ADVERTISEMENT

എന്താണ് കോവാക്സിൻ, ഇതു രൂപപ്പെട്ടത് എങ്ങനെ ?

രോഗകാരിയായ വൈറസിനെ ശരീരത്തിൽ കുത്തിവയ്ക്കുകയും അതിനെ നശിപ്പിക്കാൻ ശരീരം ആന്റിബോഡി രൂപപ്പെടുത്തുകയും ചെയ്യുമെന്ന സാധ്യതയാണ് വാക്സിനേഷനിൽ പ്രയോജനപ്പെടുത്തുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂ‌ട്ടുമായി ചേർന്നാണ് ഞങ്ങളുടെ ഗവേഷണം. അവരാണ് കൊറോണ വൈറസ് സ്ട്രെയിൻ നൽകിയത്. സെൽ കൾചർ വഴി വൈറസിനെ പെരുകാൻ അനുവദിക്കുകയാണ് ആദ്യം ചെയ്യുക.

ചുരുക്കത്തിൽ വലിയൊരളവ് ‘ജീവനുള്ള കൊറോണ വൈറസ്’ ഞങ്ങളുടെ സംവിധാനത്തിലുണ്ട്. ഇതിനെ പ്രത്യേക രാസപഥാർഥം ഉപയോഗിച്ചു കൊല്ലും. അഥവാ, അതിന്റെ ആർഎൻഎ ഘടകത്തെ നശിപ്പിക്കും. ശരീരകോശങ്ങളിലെത്തി ഈ വൈറസ് പിന്നീടു പെരുകാതിരിക്കാനാണിത്. പെരുകാനുള്ള ശേഷി ഇല്ലാതാകുന്ന നിർദോഷ വൈറസുകളാണ് വാക്സിനായി മാറുന്നത്. ഇതിന്റെ ദോഷവശങ്ങളെക്കുറിച്ചുള്ള പഠനവും അനുബന്ധമായി നടക്കും.

ഇതിന്റെ ആദ്യ ഗവേഷണ ഘട്ടങ്ങൾ എന്തായിരുന്നു, ഇതു നൽകുന്ന പ്രതീക്ഷ

വിശദമായ അക്കാദമിക് ഗവേഷണത്തിനു ശേഷമാണ് വാക്സിന്റെ പ്രീ ക്ലിനിക്കൽ പഠനം നടന്നത്. ഈ ഘട്ടത്തിൽ മാർഗരേഖ പ്രകാരം വെള്ളെലി, ചുണ്ടെലി, മുയൽ എന്നിവയിൽ കോവാക്സിൻ പരീക്ഷിച്ചു സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. ഇതിനു മാത്രം മൂന്നു മാസത്തോളം എടുത്തു. പ്രതീക്ഷ നൽകുന്ന ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവ സമർപ്പിച്ചതും മനുഷ്യരിൽ പരീക്ഷിക്കാൻ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതും. ഞങ്ങളുടെ മാത്രം അവകാശവാദവുമല്ല ഇത്. പരീക്ഷണ ഫലങ്ങൾ സമാന്തരമായി സർക്കാരിന്റെ എൻഐവിയിലും പരിശോധിച്ചുറപ്പു വരുത്തുന്നുണ്ടായിരുന്നു.

മനുഷ്യരിലെ പരീക്ഷണമാണല്ലോ നിർണായകം, ഇതെക്കുറിച്ച്

വാക്സിൻ പരീക്ഷിക്കാൻ തിരഞ്ഞെടുക്കുന്ന വൊളന്റിയർമാർ രോഗമില്ലാത്തവരായിരിക്കും. ആർടി പിസിആർ പരിശോധന നടത്തി കോവിഡില്ലെന്ന് ഉറപ്പാക്കുന്ന ആയിരത്തിയിരുനൂറോളം പേർ. രാജ്യത്തിന്റെ പലഭാഗത്തുള്ള, പല പ്രായക്കാരായ ആളുകൾ. ഇവർക്കു കോവിഡ് വാക്സിൻ നൽകും. മൃഗപരീക്ഷണം വച്ചു മനുഷ്യരിലെ ഡോസേജ് തീരുമാനിക്കാനാവില്ല. കോവാക്സിൻ എത്ര ഡോസേജാണെന്നതിൽ അന്തിമ തീരുമാനം വരുന്നതേയുള്ളൂ. 

നേരത്തെ പറഞ്ഞതു പോലെ പെരുകാൻ കഴിയാത്ത, നിർദോഷകാരിയായ വൈറസാണ് വാക്സിനായി നൽകുക. വൈറസ് എത്തിയെന്നു കരുതി സ്വാഭാവികമായും ശരീരം ആന്റിബോഡി രൂപപ്പെടുത്തും. 28 ദിവസത്തിനുശേഷം രക്തസാംപിൾ ശേഖരിച്ചു പ്രത്യേകം സൂക്ഷിച്ചിരിക്കുന്ന ലൈവ് വൈറസിൽ നൽകും. വൈറസ് അവിടെ പെരുകാതെ നിർവീര്യമാക്കപ്പെട്ടാൽ (ന്യൂട്രലൈസേഷൻ) പരീക്ഷണം വിജയമായെന്ന് ഉറപ്പിക്കാം. ഈ പരീക്ഷണം തീരാൻ കുറഞ്ഞത് 3 മാസം എടുക്കും. ജൂലൈ പകുതിയോടെ തുടങ്ങാനാണ് ശ്രമം.

