ADVERTISEMENT

ഒരാൾക്കു പോലും നിയമനം നൽകാതെ ഒന്നര വർഷത്തിലേറെയായി പൂഴ്ത്തിവച്ചിരിക്കുന്ന ഒരു പിഎസ്‌സി റാങ്ക് പട്ടികയുണ്ട്. റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ പരീക്ഷ 2017ൽ ആയിരുന്നു. 2018ൽ റാങ്ക് പട്ടികയായി.

ഒന്നാം റാങ്കുകാരനായ എസ്.സതീഷിനു പിഎസ്‌സി നിയമനശുപാർശ അയച്ചത് 2019 ജനുവരിയിൽ. ഇതിനിടെ മറ്റൊരു ജോലിക്കു ചേർന്നതിനാൽ സതീഷ് ശുപാർശ സ്വീകരിച്ചില്ല. ചട്ടമനുസരിച്ച് ഉദ്യോഗാർഥി ചേരാൻ എത്തിയില്ലെങ്കിൽ ഈ ഒഴിവ് പരമാവധി 60 ദിവസത്തിനുള്ളിൽ തിരിച്ചു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യുകയും അടുത്ത റാങ്കുകാരന് നിയമനം നൽകുകയും വേണം.

എന്നാൽ, ഒഴിവ് വനംവകുപ്പ് മുക്കിയതോടെ രണ്ടാം റാങ്കുകാരനായ എ.കെ.ജിഷ്ണുവിന് ഒന്നര വർഷം കഴിഞ്ഞിട്ടും നിയമന ശുപാർശ ‌‌കിട്ടിയിട്ടില്ല. അതുകൊണ്ടു തന്നെ ഈ പട്ടികയിൽ ഒരാൾക്കു പോലും ഇതുവരെ നിയമനം കിട്ടിയില്ല. പഠിച്ചു പരീക്ഷ എഴുതിയാൽ മാത്രം പോരാ, ഓരോ ഓഫിസിലും കയറിയിറങ്ങി ‌ഒഴിവുകൾ കണ്ടെത്തി ഉദ്യോഗസ്ഥരെക്കൊണ്ട് പിഎസ്‌സിയിലേക്കു റിപ്പോർട്ട് ചെയ്യിക്കേണ്ട ഗതികേടിലാണ് ഉദ്യോഗാർഥികൾ.

ഇതിനിടെ വനംവകുപ്പിൽ താൽക്കാലിക വാച്ചർമാരായി നിയമിക്കപ്പെട്ട 35 പേരെ സ്ഥിരപ്പെടുത്താൻ 2019 നവംബറിൽ മന്ത്രിസഭ തീരുമാനിച്ചു.

സ്ഥിരപ്പെടുത്താൻ തീരുമാനിച്ചവരുടെ കൂട്ടത്തിൽ 17–ാം വയസ്സിൽ താൽക്കാലിക ജീവനക്കാരനായി നിയമനം കിട്ടിയ വ്യക്തിയുമുണ്ടായിരുന്നു. പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായം പോലും 18 ആണെന്നിരിക്കെയാണ് 17–ാം വയസ്സിൽ താൽക്കാലിക നിയമനം നൽകുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തത്. ഇതിനു പുറമേ, 2351 പേരെ സ്ഥിരപ്പെടുത്താനുള്ള നീക്കവും നടക്കുന്നു. മെയിൻ, സപ്ലിമെന്ററി റാങ്ക് പട്ടികയിലായി 257 പേർ നിയമനം കാത്തുനിൽക്കുമ്പോഴാണ് ഇവരുടെ തലയ്ക്കു മുകളിലൂടെ ആയിരക്കണക്കിനു താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ നീങ്ങുന്നത്.

 2 പേരെ കാത്ത് 2000 പേർ!

വനിതാ സിവിൽ പൊലീസ് ഓഫിസർ തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയ്ക്ക് മറ്റന്നാൾ 2 വയസ്സാകുകയാണ്. 8 മാസം മുൻപു കായിക പരീക്ഷയും ഇൗ വർഷം ഫെബ്രുവരിയിൽ സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയായിട്ടും ഇതുവരെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പുരുഷന്മാരുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഒരാൾ ക്രിമിനൽ കേസിൽപെട്ടതിനെത്തുടർന്ന് പുരുഷ ഉദ്യോഗാർഥികളുടെ ലിസ്റ്റ് മരവിപ്പിച്ചു. വനിതാ സിവിൽ പൊലീസ് ഓഫിസർമാരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ച നടപടികളും ഇതോടൊപ്പം നിർത്തി.

