ADVERTISEMENT

∙ രാത്രി 11.30 മുതൽ രാവിലെ 6 വരെ വാട്സാപ് ഓഫാക്കുമെന്നു പറയുന്ന ഒരു മെസേജ് വന്നല്ലോ?

കേന്ദ്ര സർക്കാർ വാട്സാപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടുവെന്നൊക്കെയാണ് ഈ സന്ദേശത്തിൽ പറയുന്നത്. കുറച്ചുകാലമായി പ്രചരിക്കുന്ന ഒരു വ്യാജനാണിത്. അങ്ങനെയൊരു നി‍ർദേശമോ തീരുമാനമോ ഇല്ല.

∙ കേന്ദ്ര സർക്കാർ എല്ലാവർക്കും 2000 രൂപ വീതം ലോക്ഡൗൺ സഹായധനം നൽകുന്നതിന്റെ മെസേജ് വാട്സാപ്പിൽ കിട്ടിയല്ലോ? അപേക്ഷിക്കേണ്ട ലിങ്കും അതിലുണ്ട്?

വ്യാപകമായി പ്രചരിക്കുന്ന ഇൗ സന്ദേശം വ്യാജമാണെന്നു പ്രസ് ഇൻഫർമേഷൻ ബ്യൂറോ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പമുള്ള ലിങ്ക് സർക്കാരിന്റേതല്ല. നമ്മളെ കബളിപ്പിച്ച് ആകർഷിച്ചു വിവരങ്ങൾ ചോർത്താനും മറ്റുമൊക്കെ ഉദ്ദേശിച്ചിട്ടുള്ളതാണ്. സർക്കാർ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ എന്നിവയുടെയൊക്കെ പേരിൽ പണം കിട്ടുമെന്ന രീതിയിൽ വരുന്ന ഫോർവേഡുകളും അതിലെ ലിങ്കുകളും കണ്ണുമടച്ചു വിശ്വസിക്കരുത്. ഏതെങ്കിലും ഇന്റർനെറ്റ് ലിങ്കിൽ പോയി വിവരങ്ങൾ കൊടുത്താൽ പണം കിട്ടില്ലെന്നു മാത്രമല്ല, ബാങ്കിലുള്ളത് തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയുമുണ്ട്.

∙ ജൂൺ 21 ന് സൂര്യഗ്രഹണമുണ്ടായപ്പോൾ, ബ്രിട്ടിഷ് എയർവെയ്സ് പൈലറ്റ് വിമാനത്തിൽനിന്നു പകർത്തിയ ഈ മനോഹര ചിത്രം (ചിത്രം ഒപ്പം) യഥാർഥമാണോ?

അല്ല. എല്ലാ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച ഇത് ഒന്നിലധികം ചിത്രങ്ങൾ ചേർത്തുവച്ചു തയാറാക്കിയതാണ്. സൂര്യഗ്രഹണത്തിന്റെ ഇത്തരം ചിത്രമെടുക്കുക അസാധ്യമാണെന്നും വിദഗ്ധർ പറയുന്നു. വിമാനമില്ലാത്ത നിലയിൽ ഈ ചിത്രം ഏതാനും വർഷങ്ങളായി ഇന്റർനെറ്റിലുണ്ട്. അതു ഡൗൺലോഡ് ചെയ്ത് അതിലേക്ക് വിമാനം കൂട്ടിചേർത്തതാണ് സൂര്യഗ്രഹണ ചിത്രമുണ്ടാക്കിയത്.

∙ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങും മുൻ പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും ട്വിറ്ററിൽ ചേർന്നുവോ?

