ADVERTISEMENT

മകൻ അമ്മയ്ക്ക് ഒരു കടലാസു ചുരുട്ടിനൽകി. അമ്മയതു തുറന്നു നോക്കിയപ്പോൾ ചില കണക്കുകൾ – പുല്ലു വെട്ടിയതിനു 10 രൂപ, മുറി വൃത്തിയാക്കിയതിന് 5 രൂപ, കടയിൽ പോയതിന് 20 രൂപ.... 

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഒരു കടലാസ് ചുരുട്ടി നൽകി. അവൻ തുറന്നു വായിച്ചു – നിന്നെ വയറ്റിൽ ചുമന്നതിന് ഫീസില്ല, കരഞ്ഞപ്പോൾ കൂട്ടിരുന്നതിന് ഫീസില്ല, വിശന്നപ്പോൾ ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി നൽകിയതിന് ഫീസില്ല... വായിച്ചു തീരുംമുൻപേ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. താൻ നൽകിയ കടലാസു തിരിച്ചുവാങ്ങി അവൻ എഴുതി – അമ്മയോടുള്ള കടം വീട്ടാൻ എനിക്കാവില്ല!

കണക്കുകൾ സൂക്ഷിച്ചുവയ്ക്കാതെ, കയ്യും മെയ്യും മറന്ന് ആരൊക്കെയോ ചെയ്ത കർമങ്ങളുടെ പുണ്യമാണ് ഓരോരുത്തരും അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ. പ്രതിഫലവും ലാഭവുമെല്ലാം കച്ചവടത്തിൽ മാത്രം പ്രസക്തമാകുന്ന കാര്യങ്ങളല്ലേ? കടപ്പാടിന്റെ കാര്യത്തിൽ ആര് ആരെ തോൽപിക്കാൻ?

വരവുചെലവുകൾ തുല്യമാകേണ്ടത് സാമ്പത്തികശാസ്ത്രത്തിന്റെ ബാലപാഠമാണ്. സന്മാർഗശാസ്ത്രത്തിന് പ്രവർത്തനലക്ഷ്യം നന്നായാൽ മതി. പരസ്പരം കണക്കുതീർക്കാൻ തുടങ്ങിയാൽ ആരെല്ലാം ആരോടൊക്കെ കണക്കുകൾ ബോധിപ്പിക്കേണ്ടി വരും. നിലയ്ക്കാതെ ഒഴുകിയ നദിക്കും വെയിലേറ്റു തണലായ മരത്തിനും സർവവ്യാപിയായ വായുവിനും എന്തിനെയും സ്വീകരിക്കുന്ന മണ്ണിനും എന്തു പകരം കൊടുക്കും?

കടപ്പാടുകളില്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ല. എല്ലാവരും ആരുടെയെങ്കിലുമൊക്കെ ആശ്രിതരും അന്നദാതാക്കളുമാണ്. കണക്കുകളുടെ മുറിപ്പാടുകൾ സൃഷ്ടിക്കാതിരിക്കുക എന്നതാകും ബന്ധങ്ങളുടെ ഊഷ്മളതയ്ക്ക് അനിവാര്യം. കണക്കു ചോദിച്ചു എന്നതല്ല, അത്രയും നാൾ അത് ഉള്ളിൽ സൂക്ഷിച്ചു എന്നതാണ് കേൾക്കുന്നവരെ വേദനിപ്പിക്കുക.

ചില കടങ്ങൾ വീട്ടാതെ കിടക്കുന്നതല്ലേ നല്ലത്? അവയിൽ സ്നേഹത്തിന്റെയും ആത്മാർഥതയുടെയും കരുണയുടെയും നന്മയുടെയും കണികകൾ ശേഷിക്കുന്നുണ്ടാകില്ലേ? കുറച്ചു കടങ്ങളെങ്കിലും ഒരിക്കലും വീട്ടാൻ കഴിയുന്നതല്ല എന്നു തിരിച്ചറിയുമ്പോൾ ഹൃദയം കുറെക്കൂടി വിനീതമാകും. ചില കടങ്ങൾ നല്ലതാണ്, സ്വയം എളിമപ്പെടാനും നിർമലമാകാനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com