കായികപരീക്ഷാ സമയത്തു ഗർഭിണികളായിരുന്ന 2 ഉദ്യോഗാർഥികളുടെ അപേക്ഷ പരിഗണിച്ച്, ഇവരുടെ കായിക പരീക്ഷ നടത്തി ഒരുമിച്ചു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന ട്രൈബ്യൂണൽ വിധി കാരണമാണ് ഇൗ കാലതാമസമെന്നു പിഎസ്‌സി വാദിക്കുന്നതായി ഉദ്യോഗാർഥികൾ പറയുന്നു. എന്നാൽ, ട്രൈബ്യൂണൽ വിധി പരിശോധിച്ചപ്പോൾ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കരുതെന്നു പറഞ്ഞിട്ടില്ലത്രെ. ഇപ്പോൾ ഹർജിക്കാരെ കൂടാതെ കേസുകൾ നൽകാത്ത 21 പേർ കായികപരീക്ഷ പാസാകാൻ ഉണ്ടെന്നും പിഎസ്‌സി അറിയിച്ചതായി ഉദ്യോഗാർഥികൾ പറയുന്നു. 21 പേരുടെ കായിക പരീക്ഷയ്ക്കു വേണ്ടി 2000 വരുന്ന ഉദ്യോഗാർഥികളുടെ പട്ടിക പിടിച്ചു വച്ചിരിക്കുകയാണു പിഎസ്‌സി. ഇതു തന്നെയാണ് പല റാങ്ക് പട്ടികകളുടെയും തലയിലെഴുത്ത്.

നഴ്സുമാരുടെ പട്ടിക ക്വാറന്റീനിൽ

കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യവകുപ്പിൽ നഴ്സുമാരുടെ നൂറുകണക്കിന് ഒഴിവുകളുണ്ട്. പിഎസ്‌സി റാങ്ക് പട്ടിക വന്ന് 2 വർഷമായി ആയിരക്കണക്കിനുപേർ ജോലി കാത്തിരിക്കുകയാണെങ്കിലും നിയമനം രാഷ്ട്രീയ നേതാക്കൾക്കു താൽപര്യമുള്ള താൽക്കാലികക്കാർക്കു മാത്രം. 2018 ജൂലൈയിൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിലുള്ളത് 10,814 പേരാണ്.

രണ്ടു വർഷത്തിനിടെ നിയമനം നടന്നത് 1500 പേർക്കു മാത്രം. ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാതെ ഭരണകക്ഷിക്കു താൽപര്യമുള്ള താൽക്കാലികക്കാരെ തിരുകിക്കയറ്റുകയാണ്. ലിസ്റ്റിന് ഇനി ഒരു വർഷം കൂടിയേ കാലാവധിയുള്ളൂ. കഴിഞ്ഞ റാങ്ക് ലിസ്റ്റിൽനിന്ന് 2700 പേരെ നിയമിച്ചിരുന്നു. ഇത്തവണ അത്രയെങ്കിലും നിയമനം നടക്കുമോ എന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ.

 ലൈബ്രറി കൗൺസിലിലും പിൻവാതിൽ

കേരള ലൈബ്രറി കൗൺസിലിനു കീഴിൽ സിപിഎം നേതാക്കളുടെ സ്വന്തക്കാരായ 13 പേരെയാണ് ഈ സർക്കാർ സ്ഥിരപ്പെടുത്തിയത്. ഇടക്കാല ഉത്തരവിന്റെ ബലത്തിൽ ജോലിയിൽ തുടർന്ന ഇവരുടെ നിയമനങ്ങൾ 2018 നവംബറിൽ ചേർന്ന മന്ത്രിസഭായോഗം ‘വിശദമായി’ പരിശോധിച്ചു സ്ഥിരനിയമനം നൽകാൻ തീരുമാനിക്കുകയായിരുന്നു. അന്തിമ തീരുമാനമാകുന്നതിനു മുൻപ് ഇവർക്ക് ഇൻക്രിമെന്റും പ്രമോഷനും നൽകിയ സെക്രട്ടറിയുടെ നടപടി സാധൂകരിക്കുകയും ചെയ്തു.

