ADVERTISEMENT

സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലേക്ക് നാം കടന്നുകഴിഞ്ഞു.  എവിടെനിന്നു രോഗം കിട്ടി എന്നറിയാത്ത കോവിഡ്  രോഗികളുടെ എണ്ണം കൂടുന്നു.  സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതു പരിശോധന കൂട്ടുക എന്നതിലാണ്.  രോഗം വരുന്നവരെയെല്ലാം തിരിച്ചറിയാൻ കഴിയണം. രോഗലക്ഷണമുണ്ടോ എന്ന പരിഗണന കൂടാതെ തന്നെ ടെസ്റ്റുകൾ നടത്തണം...

ഇനി അതു പറയാതെ വയ്യ! രോഗലക്ഷണമില്ലാതെ തന്നെ കോവിഡ് 19 പടർത്താൻ കഴിയുന്നവർ കേരളത്തിലുണ്ട്. സമൂഹവ്യാപനത്തിന്റെ ഏറ്റവും സൂക്ഷ്മമായ ഘട്ടത്തിലേക്കു നാം കടന്നുകഴിഞ്ഞു. കോവിഡ് സ്ഥിരീകരിച്ച നൂറോളം പേരിലെങ്കിലും, എവിടെനിന്നു രോഗം പടർന്നു എന്നറിയാത്ത സ്ഥിതിയുണ്ട്. എല്ലാ ജില്ലകളിലുമുണ്ട് ഇങ്ങനെയുള്ളവർ.‌ പരിശോധനയ്ക്കു വിധേയരാക്കിയിട്ടില്ലാത്ത ലക്ഷക്കണക്കിനുപേരുടെ സ്ഥിതിയോ?

എന്തുകൊണ്ട് സമൂഹവ്യാപനം?

സമൂഹവ്യാപനത്തിന്റെ സൂചന വ്യക്തമാക്കി മുഖ്യമന്ത്രിക്ക് ഐഎംഎ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) നൽകിയ കത്തിൽ 3 കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

1. ഇതരസംസ്ഥാനങ്ങളിൽനിന്നു വന്ന രോഗലക്ഷണമില്ലാത്തവരിലും പരിശോധന നടത്തുമ്പോൾ കോവിഡ് സ്ഥിരീകരിക്കുന്നു.

2. കോവിഡ് രോഗികളുമായി നേരിട്ടു ബന്ധപ്പെടാത്ത ആരോഗ്യപ്രവർത്തകർക്കു രോഗം സ്ഥിരീകരിക്കുന്നു.

3. കേരളത്തിൽനിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു പോയ അന്നാട്ടുകാരിൽ കോവിഡ് സ്ഥിരീകരിക്കുന്നു.

ഇപ്പോഴും രോഗലക്ഷണമുള്ളവർക്കായുള്ള പരിശോധനയാണു കൂടുതൽ നടക്കുന്നത്. അതിനാൽ, നമ്മുടെ ടെസ്റ്റുകളുടെ എണ്ണം വളരെ കുറവും സമൂഹത്തിലെ വലിയൊരു വിഭാഗത്തെ പുറത്തുനിർത്തിയുള്ളതുമാണ്.

ഇപ്പോൾ ദിനംപ്രതി ഇരുനൂറിലേറെ രോഗികൾ എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. കോവിഡ് ബാധിക്കാനുള്ള സാഹചര്യമുള്ളവരെ തിരഞ്ഞെടുത്തു നമ്മൾ നടത്തുന്ന പരിശോധനയുടെ ഫലമായതിനാൽ ഉയർന്നുവരുന്ന ഈ കണക്കിൽ പേടിക്കേണ്ട. പക്ഷേ, പത്തുപേരിൽനിന്നു പടരുന്നതു പോലെയല്ല, 200 പേരിൽനിന്നു രോഗം പടരാനുള്ള സാധ്യതയെന്നത് നാം ഗൗരവമായി എടുക്കണം.

സമൂഹവ്യാപനമുണ്ടെന്നതിന്റെ മറ്റൊരു തെളിവാണ് കേരളത്തിൽനിന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നവരെ പരിശോധിക്കുമ്പോൾ അവർക്കു കോവിഡ് സ്ഥിരീകരിച്ച സംഭവങ്ങൾ. തമിഴ്നാട്ടിൽ മാത്രം അങ്ങനെ 150 പേർക്ക് (ഒരു മാസത്തിനിടെ) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഫലത്തിൽ, മഞ്ഞുമലയുടെ അറ്റം മാത്രമാണു നമ്മുടെ പരിശോധനാ ഫലങ്ങളിലൂടെ വെളിപ്പെടുന്നത്. മാർക്കറ്റുകൾ പോലുള്ള പൊതു ഇടങ്ങളിലും കോവിഡ് സ്ഥിരീകരിക്കുന്നു. 

