ADVERTISEMENT

ഒരു പാർട്ടിക്കു പുതിയ സംസ്ഥാന പ്രസിഡന്റിനെ ദേശീയ നേതൃത്വം പെട്ടെന്നു പ്രഖ്യാപിക്കുന്നതു പുതിയ കാര്യമല്ല; എന്നാൽ മണിക്കൂറുകൾക്കകം ആ പ്രസിഡന്റ്, പ്രസിഡന്റല്ലാതായി മാറുന്നതു സാധാരണ സംഭവിക്കുന്നതല്ല. എൽഡിഎഫ് ഘടകകക്ഷിയായ ലോക്താന്ത്രിക് ജനതാദളിലാണ് (എൽജെഡി) ഈ അദ്ഭുതം ഈയിടെ അരങ്ങേറിയത്. ഈ നാടകീയമാറ്റത്തിനു പിന്നിൽ എന്താണെന്നു പുറത്തുവരുന്നതിനും മുൻപുതന്നെ പാർട്ടിയിൽ എല്ലാം പഴയപടിയായി. 

എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാറിനെ ദേശീയ ജനറൽ സെക്രട്ടറിയായും ആ പദവിയിലുള്ള വർഗീസ് ജോർജിനെ സംസ്ഥാന പ്രസിഡന്റായുമാണു കേന്ദ്ര നേതൃത്വം മാറ്റിവാഴിച്ചത്. 

ശരദ് യാദവ് പ്രസിഡന്റായി എൽജെഡി സ്ഥാപിതമായപ്പോൾ സംസ്ഥാനങ്ങളിൽ നിയോഗിച്ചതു താൽക്കാലിക നേതൃസമിതികളെ ആയിരുന്നു. തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന കേരളത്തിലടക്കം സ്ഥിരം സമിതിളെ നിയോഗിക്കുന്നതിനു തുടക്കമിട്ട് കേന്ദ്രനേതൃത്വം നിർദേശിച്ച മാറ്റം എൽജെഡിയിലെ ഭൂരിപക്ഷവും എതിർത്തു; വർഗീസ് ജോർജ് അതോടെ പിൻവാങ്ങി. 

തിരഞ്ഞെടുപ്പു വർഷത്തിൽ രണ്ടു മുന്നണികളിലെയും ചെറുകക്ഷികളിൽ അസ്വാരസ്യങ്ങളും ഉൾപ്പാർട്ടി പ്രശ്നങ്ങളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ഉണ്ടാക്കുന്ന കൊച്ചുകൊച്ചു ഭൂകമ്പങ്ങളുടെ ഒരു ഉദാഹരണം മാത്രമാണിത്. 

 പ്രമേയവും ലയനവും  

ജനതാദളി(എസ്)ലും കാര്യങ്ങൾ ഭദ്രമല്ല. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെയും മുൻമന്ത്രി മാത്യു ടി.തോമസിന്റയും രണ്ടു ചേരികൾ തമ്മിലെ പോര് ഒടുവിൽ ചേർന്ന നേതൃയോഗത്തിലും മറനീക്കി. സർക്കാരിനു കരിനിഴലായി സ്വർണക്കടത്തു വിവാദം മാറിയെന്നതു കണക്കിലെടുത്ത് അക്കാര്യം ചർച്ച ചെയ്യണമെന്നു പ്രസിഡന്റ് സി.കെ.നാണുവിനോടു സെക്രട്ടറി ജനറൽ ജോർജ് തോമസ് രേഖാമൂലം ആവശ്യപ്പെട്ടതിനെത്തുടർന്നാണു യോഗം വിളിച്ചതുതന്നെ. അപകടം മണത്ത ദേശീയ ജനറൽ സെക്രട്ടറി എ. നീലലോഹിതദാസ് സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചു പ്രമേയം അവതരിപ്പിച്ചതോടെ യോഗം രണ്ടു ചേരിയായി. മുഖ്യമന്ത്രിയെ  കുറ്റപ്പെടുത്താതെയുള്ള ഭേദഗതി പ്രമേയവുമായി മാത്യു ടി.തോമസ് വന്നുവെങ്കിലും ഭിന്നത തുടർന്നതിനാൽ പ്രമേയങ്ങളും പാർട്ടി നിലപാടും മാറ്റിവച്ചു.

ദൾ ലയനത്തിന്റെ പേരിൽ ഇരുകക്ഷികളിലുമുള്ള ഭിന്നത വേറെ. ഇരുപാർട്ടികളിലും ലയനത്തെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന രണ്ടു ചേരികളുണ്ട്. ആ നിലപാടുകളെടുക്കുന്നവർ തമ്മിൽ മാത്രമായി അങ്ങോട്ടും ഇങ്ങോട്ടും ആശയവിനിമയങ്ങളും നടക്കുന്നു. രാജ്യസഭയിലേക്കു ശ്രേയാംസിന്റെ അനായസജയം ഉറപ്പായതോടെ, ദളിലെ കെ.കൃഷ്ണൻകുട്ടി വിഭാഗം ലയനം എത്രയും വേഗം വേണമെന്ന ആഗ്രഹത്തിലുമാണ്. 

