്. അന്തഃഛിദ്രത്തിനും കലാപത്തിനും വരെ വഴിവയ്ക്കാവുന്ന ഇത്തരം ഉള്ളടക്കത്തിന്റെ നിയന്ത്രണം ചൈനയുടെ കയ്യിലാകുന്നതിന്റെ അപകടം ചെറുതല്ല.

നല്ല ബദലുകൾ സ്വീകരിക്കാം

ലളിതമായ ഇന്റർഫെയ്സ്, കുറഞ്ഞ ഫയൽ സൈസ്, കുറഞ്ഞ ഇന്റർനെറ്റ് ഉപയോഗം - ഉപയോക്താക്കളെ ആകർഷിക്കാൻ ചൈനീസ് ആപ്പുകൾ അനുവർത്തിക്കുന്ന ശൈലി ഇതാണ്. ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾക്ക് അവയെക്കാൾ മികച്ച ബദൽ ആപ്പുകളുണ്ട്. നിരോധിക്കപ്പെട്ടവയിൽ ഏറെ ഉപയോക്താക്കളുണ്ടായിരുന്ന ആപ്പുകളും അവയുടെ മികച്ച ബദലുകളും.

1. ടിക്ടോക്:  മിത്രോം, ചിങ്കാരി, ബോലോ ഇന്ത്യ, ഡബ്സ്മാഷ്

2. ഷെയർഇറ്റ്, എക്സെൻഡർ: ഫയൽസ് ബൈ ഗൂഗിൾ, ജിയോ സ്വിച്ച്

3. യുസി ബ്രൗസർ: ഗൂഗിൾ ക്രോം, ബ്രേവ്, മോസില ഫയർഫോക്സ്, മൈക്രോസോഫ്റ്റ് എഡ്ജ്

4. ക്ലബ് ഫാക്ടറി, ഷീൻ:  ഫ്ലിപ്കാർട്, മിന്ത്ര, ആമസോൺ

5. ക്യാംസ്കാനർ: അഡോബി സ്കാൻ, മൈക്രോസോഫ്റ്റ് ഓഫിസ് ലെൻസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com