ADVERTISEMENT

2016–17ലെ നബാർഡ് സർവേ പ്രകാരം കേരളത്തിലെ കർഷകന്റെ ശരാശരി മാസവരുമാനം 16,927 രൂപയാണ്. എന്നാൽ, പഞ്ചാബിൽ ഇത് 23,133 രൂപയും ഹരിയാനയിൽ 18,496 രൂപയുമാണ്. നാണ്യവിളക്കൃഷിയാണ് ഇത്രയെങ്കിലും വരുമാനം നേടാൻ കേരളത്തെ സഹായിച്ചത്. ഈ പശ്ചാത്തലത്തിൽ ഈ ഓർഡിനൻസുകൾ കൊണ്ടുവരുന്ന നയവും നിയമമാറ്റവും കേരളത്തിലെ കർഷകനെ എങ്ങനെ ബാധിക്കുമെന്നു നോക്കാം.
അവശ്യസാധന നിയമഭേദഗതി ഓർഡിനൻസ് (ഇസിഎഒ) നിലവിലുള്ള ഭക്ഷ്യസംഭരണ വ്യവസ്ഥയിലാണു മാറ്റം വരുത്തുന്നത്. ധാന്യങ്ങൾ, പയർ വർഗങ്ങൾ, ഉള്ളി തുടങ്ങിയവയുടെ സംഭരണത്തിൽ കാലാകാലങ്ങളിൽ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കപ്പെടും. കേരളത്തിലെ കർഷകനെ ഇതു ബാധിക്കുകയില്ല.ഭക്ഷ്യോൽപന്ന കയറ്റുമതിക്കാർക്കാണ് ഇതിന്റെ ഗുണം.
കാർഷികോൽപന്നങ്ങൾ യഥേഷ്ടം വിൽക്കാൻ അവസരമൊരുക്കുന്ന രണ്ടാമത്തെ ഓർഡിനൻസും (എഫ്‌പിടിസിഒ) സംസ്ഥാനത്തെ കാര്യമായി ബാധിക്കാനിടയില്ല. ഉൽപന്നങ്ങൾ വാങ്ങുമ്പോൾ തന്നെയോ അല്ലെങ്കിൽ മൂന്നു ദിവസത്തിനകമോ, വ്യാപാരികൾ അല്ലെങ്കിൽ സംരംഭകർ കർഷകന് അതിന്റെ വില നൽകണമെന്ന് ഉറപ്പിക്കുന്നതാണ് ഈ നിയമം. ജില്ലാ ഭരണകൂടത്തിനാണ് ഇതു നടപ്പാക്കാനുള്ള ചുമതല. കാർഷികോൽപന്ന വിപണി കമ്മിറ്റികൾ (എപിഎംസി) വിപണനം നിയന്ത്രിക്കുന്ന സംസ്ഥാനങ്ങളിലാണു കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക.
എന്നാൽ, കമ്പനികളുമായി കരാർക്കൃഷിയിലേർപ്പെടാൻ കർഷകരെ സജ്ജരാക്കുന്ന ഓർഡിനൻസ് (എഫ്‌പിടിസിഒ) കേരളത്തിന്റെ കൃഷിമേഖലയിൽ വൻ മാറ്റങ്ങൾക്കു വഴിതെളിച്ചേക്കാം. വൻകിട കമ്പനികളുടെ കൃഷിയോ പാട്ടക്കൃഷിയോ അല്ല, മറിച്ചു കരാർക്കൃഷി പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ നിയമത്തിന്റെ കാതൽ.
കൃഷിവിഭവങ്ങളുടെ വിപണനത്തിലും സംസ്കരണത്തിലും ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളും (സ്പോൺസർ) കർഷകരും തമ്മിൽ സഹകരണ അടിസ്ഥാനത്തിൽ നടത്തുന്ന കരാർക്കൃഷിയാണ് കോൺട്രാക്ട് ഫാമിങ്. സ്പോൺസർ ആവശ്യപ്പെടുന്ന മേന്മയിലുള്ള ഉൽപന്നം കർഷകൻ ഉൽപാദിപ്പിക്കണം. പകരം ഈ ഉൽപന്നം നേരത്തേ നിശ്ചയിച്ചിട്ടുള്ള വിലയ്ക്കു കർഷകനിൽനിന്നു വാങ്ങിക്കൊള്ളാമെന്ന് സ്പോൺസർ ഉറപ്പുനൽകണം. സ്പോൺസർക്കു വേണമെങ്കിൽ കർഷകനു കൃഷിയുപകരണങ്ങളും സാങ്കേതിക സഹായവും നൽകാം. ഇതു നിർബന്ധമില്ല. ഉൽപന്നത്തിന്റെ വില നേരത്തേ നിശ്ചയിക്കാം. വിപണിയിലെ ഏറ്റക്കുറവുകൾക്കനുസരിച്ചു മാറുന്ന രീതി വേണമെങ്കിലും തിരഞ്ഞെടുക്കാം.