17 ലക്ഷം പേരോടു മത്സരിച്ച് എൽഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ച ഉദ്യോഗാർഥികൾ നോക്കിനിൽക്കെ 10 എൽഡി ക്ലാർക്കുമാർ, 2 എൽഡി ടൈപ്പിസ്റ്റ്, ഒരു ഡ്രൈവർ എന്നിവർ പിൻവാതിലിലൂടെ സ്ഥിരനിയമനം നേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് താൽക്കാലികക്കാരായി നിയമിച്ച് പിന്നീട് ഇടക്കാല കോടതി വിധികളുടെ അടിസ്ഥാനത്തിൽ സ്ഥിരനിയമനം നേടിയെടുക്കാനുള്ള നൂറുകണക്കിനു പേരുടെ ഫയൽ ഇപ്പോൾ സർക്കാരിന്റെ മുന്നിലാണ്.

അന്നു നീട്ടി 11 വട്ടം; ഇന്നോ?പരീക്ഷ എഴുതുന്നവർ കൂടുന്നു; ജോലി കിട്ടുന്നവർ കുറയുന്നു

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎസ്‌സി റാങ്ക് പട്ടികകൾ നീട്ടിയതു 11 തവണയാണ്. 2011 ജൂൺ മുതൽ 2016 മേയ് വരെയുള്ള കാലയളവിൽ മിക്കവാറും എല്ലാ റാങ്ക് പട്ടികകൾക്കും നാലര വർഷം വരെ കാലാവധി ലഭിച്ചു. ഉദ്യോഗാർഥികൾ നേരിട്ട് അന്നത്തെ മുഖ്യമന്ത്രിയെക്കണ്ടു സങ്കടം പറയുകയും അദ്ദേഹം മന്ത്രിസഭയിൽ വച്ചു കാലാവധി നീട്ടാൻ തീരുമാനമെടുത്ത് പിഎസ്‌സിയെ അറിയിക്കുകയുമായിരുന്നു രീതി. പിഎസ്‌സി റാങ്ക് പട്ടിക ഇല്ലാത്തതിന്റെ പേരിൽ ഏതെങ്കിലും തസ്തികയിലേക്കുള്ള നിയമനം മുടങ്ങാതിരിക്കാനായിരുന്നു ആ നടപടി.

യൂണിഫോം സേനകളിലേക്ക് ഒഴികെ, എല്ലാ പിഎസ്‌സി റാങ്ക് പട്ടികകളുടെയും കാലാവധി 3 വർഷമാണ്. പരമാവധി നാലര വർഷം വരെ നീട്ടാം. ഇതിനിടയിൽ പുതിയ റാങ്ക് പട്ടിക നിലവിൽ വന്നാൽ ഇതു കാലഹരണപ്പെടും. ഈ രീതിയിൽ റാങ്ക് പട്ടികയിലുള്ള പരമാവധി ആളുകൾക്കു നിയമനം നൽകാനാണ് അന്നു പട്ടികയുടെ കാലാവധി പലവട്ടം നീട്ടിയത്. ഇങ്ങനെ റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയാൽ പിഎസ്‌സി പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി കഴിയാറായ അനേകായിരങ്ങൾക്ക് അവസരം നഷ്ടപ്പെടുമെന്നാണ് ഇതെക്കുറിച്ചു വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്.

എന്നാൽ, ഈ ന്യായം പൊള്ളയാണെന്ന് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിലെ റാങ്ക് ലിസ്റ്റ് പരിശോധിച്ചാലറിയാം. പട്ടികയുടെ കാലാവധി 2018ൽ അവസാനിച്ചു. നടന്നതു വളരെക്കുറിച്ചു നിയമനങ്ങൾ മാത്രം. ഇതുവരെ പുതിയ വിജ്ഞാപനവും വന്നിട്ടില്ല. തദ്ദേശസ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിൽ ഈ കാലയളവിൽ താൽക്കാലികക്കാരെ തിരുകിക്കയറ്റി. ഒരു വർഷത്തിനിടെ ഇവരുടെ ശമ്പളം ഇരട്ടിയോളമായി വർധിപ്പിച്ചു. ഇപ്പോൾ ഇവരെ സ്ഥിരപ്പെടുത്താനാണു നീക്കം. പട്ടിക നീട്ടാതെ പരീക്ഷകൾ അടിക്കടി നടത്തുന്നതു കൊണ്ട് സംഭവിക്കുന്നതെന്താണ്? പരീക്ഷ എഴുതുന്നവരുടെ എണ്ണം കുതിച്ചുയരും. ജോലി കിട്ടുന്നവരുടെ എണ്ണം കുത്തനെ താഴും.

