ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിയ ചിത്രമായിരുന്നു ഇത്. ദക്ഷിണാഫ്രിക്കയിലെ യുവ ഡോക്ടറായ ഐഷ ആശുപത്രിക്കിടക്കയിൽനിന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രവും സന്ദേശവും. താൻ കോവിഡ് ബാധിതയാണെന്നും മരണത്തിലേക്കു പോവുകയാണെന്നും സൂചിപ്പിച്ച ഈ ട്വീറ്റിനു പിന്നാലെ അവർ മരിച്ചതായും വിവരം വന്നു. ചിരിച്ചുകൊണ്ടുള്ള ഈ ചിത്രവും ‘കോവിഡിനെ നിസ്സാരമായി കാണരുത്’ എന്ന ഉപദേശരൂപേണയുള്ള അവരുടെ കുറിപ്പും ലക്ഷക്കണക്കിനു പേർ ഷെയർ ചെയ്തു. ചില ഓൺലൈൻ മാധ്യമങ്ങൾ ഇതു വലിയ വാർത്തയാക്കി. മലയാളികളടക്കം പല പ്രമുഖരും ഷെയർ ചെയ്ത് അനുശോചനമറിയിച്ചു.

സംഗതി വൈറലായതോടെ ഐഷ ആരാണെന്ന അന്വേഷണവും ലോകമെങ്ങും ആരംഭിച്ചു. സമൂഹമാധ്യമങ്ങളിലെ വാർത്തകളുടെ സത്യാവസ്ഥ തേടുന്ന ഫാക്ട് ചെക്കേഴ്സും ആരോഗ്യമേഖലയിലുള്ളവരുമൊക്കെ രംഗത്തെത്തി. ഡോ. ഐഷയുടെ ട്വിറ്റർ അക്കൗണ്ടും അതിലെ ട്വീറ്റുകളും വിശദമായി പരിശോധിച്ചപ്പോൾ അതു വ്യാജമാണെന്നും അങ്ങനെയൊരു ഡോക്ടറില്ലെന്നും മരണം സംഭവിച്ചിട്ടില്ലെന്നും വ്യക്തമായി.

പിന്നെ, എന്തിനാണ്, ആരാണ് ഇത്ര ഹൃദയസ്പർശിയായ ഒരു ചിത്രവും പോസ്റ്റും വ്യാജമായി തയാറാക്കിയത്? സമൂഹമാധ്യമങ്ങളിലെ ഇത്തരം വ്യാജ അക്കൗണ്ടുകളെ Catfish എന്നാണു വിളിക്കുക. മറ്റൊരാളുടെ ചിത്രവും പേരുമൊക്കെ ഉപയോഗിച്ച് ഇത്തരം അക്കൗണ്ടുകളുണ്ടാക്കുന്നത് പല ലക്ഷ്യങ്ങളോടെയാകാം. സഹതാപം പിടിച്ചുപറ്റി സ്വന്തം അക്കൗണ്ടിൽ ആളെ കൂട്ടുക മുതൽ പണം തട്ടിപ്പും ലൈംഗിക ചൂഷണവും വരെ...

എന്തായാലും സത്യാവസ്ഥ പുറത്തുവന്നതിനു പിന്നാലെ ഡോ. ഐഷയുടെ ട്വിറ്റർ ഹാൻഡിൽ അപ്രത്യക്ഷമായി. ഇന്നലെ, ചിത്രത്തിൽ കാണുന്ന യഥാർഥ വ്യക്തിയെ ചില ഫാക്ട് ചെക്കേഴ്സ് കണ്ടെത്തുകയും ചെയ്തു. ആൾ ദക്ഷിണാഫ്രിക്കയിലെ മെഡിക്കൽ വിദ്യാർഥിയാണ്. ഡോക്ടറല്ല, മരിച്ചിട്ടുമില്ല! അവരുടെ ചിത്രങ്ങളും വിഡിയോകളുമാണ് ക്യാറ്റ് ഫിഷ് അക്കൗണ്ടിൽ ഉപയോഗിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com