ADVERTISEMENT

മുൻകൂട്ടി പ്രതിഫലം നിശ്ചയിച്ചു ജോലി ചെയ്യുന്നവരും പ്രതിഫലത്തിനുമപ്പുറം നിയോഗം പൂർത്തിയാക്കുന്നവരുമുണ്ട്. പ്രതിഫലത്തിലൂന്നിയവർക്കു കണക്കുപുസ്തകമുണ്ടാകും; ലാഭനഷ്ട രേഖകളുണ്ടാകും; സർവീസ് ബുക്കും പ്രവർത്തന മാർഗരേഖയുമുണ്ടാകും. ചട്ടങ്ങൾക്കുള്ളിൽനിന്നു മാത്രമാകും അവരുടെ ഓരോ നീക്കവും. ജോലിക്കനുസരിച്ചുള്ള വരുമാനവും വരുമാനത്തിനനുസരിച്ചുള്ള ജോലിയുമായിരിക്കും അവരുടെ ആപ്തവാക്യം. നിയമത്തിൽ പറയാത്തതോ അധികവരുമാന സാധ്യതയില്ലാത്തതോ ആയ ഒരു കർമത്തിലും അവർക്കു താൽപര്യമുണ്ടാകില്ല. പ്രതിഫലം കുറയുന്നതിനനുസരിച്ചു പ്രവർത്തനവും കുറയും.

എന്നു തിരിച്ചുകിട്ടും എന്ന ചിന്തയില്ലാതെ പ്രവർത്തിക്കുന്നവരുടെ ഏക മാനദണ്ഡം ആത്മസംതൃപ്തി മാത്രമായിരിക്കും. വരുമാനക്കുറവോ അംഗീകാരമില്ലാത്തതോ അവരുടെ കർമങ്ങൾക്ക് അതിർത്തി നിശ്ചയിക്കില്ല. ഫലകങ്ങളോ സാക്ഷ്യപത്രങ്ങളോ അവരുടെ വാസസ്ഥലങ്ങളെ അലങ്കരിക്കില്ല. പ്രശസ്തിയും അവർക്കുണ്ടാകില്ല. അവരുടെ കർമങ്ങൾക്ക് അതിന്റെ ഫലമനുഭവിച്ചവർ മാത്രമായിരിക്കും സാക്ഷി.

കണക്കെഴുതി വാങ്ങുന്ന നേട്ടങ്ങളെക്കാൾ വലുപ്പം, വന്നുചേരുന്ന അപ്രതീക്ഷിത സൗഭാഗ്യങ്ങൾക്കുണ്ടാകും. എന്തു ലഭിക്കും എന്നു കരുതി ചെയ്യുന്ന കർമത്തെ സത്കർമം എന്നു വിളിക്കാൻപോലുമാകില്ല. പ്രതീക്ഷകളെ മറികടന്ന് കർമങ്ങളിൽ സ്വയം സമർപ്പിക്കുന്നവർക്കാണ് അപ്രതീക്ഷിത പ്രതിഫലങ്ങൾ ലഭിക്കുന്നത്. തനിക്കു സംഭവിക്കുന്ന നഷ്ടങ്ങളെക്കാൾ, സ്വീകരിക്കുന്നവർക്കു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് ഉത്കണ്ഠയുള്ളവർക്കു മാത്രമേ നിബന്ധനകളില്ലാതെ നൽകാൻ കഴിയൂ.

ആരുമല്ലാത്തവർക്കും അടുപ്പം കാണിക്കാത്തവർക്കും നന്മ ചെയ്യുന്നതിലല്ലേ കർമവൈശിഷ്ട്യം? ചിലർ പ്രിയപ്പെട്ടവർക്കു മാത്രം നൽകും; ചിലർ നൽകുന്നതിലൂടെ പ്രിയപ്പെട്ടവരാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com