കർഷകന്റെ ഭൂമി അന്യാധീനപ്പെട്ടു പോകാതിരിക്കാൻ നിയമത്തിൽ കൃത്യമായ വ്യവസ്ഥയുണ്ട്. എല്ലാ കരാറുകളും എഴുതി റജിസ്റ്റർ ചെയ്യേണ്ടതാണ്. തർക്കങ്ങൾ പരിഹരിക്കാൻ തർക്ക പരിഹാര ബോർഡ് കരാറിന്റെ ഭാഗമായിത്തന്നെ രൂപീകരിക്കാം. അല്ലെങ്കിൽ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനെ സമീപിക്കാം. കരാർ ലംഘനം നടത്തിയാൽ സ്പോൺസർക്കെതിരെ കടുത്ത പിഴ ചുമത്താനുള്ള വകുപ്പ് ഓർഡിനൻസ് ഉറപ്പാക്കുന്നു. അതേസമയം, തന്റേതല്ലാത്ത കാരണത്താൽ കരാർ പാലിക്കാൻ കഴിയാതെ വന്നാൽ കർഷകനെ സംരക്ഷിക്കാനുള്ള വ്യവസ്ഥകളും ഓർഡിനൻസിലുണ്ട്.
കരാർക്കൃഷി കൊണ്ട് കാർഷികോൽപാദനത്തിലും കാർഷികവൃത്തിയിലും മികവും സുസ്ഥിരതയും ഉറപ്പാക്കാനാകും; പ്രത്യേകിച്ചു നാണ്യവിളകളുടെ കാര്യത്തിൽ. ജൈവോൽപന്നങ്ങൾ, കീടനാശിനിരഹിത ഉൽപന്നങ്ങൾ, ഔഷധ സസ്യോൽപന്നങ്ങൾ എന്നിവയ്ക്കു സവിശേഷമായ വിപണന സാധ്യതയാണു കരാർക്കൃഷി തുറന്നിടുന്നത്.
ഡെയറി, മത്സ്യക്കൃഷി, കോഴിവളർത്തൽ, പഴം – പച്ചക്കറി, ഉദ്യാനക്കൃഷി തുടങ്ങിയ കൃഷി അനുബന്ധ മേഖലകളിലെല്ലാം കരാർക്കൃഷി പുത്തൻ അവസരങ്ങൾ കൊണ്ടുവരും.
വിളവെടുപ്പ്, സംഭരണം, സംസ്കരണം തുടങ്ങിയ പ്രക്രിയകളിൽ വരുന്ന കാതലായ മാറ്റം കൃഷിമേഖലയ്ക്കു പുത്തനുണർവു നൽകും. വിപണിവിലയെക്കാൾ മികച്ച വില ലഭിക്കുമെന്നതു തന്നെയാണ് കരാർക്കൃഷി കൊണ്ടു കർഷകനുള്ള ഏറ്റവും വലിയ നേട്ടം. അതും കാര്യമായ അപകട സാധ്യത ഇല്ലാതെതന്നെ.
കർഷകന്റെ വരുമാനം വർധിപ്പിക്കാൻ കഷ്ടപ്പെടുന്ന സംസ്ഥാനത്തിനു കരാർക്കൃഷി ഒരവസരമാണ്. കരാറിലേർപ്പെടണമോ വേണ്ടയോ എന്നതു കർഷകന്റെ തീരുമാനമാണ്. കരാർ വ്യവസ്ഥകൾ കർഷകനും കൂടിയാണു തീരുമാനിക്കുന്നത്. തീരുമാനമെടുക്കാനുള്ള അവകാശം കർഷകനു നിഷേധിക്കരുതെന്നു മാത്രം.
കരാർ പ്രകാരം കർഷകനു ലഭിക്കേണ്ട പണം എങ്ങനെ നൽകണമെന്ന വ്യവസ്ഥകൾ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകൾക്കാണ്. കരാർ റജിസ്ട്രേഷൻ നടത്താനുള്ള സംവിധാനം ഒരുക്കേണ്ടതും സംസ്ഥാന സർക്കാരാണ്. ഈ ഓർഡിനൻസുകളെപ്പറ്റി പ്രത്യയശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളും സംവാദങ്ങളും ഉണ്ടെന്നറിയാം. നിയമത്തിന്റെ ഭരണഘടനാപരമായ സാധുതയെപ്പറ്റിയും ചർച്ചകൾ നടക്കും. എന്നാൽ, അടിസ്ഥാന ചോദ്യമിതാണ്: ഈ നിയമ‌വ്യവസ്ഥകൾ കർഷകനു സഹായകരമാണോ? ആണെന്നാണ് ഉത്തരമെങ്കിൽ കർഷകനെ സഹായിക്കാനുള്ള അവസരത്തിനു മുന്നിൽ മറ്റൊന്നും തടസ്സമാകരുത്.

(പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭരണ–സാമ്പത്തിക ഉപദേശക സമിതി അംഗമായ ലേഖകൻ കേന്ദ്ര ഭക്ഷ്യ, കൃഷി വകുപ്പ് സെക്രട്ടറിയും ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാനുമായിരുന്നു)

English Summary: New ordinance related to Agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com