ADVERTISEMENT

കോവിഡ് പോസിറ്റീവായി കടന്നുപോകുന്നവരുടെ മൃതദേഹങ്ങളോട് ചിലയിടങ്ങളിലെങ്കിലുമുണ്ടാകുന്ന അനാദരം കേരളത്തിലെ സമൂഹമനസ്സിനെ മുറിവേൽപിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെയാണു സവിശേഷമായ ഈ കാലത്തിന്റെ വിളിയൊച്ചകൾ കേൾക്കാനുള്ള ചില ശ്രമങ്ങളുണ്ടാവുന്നതും. അതിനൊരു സാമൂഹികദൗത്യത്തിന്റെ സ്വഭാവം കൈവരികയും ചെയ്യുന്നു. കോവിഡ് ബാധിതരുടെ മൃതദേഹം ആവശ്യമെങ്കിൽ സെമിത്തേരിയിൽത്തന്നെ ദഹിപ്പിച്ച ശേഷം ചിതാഭസ്മം മതചടങ്ങുകളോടെ അടക്കം ചെയ്യാമെന്ന ലത്തീൻ കത്തോലിക്കാ സഭ ആലപ്പുഴ രൂപതയുടെ തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നത് അതുകൊണ്ടാണ്.

കോവിഡ് ബാധിതരായ രണ്ടുപേരുടെ മൃതദേഹം ചൊവ്വാഴ്ച ആലപ്പുഴ രൂപതയിലെ രണ്ട് ഇടവകകളിലായി ദഹിപ്പിച്ച ശേഷം മതാചാരങ്ങളോടെ അടക്കം ചെയ്തതു കേരളം കാണുകയുണ്ടായി. മുൻപും പല ക്രൈസ്തവ സഭാവിഭാഗങ്ങളും മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും പലപ്പോഴും പുറത്തെ ശ്മശാനങ്ങളിൽ ദഹിപ്പിച്ച ശേഷമായിരുന്നു സംസ്കാരം. രൂപതാതലത്തിൽ സെമിത്തേരിയിൽ മൃതദേഹം ദഹിപ്പിച്ച് സംസ്കരിക്കാൻ അനുമതി നൽകുന്നത് കേരള കത്തോലിക്കാസഭാ ചരിത്രത്തിൽ ആദ്യമാണ്. ആലപ്പുഴ രൂപതയുടേതു മാതൃകാപരമായ പ്രവൃത്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിക്കുകയും ചെയ്തു.

താൽപര്യപ്പെടുന്ന കത്തോലിക്കാ സഭാംഗങ്ങൾക്കു ശവദാഹം അനുവദിക്കാമെന്നു 2016ൽത്തന്നെ ആഗോള കത്തോലിക്കാ സഭ വ്യക്തമാക്കിയിരുന്നു. ശവദാഹം ആഗ്രഹിക്കുന്നവർക്കു സംസ്കാരശുശ്രൂഷകൾ നിഷേധിക്കരുതെന്നു കാനോനിക നിയമത്തിൽ 1983ൽ വത്തിക്കാൻ നിഷ്കർഷിക്കുകയും ചെയ്തു. 1990ൽ പൗരസ്ത്യ സഭകൾക്കായുള്ള കാനോനിക നിയമത്തിലും ഇതു വ്യക്തമാക്കി. ഇതിന്റെ പ്രതിധ്വനികളാണ് ഈ കോവിഡ് കാലത്ത് നാം കേൾക്കുന്നത്.

കോവിഡ് പോസിറ്റീവായി മരിക്കുന്ന ആളുകളുടെ മൃതദേഹം പൊതുവായ കേന്ദ്രങ്ങളിൽ ദഹിപ്പിക്കുന്നതിനു തടസ്സമില്ലെന്ന് ചങ്ങനാശേരി അതിരൂപതയും കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ദഹിപ്പിച്ച ശേഷം ഭസ്മം അന്ത്യകർമങ്ങളോടെ സെമിത്തേരിയിൽ സംസ്കരിക്കാമെന്നും ഇതുസംബന്ധിച്ച് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

വയനാട് ജില്ലയിൽ വെള്ളമുണ്ട പഞ്ചായത്തിലെ വാരാമ്പറ്റ മഹല്ലു കമ്മിറ്റി കാട്ടിയ മാതൃകയും ശ്രദ്ധേയമാണെന്നു മുഖ്യമന്ത്രി പറയുകയുണ്ടായി. മഹല്ലിനു പുറത്തുള്ളയാളായിരുന്നിട്ടും, കോവിഡ് ബാധിതയെന്നു മരണശേഷം നടന്ന പരിശോധനയിൽ സ്ഥിരീകരിച്ച തലശ്ശേരി സ്വദേശിനിയുടെ മൃതദേഹം കബറടക്കാൻ വാരാമ്പറ്റ ജുമാ മസ്ജിദ് തയാറാകുകയായിരുന്നു. ബെംഗളൂരുവിൽനിന്നു തലശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടെ ബത്തേരിക്കു സമീപം  മരിച്ച ഇവരുടെ മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോകാൻ തടസ്സം വന്നപ്പോഴാണ് വാരാമ്പറ്റ പള്ളി ഖബർസ്ഥാനിൽ മറവു ചെയ്യാൻ മഹല്ലു കമ്മിറ്റി സമ്മതിച്ചത്. കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒത്തൊരുമയോടെ നിന്നാണു കബറടക്കം നടത്തിയത്.

കോവിഡ് ബാധിച്ചു മരിക്കുന്ന സിഎസ്ഐ സഭാംഗങ്ങളെ പ്രാദേശിക സാഹചര്യങ്ങൾ അനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സഭാ സെമിത്തേരിയിൽ അടക്കം ചെയ്യുമെന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് തോമസ് കെ.ഉമ്മനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് ബാധിച്ചവരുടെ മൃതസംസ്കാരങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആവർത്തിക്കാതിരിക്കാനും ഇതിന്റെ പേരിൽ മുതലെടുപ്പു നടത്തുന്നവർക്കു കടിഞ്ഞാണിടാനും സർക്കാരും നമ്മുടെ പൊതുസമൂഹവും മുന്നിട്ടിറങ്ങുകതന്നെ വേണം. ഇവിടെ ജീവിക്കുന്ന ആരും കോവിഡിന് അതീതരല്ലെന്ന തിരിച്ചറിവാണു സമൂഹത്തെ നയിക്കേണ്ടത്.

സങ്കീർണമായ ഈ കോവിഡ് കാലത്തിനൊത്ത്, ലോകക്രമങ്ങളും സാമൂഹിക പ്രമാണങ്ങളുമൊക്കെ പുനർനിർവചിക്കപ്പെടുകയാണ്. അരികിലുള്ള കോവിഡിനെ തോൽപിക്കാൻ വേണ്ട ആത്മവിശ്വാസം കൈവരിക്കാനും ജീവിതത്തിനുതന്നെ പുതിയ അർഥം കണ്ടെത്താനുമുള്ള ഈ സാമൂഹികദൗത്യങ്ങൾ സഫലമായ തുടർച്ച തേടുന്നതു കാണാതിരുന്നുകൂടാ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com