കണക്കിലാണ് പൊളിറ്റിക്സ്

പിഎസ്‌സി വഴി നിയമന ശുപാർശ നൽകിയവരുടെ കണക്ക് എല്ലാ സർക്കാരുകളും വലിയ നേട്ടമായി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ, ഇൗ കണക്കിൽ ഒരു പൊള്ളത്തരമുണ്ട്. പിഎസ്‌സി നിയമന ശുപാർശ നൽകുന്നവർക്കു ബന്ധപ്പെട്ട വകുപ്പുകൾ നിയമന ഉത്തരവു നൽകിയാലാണല്ലോ ജോലിയിൽ പ്രവേശിക്കാൻ കഴിയുക.

ശുപാർശ ലഭിക്കുന്നവരെല്ലാം ജോലിയിൽ പ്രവേശിക്കാറില്ല. അങ്ങനെ വരുമ്പോൾ റാങ്ക് പട്ടികയിലെ അടുത്ത റാങ്കുകാർക്കു പിഎസ്‌സി നിയമന ശുപാർശ നൽകും. എന്നാൽ, ഇതെല്ലാം ചേർത്തുള്ള ഊതിപ്പെരുപ്പിച്ച നിയമന ശുപാർശയുടെ കണക്കാണ് സർക്കാർ പ്രഖ്യാപിക്കുന്നത്.

ഇൗ സർക്കാരിന്റെ കാലയളവിൽ ഇതുവരെ 1,34,240 പേർക്കാണു പിഎസ്‌സി നിയമന ശുപാർശ നൽകിയത്. എന്നാൽ, ഇത്രയും പേർക്കു ജോലി കിട്ടിയിട്ടുണ്ടോ? ഇല്ല. ഉദാഹരണം പറയാം. ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ് സർജൻ തസ്തികയിലേക്കു പലപ്പോഴായി പിഎസ്‌സി 1635 പേർക്കു നിയമന ശുപാർശ നൽകി. എന്നാൽ, ജോലിയിൽ പ്രവേശിച്ചത് 856 പേർ മാത്രം. ബാക്കി 779 പേർ ജോലി വേണ്ടെന്നു വച്ചു. പക്ഷേ, ജോലി വേണ്ടെന്നുവച്ചവരെ ഒഴിവാക്കാതെ ആകെ നിയമന ശുപാർശയുടെ കണക്കേ സർക്കാരും പിഎസ്‌സിയും പറയൂ. വിവിധ കമ്പനി, കോർപറേഷൻ എന്നിവയിലേക്ക് അസിസ്റ്റന്റുമാരായി (ഗ്രേഡ് 2) 2665 പേർക്കു നിയമന ശുപാർശ നൽകിയെങ്കിലും യഥാർഥത്തിൽ നടന്ന നിയമനം 1448 മാത്രം.

തയാറാക്കിയത്: റെഞ്ചി കുര്യാക്കോസ്, മഹേഷ് ഗുപ്തൻ, വി.ആർ.പ്രതാപ്, എസ്.വി.രാജേഷ്,  എം.ആർ.ഹരികുമാർ, കെ.പി.സഫീന, ജിക്കു വർഗീസ് ജേക്കബ്

പരമ്പരയുടെ ഒന്നാം ഭാഗം: നിയമനം പിൻവാതിലിലൂടെ; ചങ്കു പറിച്ചു കൊടുക്കും ഇഷ്ടക്കാർക്ക്

രണ്ടാം ഭാഗം: കഷ്ടപ്പെടാതെ ജോലി കിട്ടും (* ശ്രദ്ധിക്കുക, ഈ ഓഫർ അടുപ്പക്കാർക്കു മാത്രം)

മൂന്നാം ഭാഗം: പുറംനിയമനത്തിൽ പുലികള്‍; നിയമനം ക്ലിഫ് ഹൗസിൽ; ജോലി കണ്ണൂരിൽ

നാലാം ഭാഗം: പൊതുമേഖല: പ്രവേശനം ബന്ധുക്കൾക്കു മാത്രം!

അഞ്ചാം ഭാഗം: ‘സിഎമ്മിന്റെ ഫെലോ’ പറന്നത് 4 രാജ്യങ്ങളിൽ; യുഎസ് യാത്രയ്ക്കു മാത്രം ചെലവ് 21 ലക്ഷം

ആറാം ഭാഗം: അടുപ്പക്കാർക്ക് റോക്കറ്റ് പ്രമോഷൻ; അണി ചോദിക്കുന്നു: എന്തായിരുന്നു അയോഗ്യത?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com