വിദേശ വാക്സിൻ ഗവേഷണങ്ങളുമായി കോവാക്സിന്റെ വ്യത്യാസം

സാങ്കേതിക ഘടനയിലും രൂപപ്പെടലിലും അടക്കം വ്യത്യസ്തമായ രീതിയാണ് കോവാക്സിന്റെ കാര്യത്തിൽ സ്വീകരിച്ചത്. വാക്സിനാവശ്യമായ വൈറസ് സ്ട്രെയിൻ മുതൽ ഇതിന്റെ ഗവേഷണത്തിൽ പങ്കാളിയാവുന്നവരടക്കം പൂർണമായും ഇന്ത്യയിൽ നിന്നാണ്. നിർമാണത്തിലും കോവാക്സിൻ തീർത്തും ഇന്ത്യക്കാരനാവും. നൂറല്ല, 200 ശതമാനം ഇന്ത്യൻ വാക്സിൻ എന്നു തന്നെ വിളിക്കാം.

എൻഐവിയുമായി ചേർന്നാണല്ലോ ഗവേഷണം, ഇതിനുള്ള ചെലവ്

സർക്കാരിൽ നിന്നു ഫണ്ട് ഒന്നും സ്വീകരിക്കാതെ പൂർണമായും സ്വന്തം നിലയിലാണ് വാക്സിൻ ഗവേഷണം നടത്തുന്നത്. എൻഐവി കോവാക്സിൻ ഗവേഷണത്തിന്റെ ഭാഗമാണ്. സ്വാഭാവികമായും അവരുടേതായ ഭാഗം സർക്കാർ സഹായത്തോടെ അവർ നിർവഹിക്കുന്നു. ‌

വാക്സിൻ എപ്പോൾ ലഭിക്കും, നിരക്ക് എത്രയാവും

വാക്സിൻ ഗവേഷണം എന്നത് വർഷങ്ങളെടുക്കുന്ന പ്രവർത്തനമാണ്. എച്ച്1എൻ1, റോ‌ട്ടാവൈറസ്, ജപ്പാൻ ജ്വരം, പേവിഷബാധ, ചിക്കുൻഗുനിയ, സിക്ക, ടൈഫോയ്ഡ് എന്നിവയ്ക്കടക്കം 16 വാക്സിനുകൾ ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുണ്ട്. ഇതിൽ റോട്ടാവൈറസിനെതിരെയുള്ള വാക്സിൻ 16 വർഷമെടുത്താണു കണ്ടെത്തിയത്. 

കോവിഡിന്റെ കാര്യത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ലോകത്തിനു മുഴുവൻ ഇതാവശ്യമാണ്. അടുത്തവർഷം ആദ്യം ഇതു ലക്ഷ്യത്തിലെത്തിക്കണമെന്നു തന്നെയാണു കരുതുന്നത്. നിരക്ക് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചല്ല ഇപ്പോൾ ആലോചന. വാക്സിനാണു പ്രധാനം.

രണ്ട് സാധ്യതാ വാക്സിനുകൾ കൂടി

കേന്ദ്ര സർക്കാർ സ്ഥാനമായ ഐസിഎംആറിന്റെ ഭാഗമായ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്നു തയാറാക്കുന്ന കോവാക്സിൻ പൂർണമായും ഇന്ത്യനാണെങ്കിൽ, 2 വിദേശ സ്ഥാപനങ്ങളുമായി ചേർന്നും കോവിഡ് വാക്സിൻ പരീക്ഷണം ഭാരത് ബയോടെക് നടത്തുന്നുണ്ട്. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസൺ–മാഡിസൺ യൂണിവേഴ്സിറ്റിയുമായി ചേർന്നു രൂപം നൽകിയ കോറോഫ്ലൂ ആണ് ഒന്ന്. യുഎസിലെ തോമസ് ജഫേഴ്സൺ സർവകലാശാലയുമായി ചേർന്ന് മറ്റൊരു വാക്സിനുള്ള ശ്രമവും തുടരുകയാണ്. രണ്ടും പ്രീ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലാണ്.

വാക്സിനായി മുപ്പതോളം ഇന്ത്യൻ കമ്പനികൾ

കോവിഡിനെതിരായ വാക്സിൻ ഗവേഷണത്തിൽ ഇന്ത്യയിൽനിന്നു മാത്രം മുപ്പതോളം കമ്പനികളുണ്ട്. ഇതിൽ ചില കമ്പനികൾ പ്രതീക്ഷ നൽകുന്നതായും ഇവ പരീക്ഷണ ഘട്ടത്തിൽ ഏറെ മുന്നോട്ടുപോയതായും ശാസ്ത്ര സാങ്കേതിക മന്ത്രാലയം വ്യക്തമാക്കുന്നു. ഭാരത് ബയോടെക്കിനു പുറമേ, പുണെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സെഡസ് കാഡില, ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ്, മൈൻവാക്സ്, ബയോകോൺ, ശാന്ത ബയോടെക്നിക്സ്, ഓറോ വാക്സിൻസ്, ജെനോവ ബയോ ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികൾ ഗവേഷണത്തിൽ സജീവമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com