ADVERTISEMENT

കൂടെക്കിടന്നവർക്കേ രാപ്പനി അറിയാവൂ എന്നു പറയുന്നതു തീർത്തും സത്യമാണ്. കേരള കോൺഗ്രസിന്റെ ബഹുജനാടിത്തറയെക്കുറിച്ചു സാക്ഷ്യപ്പെടുത്താൻ ഏറ്റവും യോഗ്യൻ കോടിയേരി സഖാവാണ് എന്നതിൽ ആർക്കും തർക്കമുണ്ടാവാൻ സാധ്യതയില്ല.

കേരള കോൺഗ്രസ് എം, ജെ, ഒറിജിനൽ, സ്കറിയ വിഭാഗം, പി.സി.തോമസ്‍ വിഭാഗം തുടങ്ങി ഇംഗ്ലിഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളും കഴിഞ്ഞ് ഗ്രീക്ക്, ലാറ്റിൻ തുടങ്ങിയ ഭാഷകളിലെ മിക്കവാറും അക്ഷരങ്ങളുടെ പേരിൽ അറിയപ്പെടുന്ന, കേരള കോൺഗ്രസിന്റെ ഒട്ടുമിക്കവാറും ഗ്രൂപ്പുകളുടെ കൂടെ കിടക്കുകയും അവരുടെ രാപ്പനി തെർമൽ സ്കാനർ ഉപയോഗിച്ച് അളക്കുകയും ചെയ്ത പരിചയസമ്പത്ത് സിപിഎമ്മിനോളം ആർക്കും ഉണ്ടാകുമെന്നു തോന്നുന്നില്ല.

അതുകൊണ്ടാണ് കേരള കോൺഗ്രസ് ജോസ് വിഭാഗം ബഹുജനാടിത്തറയുള്ള പാർട്ടിയാണെന്നു കോടിയേരി സഖാവു പറഞ്ഞപ്പോൾ മുല്ലപ്പള്ളിജിയോ ചെന്നിത്തലജിയോ തർക്കിക്കാൻ പോകാത്തത്. എന്നാൽ, കാനം സഖാവിനും കാപ്പൻ സഖാവിനും മാത്രമാണ് ഇക്കാര്യത്തിൽ ഭിന്നാഭിപ്രായം. അവരുടെ ബഹുജനാടിത്തറ പാലായിൽ തെളിഞ്ഞതാണെന്ന് രണ്ടുപേരും ആണയിടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ബഹുജനാടിത്തറയുള്ള കക്ഷിയെന്ന നിലയ്ക്കു കാനം സഖാവിന് അങ്ങനെ പറയാം. എന്നാൽ, കാപ്പൻ സഖാവ് അങ്ങനെ പറയുന്നത് എൻസിപിയുടെ മഹാരാഷ്ട്രയിലെ ബഹുജനാടിത്തറയുടെ പിൻബലത്തിലാകണം.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ ബഹുജനാടിത്തറ ബോധ്യപ്പെടാൻ ചെന്നിത്തലജിക്കു കോടിയേരി സഖാവിന്റെ ലേഖനം വായിക്കേണ്ടി വന്നു. സംഗതി ബോധ്യപ്പെട്ടപ്പോഴാണ് അദ്ദേഹം യുഡിഎഫ് കൺവീനർ ബെന്നി ബഹനാനെ തിരുത്തിയത്. ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയിട്ടില്ല, മാറ്റിനിർത്തിയിട്ടേയുള്ളൂ എന്ന് ചെന്നിത്തലജി പറഞ്ഞതിന്റെ സാരസ്യം പിടികിട്ടണമെങ്കിൽ യുഡിഎഫ് രാഷ്ട്രീയം അരച്ചുകലക്കിക്കുടിക്കണം. 