 ഹോം ക്വാറന്റീൻ:പരിമിതികൾ 

ഐഎംഎ ആദ്യമായല്ല സമൂഹവ്യാപന സാധ്യതയെക്കുറിച്ചു സർക്കാരിനെ ബോധിപ്പിക്കുന്നത്. മൂന്നാഴ്ച മുൻപ് സർക്കാരിനു നൽകിയ കത്തിൽ നമ്മുടെ പരിശോധനകളുടെ എണ്ണം ഒരു ദശലക്ഷത്തിൽ 60,000 എന്ന നിലയിലേക്ക് ഉയർത്തണമെന്നു നിർദേശിച്ചത് സമൂഹവ്യാപന സാധ്യത മുന്നിൽക്കണ്ടാണ്.

ചൈനയിൽനിന്നും ഇറ്റലിയിൽനിന്നും വന്നവർ, അവരുടെ സമ്പർക്കത്തിലുള്ളവർ... ഇതായിരുന്നു കോവിഡ് ഭീഷണി തുടങ്ങിയ ആറുമാസം മുൻപത്തെ നമ്മുടെ പരിഗണന. പിന്നീടത് മറ്റു രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിലൂടെ കേരളത്തിൽ വ്യാപിച്ചു.

പുറംനാടുകളിൽനിന്ന് എത്തുന്നവരെ സർക്കാർ നിയന്ത്രിക്കുന്ന ക്വാറന്റീൻ കേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നാണ് ഐഎംഎ നിർദേശിച്ചത്. അതുതന്നെയാണു ഫലപ്രദമായ മാർഗം. എന്നാൽ, സർക്കാർ ഹോം ക്വാറന്റീനാണു പലർക്കും നിർദേശിച്ചത്. അറിഞ്ഞോ അറിയാതെയോ ഇവരിൽനിന്നു രോഗം പടർന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ സ്ഥിതിഗതിയിൽനിന്നു വ്യക്തം.

പുറംനാട്ടിൽനിന്ന് എത്തിയവരെ ഹോം ക്വാറന്റീനിൽ വിടുമ്പോഴുള്ള പ്രധാന പ്രശ്നം, അവർ ഒരു മുറിക്കുള്ളിൽ അടച്ചിരിക്കില്ല എന്നതു തന്നെയാണ്. സ്വാഭാവികമായും വീട്ടിലുള്ള മറ്റുള്ളവരുമായി സമ്പർക്കം വരും. റൂം ക്വാറന്റീനാണു വേണ്ടത്. നിരീക്ഷണത്തിലുള്ളയാൾ രണ്ടാഴ്ചക്കാലം മുറിക്കു പുറത്തിറങ്ങരുത്. അതു സാധിക്കുന്നില്ലെങ്കിൽ ഒരിക്കലും ഹോം ക്വാറന്റീൻ എന്ന സാധ്യത പരീക്ഷിക്കരുത്. ഹോം ക്വാറന്റീൻ ലംഘിച്ച് അറിഞ്ഞോ അറിയാതെയോ പുറത്തിറങ്ങി നടന്നവരുണ്ടെന്നറിയാൻ, പൊലീസ് ക്വാറന്റീൻ ലംഘനത്തിന് എടുത്ത കേസുകളുടെ എണ്ണം നോക്കിയാൽ മതി.

വീട്ടുകാർ വഴിയും പുറത്തേക്കു വൈറസ് പടരാം. വീട്ടുകാർക്കു രോഗമോ രോഗലക്ഷണമോ ഉണ്ടാകണമെന്നുമില്ല. അതിനാലാണ് പുറംനാടുകളിൽ നിന്നെത്തുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ തന്നെ വേണമെന്ന നിലപാട് ഐഎംഎ വ്യക്തമായി മുന്നോട്ടുവയ്ക്കുന്നത്. സംസ്ഥാന സർക്കാർ സ്വീകരിച്ച പ്രതിരോധ മാർഗങ്ങൾ മറ്റിടങ്ങളിലേതുവച്ചു നോക്കുമ്പോൾ മികച്ചതു തന്നെ. പക്ഷേ, പൂർണമായും ഫലപ്രദമാണോ എന്ന വിലയിരുത്തൽ നടത്തിയേ മുന്നോട്ടു പോകാനാവൂ.