  പിള്ളയും പവാറും 

എൽഡിഎഫിലേക്കു പുതുതായെത്തിയ കേരള കോൺഗ്രസിന് (ബി) മുന്നണിയിൽ തുടരണമോ എന്നതിലാണു ചിന്താക്കുഴപ്പം. പ്രസിഡന്റ് ആർ.ബാലകൃഷ്ണപിള്ളയും മകൻ കെ.ബി.ഗണേഷ്കുമാറുമായുള്ള തർക്കങ്ങൾ തണുത്തുവെന്നു മാത്രമല്ല; ഇരുവരും ഒരുമിച്ചു വാളകത്തെ വീട്ടിലാണു താമസം. പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയന്റെ പ്രസിഡന്റായി പിള്ളയെ വീണ്ടും തിരഞ്ഞെടുത്തപ്പോൾ ഉപാധ്യക്ഷനായത് ഗണേഷ്കുമാർ. എൽഡിഎഫ് മന്ത്രിപദം നൽകാത്തതിൽ നീരസമുള്ള ഗണേഷ് അച്ഛന്റെ അനുവാദത്തോടെ യുഡിഎഫിനു നൽകിയ സൗഹൃദസൂചനയുടെ അടിസ്ഥാനത്തിൽ ചർച്ച തുടങ്ങിയെങ്കിലും കോൺഗ്രസിലെ ഒരു വിഭാഗത്തിൽ ഉയർന്ന എതിർപ്പു തടസ്സമായി; ഏതു സമയത്തും ആ നീക്കം പുനരാരംഭിക്കുമെന്നു സിപിഎമ്മും മനസ്സിലാക്കുന്നു. കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ ഗണേഷ്കുമാർ പരിഭവഭാണ്ഡക്കെട്ടഴിച്ചു നടത്തിയ പ്രസംഗം ആ രാഷ്ട്രീയനീക്കത്തിനുള്ള തറയൊരുക്കമാണോ എന്നു സംശയിക്കുന്നവരുമുണ്ട്. 

പിള്ള വിഭാഗം ഘടകകക്ഷിയായ വേളയിൽ എ‍ൽഡിഎഫിലെത്തിയ ജനാധിപത്യ കേരള കോ‍ൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഫ്രാൻസിസ് ജോർജ് യുഡിഎഫിന്റെ ഭാഗമായിക്കഴി‍ഞ്ഞു. 

തൊണ്ണൂറു വയസ്സു പിന്നിട്ട ടി.പി.പീതാംബരൻ, തോമസ് ചാണ്ടിയുടെ വിയോഗത്തെത്തുടർന്നു സംസ്ഥാന പ്രസിഡന്റ് പദം കൈവശപ്പെടുത്തിയതിനെതിരെ എൻസിപിയുടെ പല തലങ്ങളിലും അമർഷം നീറുന്നുവെങ്കിലും ശരദ് പവാറിന്റെ മുന്നിൽ നേതാക്കളെല്ലാം വിനീത വിധേയർ. മന്ത്രിപദത്തിൽ തുടരാൻ ആഗ്രഹിക്കുന്ന എ.കെ.ശശീന്ദ്രന്റെയും ആ പദവി മോഹിക്കുന്ന മാണി സി.കാപ്പന്റെയും പിന്തുണ കൗശലത്തോടെ കരസ്ഥമാക്കുകയായിരുന്നു പീതാംബരനെന്നു വിശ്വസിക്കുന്നവരുണ്ട്. പവാറിലുള്ള സ്വാധീനം ഉപയോഗിച്ച് ഒരു കളിക്കു കാപ്പൻ നോക്കിയെങ്കിലും പാർട്ടിയിലെ രണ്ടാമനായ പ്രഫുൽ പട്ടേൽ പാരയായെന്നാണു സംസാരം.

യുഡിഎഫിലും എല്ലാം ഭദ്രമല്ല. രണ്ടായി പിളർന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രബല കക്ഷിയെന്ന പരിവേഷം കേരള കോൺഗ്രസിന്(എം) നഷ്ടപ്പെട്ടിരിക്കുന്നു. ജേക്കബ് വിഭാഗത്തിന്റെ ചെയർമാനായിരുന്ന ജോണി നെല്ലൂർ ആ പാർട്ടി വിട്ടു പി.ജെ.ജോസഫിന്റെ അനുയായിയായി. നേതാക്കൾക്കിടയിലെ നീരസങ്ങൾ പാർട്ടിയെ ബാധിക്കാതിരിക്കാനുള്ള ജാഗ്രതയിലാണ് ആർഎസ്പി. വ്യക്തിപരമായ ഈഗോകളും രാഷ്ട്രീയമായ ഭിന്നതകളും ഭാവിയെക്കുറിച്ചുള്ള ആകുലതകളും ചെറുകക്ഷികളെ ചൂഴ്ന്നുനിൽക്കുന്നു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കു നീങ്ങുമ്പോൾ ആ ആഭ്യന്തരപ്രശ്നങ്ങൾ എങ്ങനെ പരിണമിക്കുമെന്നത് ഈ പാർട്ടികൾക്കൊപ്പം മുന്നണികൾക്കും പ്രധാനമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com