രണ്ടു പേരുടെയും പേരിൽ ട്വിറ്റർ ഹാൻഡിലുകൾ (അക്കൗണ്ട്) ഈയിടെ പ്രത്യക്ഷപ്പെട്ടെങ്കിലും അവ യഥാർഥ വ്യക്തികളുടേതല്ല. പല സാമൂഹ്യമാധ്യമങ്ങളിലും നിലവിൽ മറ്റുള്ളവരുടെ പേരിൽ അക്കൗണ്ട് തുടങ്ങാവുന്ന അവസ്ഥയുണ്ട്. പ്രശസ്തരുടെ പേരിൽ ഇങ്ങനെ പല വ്യാജ അക്കൗണ്ടുകളും ഉണ്ടാകും. ചിലത്, ആക്ഷേപ ഹാസ്യമാകും, ചിലത് ആരാധകർ തുടങ്ങുന്നതാകും (ഫാൻ പേജ്), ചിലത് എതിരാളികൾ മനഃപൂർവം ചെയ്യുന്നതാകാം. ഇത്തരം അക്കൗണ്ടുകളെ ഒറിജിനൽ ആളുകളായി പലപ്പോഴും മറ്റുള്ളവർ തെറ്റിദ്ധരിക്കാറുമുണ്ട്. മൻമോഹന്റെയും ആന്റണിയുടെയും പേരിൽ ഇപ്പോൾ വന്നിട്ടുള്ളത് ഫാൻ ഹാൻഡിലുകളാണെന്ന് അതിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ഐഎസ്ആർഒ ചെയർമാൻ ഡോ. കെ. ശിവൻ, മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ, സാമ്പത്തിക ശാസ്ത്ര നൊബേൽ നേടിയ അഭിജിത് ബാനർജി അങ്ങനെ ഒരുപാടു പ്രമുഖരുടെ പേരിൽ ഇത്തരത്തിൽ യഥാർഥമല്ലാത്ത ട്വിറ്റർ അക്കൗണ്ടുകൾ വന്നിരുന്നു. പ്രമുഖരുടെ ഹാൻഡിലുകളിൽ മിക്കവർക്കും തന്നെ പേരിനൊപ്പം ബ്ലൂ ടിക് ഉണ്ടാകും. അതുണ്ടെങ്കിൽ യഥാർഥ ആളു തന്നെയെന്ന് ഉറപ്പിക്കാം.

∙ ഒരു പ്രമുഖ വിദേശ ബീയർ കമ്പനിയിലെ ജീവനക്കാർ തങ്ങൾ വർഷങ്ങളായി ബീയറിൽ മൂത്രമൊഴിക്കാറുണ്ടെന്നു വെളിപ്പെടുത്തിയതിന്റെ വാർത്ത വാട്സാപ്പിൽ കണ്ടല്ലോ?

ഫൂളിഷ് ഹ്യൂമർ എന്ന ഓൺലൈൻ സെറ്റിൽ വന്ന വാർത്തയുടെ സ്ക്രീൻഷോട്ടാണ് പ്രചരിക്കുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ആ വെബ്സൈറ്റ് ആക്ഷേപഹാസ്യ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒന്നാണ്. അതിലെ വാർത്തകളൊന്നും സത്യമല്ല, സാങ്കൽപികമാണ്. ആ വെബ്സൈറ്റിന്റെ ഒടുവിൽ അവർ അക്കാര്യം കൃത്യമായി പറയുന്നുമുണ്ട്. ഇത്തരത്തിലുള്ള ഒരുപാടു ആക്ഷേപഹാസ്യ (സറ്റയർ) വെബ്സൈറ്റുകളുണ്ട്. പലതും വളരെ പ്രശസ്തവുമാണ്. ഇത്തരം സൈറ്റുകളിൽ വരുന്ന പല വാർത്തകളും യഥാർഥ വാർത്തയെന്നു തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

ഒറ്റ നോട്ടത്തിൽ അവിശ്വനീയമായ വാർത്തകൾ ഷെയർ ചെയ്തു കിട്ടിയാൽ അത് എവിടെ പ്രസിദ്ധീകരിച്ചുവെന്നു നോക്കണം. സ്രോതസ്സ് തമാശ സൈറ്റാണോ, വിശ്വാസ്യതയില്ലാത്തതാണോ എന്നു ശ്രദ്ധിക്കണം.

∙ ഗൽവാനിലെ ഇന്ത്യ – ചൈന സംഘട്ടനത്തിൽ ഇന്ത്യൻ സൈന്യം വധിച്ച ചൈനീസ് സൈനികരുടെ പേരുകൾ ചില മാധ്യമങ്ങളിൽ വന്നല്ലോ?

മരിച്ച 56 ചൈനീസ് സൈനികരുടെ പേരുകൾ എന്ന പേരിൽ ഒരു പട്ടിക ചില ദേശീയ ചാനലുകളിലും ചില ട്വിറ്റർ ഹാൻഡിലുകളിലുമൊക്കെ വന്നുവെന്നത് ശരിയാണ്. എന്നാൽ, വധിക്കപ്പെട്ട സൈനികരുടെ പേരു വിവരം ഇതുവരെ ചൈന പുറത്തുവിട്ടിട്ടില്ല എന്നതാണ് വസ്തുത. ചൈനയിലെ സൈനിക ജനറൽമാരുടെ വിവരങ്ങൾ ചേർത്തിട്ടുള്ള വിക്കിപീഡിയ പേജിലുള്ള പേരുകൾ അതേപടി കോപ്പി ചെയ്ത് ചിലർ സൃഷ്ടിച്ചതാണ് ഇപ്പോൾ പുറത്തുവന്ന പട്ടിക.

Content highlights: Vireal, fake news, fake messages, fake photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com