രോഗമില്ലാതെ രോഗം പടർത്തുന്നവർ

എടപ്പാളിൽ ആരോഗ്യപ്രവർത്തകരെ പരിശോധിച്ചപ്പോൾ 2 ഡോക്ടർമാർക്കു കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ, ഇവർക്കാർക്കും രോഗലക്ഷണങ്ങളില്ല. അങ്ങനെയുള്ള രോഗാണുവാഹകർ സമൂഹത്തിലുണ്ടെന്നതിനു വേറെ തെളിവു വേണ്ട. മുംബൈ, ചെന്നൈ, രാജസ്ഥാൻ എന്നിവിടങ്ങളിലൊക്കെ കാണുന്നതുപോലുള്ള ഭീകരത ഇല്ലെങ്കിലും സമൂഹവ്യാപനത്തെക്കുറിച്ചുള്ള അലാം മുഴങ്ങിക്കഴിഞ്ഞു. അതു നമ്മൾ കേട്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല.

ആന്റിബോഡി, ആന്റിജൻ ടെസ്റ്റുകൾ കൂട്ടി സമൂഹവ്യാപനത്തിന്റെ ശാസ്ത്രീയ തെളിവു കിട്ടാൻ കാത്തിരിക്കുമ്പോഴേക്കും നാം വളരെ വൈകിയിരിക്കും. അതാണ് സർക്കാരിന് ഐഎംഎ ഈ മുന്നറിയിപ്പു നൽകാൻ കാരണം.

മുന്നണിപ്പോരാളികൾ ഞങ്ങളല്ല

ഇനി പ്രധാനം കോവിഡിനെതിരെയുള്ള ചികിത്സായുദ്ധമല്ല, പ്രതിരോധ യുദ്ധമാണ്. അതിനാൽ, ഞങ്ങൾ ഡോക്ടർമാരും നഴ്സുമാരുമല്ല ഇനി മുന്നണിപ്പോരാളികൾ. സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ സമൂഹം തന്നെയാണ് യുദ്ധം ചെയ്യേണ്ടത്. മാസ്ക് ധരിക്കൽ, കൈകൾ അണുവിമുക്തമാക്കൽ എന്നിവ ‌‌‌‌ഉൾപ്പെടെയുള്ള മുൻകരുതലുകൾ തമാശയായി കണ്ടാൽ പോരാ. സാമൂഹിക അകലം കർശനമായി പാലിക്കണം. അനാവശ്യമായ കറക്കവും അവസാനിപ്പിച്ചേ തീരൂ. ഇതൊരു ജീവന്മരണ പോരാട്ടമാണ്.

സർക്കാർ ചെയ്യേണ്ടത്

സമൂഹവ്യാപനത്തിന്റെ ഘട്ടത്തിൽ സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതു പരിശോധന കൂട്ടുക എന്നതിലാണ്. രോഗം വരുന്നവരെയെല്ലാം തിരിച്ചറിയാൻ കഴിയണം. രോഗലക്ഷണമുണ്ടോ എന്ന പരിഗണന കൂടാതെ തന്നെ ടെസ്റ്റുകൾ നടത്തണം. പ്രതിദിനം ഒരു ലക്ഷത്തിൽ 100പേർക്ക് എന്നതിലേക്ക് ഉടൻ പരിശോധന ഉയർത്തണം. 

10 ലക്ഷത്തിൽ 60,000 പേർ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കാൻ അധികം വൈകാതെ സാധിക്കണം. മൂന്നാഴ്ച മുൻപെങ്കിലും ഈ എണ്ണത്തിലേക്കു പരിശോധന ഉയരണമായിരുന്നു എന്നതാണ് ഐഎംഎയുടെ കണക്കുകൂട്ടൽ. അധിക പണവും കഠിനാധ്വാനവും ആവശ്യമുള്ള കാര്യമാണ്. പക്ഷേ, വേറെ പോംവഴികളില്ല. 

സ്വകാര്യ ആശുപത്രികളിൽ കോവിഡ് പരിശോധനാ സൗകര്യം വന്നതും ഉപകാരപ്പെടുത്തണം. ഇതിന്റെയും ഫലങ്ങൾ ഐസിഎംആറിനു (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്) റിപ്പോർട്ട് ചെയ്യുന്നതിനാൽ ആധികാരികമായ കണക്കു നമ്മുടെ കയ്യിലുണ്ടാകും. കണ്ടെയ്ൻമെന്റ് സോണുകളിലും ഹോട്സ്പോട്ടുകളിലും എല്ലാ വീടുകളിലുമെത്തി പരിശോധന നടത്തണം.

(ഐഎംഎ സംസ്ഥാന  സെക്രട്ടറിയാണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com