ADVERTISEMENT

വഴിപോക്കരുടെ വിടുവായത്തങ്ങൾക്കു വില കൊടുത്താൽ ബലി കഴിക്കേണ്ടിവരുന്നത് സ്വന്തം വിവേകവും വിശ്വാസ്യതയുമായിരിക്കും. ആർക്കും എന്തിനെക്കുറിച്ചും അഭിപ്രായം പറയാം. അവയെ വിലമതിക്കണോ വിസ്മരിക്കണോ എന്നതു കേൾവിക്കാരന്റെ വകതിരിവാണ്.

എല്ലാ വിമർശകർക്കും സ്വന്തമായ ഉദ്ദേശ്യങ്ങളും ഗൂഢലക്ഷ്യങ്ങളുമുണ്ടാകും. വിചാരണക്കാർക്കെല്ലാം കാഴ്ചക്കാരുടെ വേഷമായിരിക്കും. സ്വയം പ്രവർത്തനശേഷി നശിച്ചതുകൊണ്ട് കർമനിരതരുടെ പ്രവർത്തനങ്ങൾക്കു പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നതാണ് അവരുടെ ഏക പ്രവർത്തനം. കണ്ടുമുട്ടുന്ന എല്ലാ ദോഷൈകദൃക്കുകളുടെയും വായടപ്പിക്കാൻ ശ്രമിക്കുന്നവരുടെ യാത്ര പാതിവഴിയിൽ മുടങ്ങുകയേയുള്ളൂ. സ്വന്തം തീരുമാനങ്ങളെയും ലക്ഷ്യങ്ങളെയും മുറുകെപ്പിടിക്കുക എന്നതു മാത്രമല്ല, വിഘ്നങ്ങളും പ്രലോഭനങ്ങളും സൃഷ്ടിക്കുന്നവയെ ഒഴിവാക്കുക എന്നതുകൂടിയാണ് തുടർയാത്രകൾക്കുള്ള മന്ത്രം.

അഭിപ്രായം ചോദിക്കേണ്ടത് അനുഭവസമ്പത്തുള്ളവരോടു മാത്രമാണ്. കേട്ടറിഞ്ഞവരും കണ്ടറിഞ്ഞവരും അനുഭവിച്ചറിഞ്ഞവരും പറയുന്നതു വ്യത്യസ്തമായ കഥകളാണ്. പൂർണബോധമില്ലാതെ പകർന്നു നൽകുന്നവയെല്ലാം പെരുവഴികളേ സമ്മാനിക്കൂ. മറ്റുള്ളവരുടെ ഊഹാപോഹങ്ങളെക്കാൾ ഉറപ്പും ഉത്തരവാദിത്തവും സ്വന്തം നിഗമനങ്ങൾക്കല്ലേ? നിശ്ചയിച്ചുറപ്പിച്ചവയോട് നിർബന്ധബുദ്ധിയോടെ പുലർത്തുന്ന നിലപാടുകളാണ് എത്ര അസ്ഥിരമായ യാത്രകൾക്കിടയിലും കാലടികളെ ഉറപ്പുള്ളതാക്കുന്നത്.

പലരും പറഞ്ഞതിന്റെ പേരിൽ പതിരു കതിരാകില്ല. ആരും അംഗീകരിക്കാത്തതിന്റെ പേരിൽ കതിരിനു കാമ്പു നഷ്ടപ്പെടുകയുമില്ല. സ്വന്തം വിധിന്യായങ്ങളെ മാത്രം വിശ്വസിക്കേണ്ട ചില സന്ദർഭങ്ങളുണ്ട് ജീവിതത്തിൽ. തനിക്കു മാത്രമുണ്ടായ അനുഭവങ്ങളിലൂടെയും വഴികളിലൂടെയും തനിച്ചു നടക്കുമ്പോൾ ഗാലറിയിലിരിക്കുന്നവരോട് എന്ത് അഭിപ്രായം ചോദിക്കാൻ? കണ്ണടച്ചിരിക്കുന്നവർ വഴി പറഞ്ഞുതന്നാൽ കാതു കേൾക്കാത്തവനെപ്പോലെ കടന്നുകളയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com