യുഡിഎഫിന്റെ വാതിലുകൾ ഒരിക്കലും അടയ്ക്കാറില്ലെന്നു പറഞ്ഞത് ആരാണെന്നതു ചരിത്രകാരന്മാർക്കിടയിൽ തർക്കവിഷയമാണ്. അവിടെ ആർക്കും വരാം, പോകാം. ആരും ആർക്കും ഊരുവിലക്കു കൽപിക്കാറില്ല. മാനംമര്യാദയ്ക്കു ജീവിക്കുന്നവരുടെ വീടിന്റെ വാതിൽ ചില നേരങ്ങളിൽ അടയ്ക്കാറുണ്ടെന്നു പറഞ്ഞതു ചന്ദ്രചൂഡൻ സഖാവാണ്. പക്ഷേ, പറഞ്ഞു നാക്കെടുക്കും മുൻപ് യുഡിഎഫിന്റെ അടയ്ക്കാത്ത വാതിലിലൂടെ അദ്ദേഹത്തിന് അകത്തു കടക്കേണ്ടി വന്നു. വിപ്ലവ സോഷ്യലിസത്തിൽ അതെല്ലാം സാധ്യമാണ്. 

ജോസ് വിഭാഗത്തെ യുഡിഎഫ് പുറത്താക്കിയിട്ടില്ലെന്നു പറയുമ്പോൾ അതിനർഥം, കന്റോൺമെന്റ് ഹൗസിൽ യുഡിഎഫ് യോഗം ചേരുമ്പോൾ അവർക്കു പടിപ്പുരയിൽ ചെന്നുനിൽക്കുന്നതിനു വിലക്കില്ലെന്നാണ്. വിളി വരുന്നതിന്റെ നാളും നാഴികയുമൊന്നും ഗണിച്ചെടുക്കാൻ പാഴൂർ പടിപ്പുരയിൽ പോയാലും പഴുതില്ല. ഇടയ്ക്കിടെ പടിപ്പുരയിൽനിന്നു വേണമെങ്കിൽ ഉറക്കെ വിളിച്ചു ചോദിക്കാം: ഞങ്ങളെ വിളിച്ചോ? 

എന്നായാലും ആ വിളി വരാതിരിക്കില്ല. പിന്നെ, ബഹുജനാടിത്തറ അളക്കാനുള്ള യന്ത്രം എകെജി സെന്ററിലെ റിസർച് ആൻഡ് ഡവലപ്മെന്റ് വിഭാഗം വികസിപ്പിച്ചെടുത്ത സാഹചര്യത്തിൽ കോടിയേരി പറയുന്നതിൽ കഴമ്പില്ലാതെ വരില്ല. 1965ലെ കാര്യങ്ങൾ സിപിഐയെ അദ്ദേഹം ഓർമിപ്പിച്ചത് എന്തുകൊണ്ടും നന്നായി. സിപിഐ എന്നെന്നേക്കുമായി മറക്കാൻ ആഗ്രഹിക്കുന്ന കാര്യമാണ് ’65ൽ സംഭവിച്ചത്. അതു വീണ്ടും വീണ്ടും ആവർത്തിക്കുന്നതിനെ, മുറിവിൽ മുളകരച്ചു തേയ്ക്കുക എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അന്നു കേരള കോൺഗ്രസിനും സിപിഐക്കും കിട്ടിയ സീറ്റിന്റെ കണക്കു കൂട്ടിവായിക്കുമ്പോൾ സിപിഐക്കു പൊള്ളുന്നതിൽ അദ്ഭുതമില്ല. പിന്നെ, സിപിഎമ്മിനും ചില കാര്യങ്ങൾ മറന്നാൽ കൊള്ളാമെന്നുണ്ട്. ബാർ കോഴ, നോട്ടെണ്ണൽ യന്ത്രം തുടങ്ങിയവ അവയിൽ ചിലതാണ്. മറക്കുക, പൊറുക്കുക എന്നിവയെല്ലാം മഹാന്മാർക്കു പറഞ്ഞിട്ടുള്ളതാണ്. കോടിയേരി സഖാവ് ഒരു മഹാനായിപ്പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. 

സ്റ്റോപ് പ്രസ്: കോടിയേരി ചരിത്രം ഒന്നുകൂടി വായിക്കണമെന്ന് കാനം.

ഏതു പേജിൽനിന്നു വേണമെങ്കിലും വായിച്ചു തുടങ്ങാം എന്നതാണ് ചരിത്രത്തിന്റെ സൗകര്യം! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com