സെൻസർഷിപ്പിന് പുതുരൂപം
Mail This Article
വാർത്തകൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാധ്യമങ്ങളെ വാഴ്ത്തുകയും വിമർശനപരമായാൽ അവയുടെ വായടപ്പിക്കുകയും ചെയ്യാനുള്ള പ്രവണത ഭരിക്കുന്നവരിൽ ഏറിവരികയാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും അതിൽ വലിയ മാറ്റമില്ല. വാർത്തകളിലെ പിശകുകൾ ചൂണ്ടിക്കാട്ടാനായി ഒരുക്കിയ ‘ഫാക്ട് ചെക്’ എന്ന ഔദ്യോഗിക സംവിധാനത്തിന്റെ ദുരുപയോഗമാണ് വിമർശനത്തോടു സംസ്ഥാന സർക്കാരിനുള്ള അസഹിഷ്ണുതയുടെ ഒടുവിലത്തെ ഉദാഹരണം.
വാർത്തകൾ തീർത്തും വസ്തുനിഷ്ഠമാകണമെന്ന് ഏറ്റവുമധികം ആഗ്രഹിക്കുന്നതും അതിനായി കഠിനമായി പരിശ്രമിക്കുന്നതും ജാഗ്രത പുലർത്തുന്നതും മാധ്യമങ്ങൾ തന്നെയാണ്. സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളുടെയും അബദ്ധങ്ങളുടെയും കുത്തൊഴുക്കിനിടയിൽ വലയുന്ന സാമാന്യജനത്തിന് നെല്ലും പതിരും തിരിക്കാൻ മാധ്യമങ്ങൾ നൽകുന്ന സഹായം നിസ്തുലമാണ്. വസ്തുതാപരമായി തെറ്റുപറ്റുന്നതു ഭൂഷണമായി കരുതുന്ന ഒരു മാധ്യമവും ഉണ്ടാകാനിടയില്ല. തെറ്റുപറ്റിയാൽ തിരുത്താനും അത്തരം തെറ്റുകൾ ആവർത്തിക്കാതെ നോക്കാനും മാധ്യമസ്ഥാപനങ്ങൾക്ക് ആഭ്യന്തര സംവിധാനവുമുണ്ട്.
‘വ്യാജവാർത്ത’കളുടെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഈ വർഷമാദ്യം ഇറക്കിയ ഉത്തരവു വിവാദമായിരുന്നു. ‘വ്യാജവാർത്ത’യുടെ നിർവചനം തന്നെ അവ്യക്തത നിറഞ്ഞതായതിനാൽ ഉത്തരവിനു പിന്നിലെ മാധ്യമവിരുദ്ധതയ്ക്കെതിരെ കടുത്ത വിമർശനമുയരുകയും അതു പിൻവലിക്കുകയുമായിരുന്നു.
തുടർന്ന് അടുത്തകാലത്ത് കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ആരംഭിച്ച ‘ഫാക്ട് ചെക്’ പരിപാടിയുടെ അനുകരണമാണ് സംസ്ഥാന പബ്ലിക് റിലേഷൻസ് വകുപ്പിന്റെ (പിആർഡി) പുതിയ സംവിധാനം. തെറ്റായ വിവരങ്ങൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പ്രചരിപ്പിച്ചാൽ അവ ചൂണ്ടിക്കാട്ടേണ്ടതു തന്നെയാണ്. എന്നാൽ, പിആർഡി ചെയ്യുന്നത് അതു മാത്രമാണോ? സർക്കാരിനെ വിമർശിക്കുന്ന വാർത്തകളെ ആ ഒറ്റക്കാരണം കൊണ്ട് വ്യാജവാർത്തയായി ചാപ്പകുത്താമോ?
അതാണു കഴിഞ്ഞ ദിവസം കണ്ടത്. ഒരു പത്രം പ്രസിദ്ധീകരിച്ച വാർത്തയെ തള്ളിപ്പറഞ്ഞുകൊണ്ട് സർക്കാരുദ്യോഗസ്ഥൻ തയാറാക്കിയ വിശദീകരണം മാത്രമാണു ‘ഫാക്ട് ചെക്’ സംഘം ആധാരമാക്കിയത്. വാർത്ത വ്യാജമാണെന്ന ‘ഫാക്ട് ചെക്’ സംഘത്തിന്റെ വിലയിരുത്തൽ വിവാദമായതോടെ പിൻവലിക്കുകയും ചെയ്തു. ഇങ്ങനെയാണ് വാർത്തകളെ വ്യാജനെന്നു സർക്കാർ വിലയിരുത്തുന്നതെങ്കിൽ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നല്ല പങ്കു വാർത്തകളും വ്യാജനാണെന്നു മുദ്രചാർത്തി സർക്കാരിനു സ്വയം ആശ്വസിക്കാം. സ്വർണക്കള്ളക്കടത്തു കേസിനു പിന്നാലെ മാധ്യമങ്ങളിൽ സർക്കാർ വീഴ്ചകളെപ്പറ്റിയുള്ള വാർത്തകൾ നിരന്തരം പ്രത്യക്ഷപ്പെട്ടതാണോ ‘ഫാക്ട് ചെക്’ എന്ന ആശയത്തിലേക്കു സർക്കാരിനെ നയിച്ചത്?
ഭരണത്തിന്റെ നല്ല വശങ്ങൾ ജനങ്ങളിലെത്തിക്കുക എന്നതു പോലെ, തെറ്റുകളും വീഴ്ചകളും കണ്ടെത്തുകയും തുറന്നുകാട്ടുകയും ചെയ്യുന്നതും മാധ്യമധർമമാണ്. ‘ഫാക്ട് ചെക്’ എന്ന പുതിയ അവതാരം മാധ്യമ സെൻസർഷിപ് തന്നെയാണ്. ഇങ്ങനെ മാധ്യമങ്ങളെ ഒതുക്കാമെന്നും വരുതിയിലാക്കാമെന്നും മോഹിക്കുന്നവർ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമസ്വാതന്ത്ര്യ നിഷേധത്തെക്കുറിച്ചോർത്തു കലിതുള്ളുന്നവരാണ് എന്നതാണു വൈരുധ്യം.
രാഷ്ട്രീയ അണികളെയും സൈബർ സേനയെയും ഉപയോഗിച്ചു മാധ്യമങ്ങളെ നേരിടുന്നതു പോലെ സർക്കാർ സംവിധാനവും ദുരുപയോഗിക്കുന്ന തെറ്റായ കീഴ്‌വഴക്കം കേരളത്തിൽ സൃഷ്ടിക്കരുത്.