ജാതിനിർണയവും ജാതിലക്ഷണവും
Mail This Article
ശ്രീനാരായണ ഗുരുവിന്റെ പിറന്നാൾ പ്രമാണിച്ച് ‘സഹോദരൻ’ മാസികയുടെ നവവർഷ പിറന്നാൾ ലക്കത്തിലേക്കു ജാതിയുടെ നിരർഥകത വിളംബര ചെയ്യുന്ന ഒരു സന്ദേശം നൽകണമെന്നു ഗുരുവിനോട് സഹോദരൻ അയ്യപ്പൻ അഭ്യർഥിച്ചു. ‘ജാതിനിർണയം’ എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന കവിതാരൂപത്തിലുള്ള അർഥബന്ധുരമായ ആശംസ അങ്ങനെ എഴുതിക്കൊടുത്തതാണ്.
ജാതിയെ എതിർക്കാനും തകർക്കാനുമുള്ള താത്വികമോ ദാർശനികമോ ആയ വജ്രായുധമാണ് ‘തിരുനാൾ സന്ദേശം’ എന്ന ശീർഷകത്തിൽ ‘സഹോദരനി’ൽ പ്രസിദ്ധീകരിച്ച കവിതയിലൂടെ ശ്രീനാരായണഗുരു നിർമിച്ചു നൽകിയത് എന്നാണു ചരിത്രകാരൻ ഡോ. ടി.കെ.രവീന്ദ്രൻ വിലയിരുത്തിയത്. മനുഷ്യത്വമാണു പ്രപഞ്ചത്തിലെ ഏറ്റവും മഹത്തായ സത്യം. ‘മനുഷ്യാണാം മനുഷ്യത്വം’ എന്നു ‘ജാതിനിർണയ’ത്തിൽ പ്രഖ്യാപിച്ചതോടെ ജാതിനിരാസത്തിനു ശാസ്ത്രസത്യത്തിന്റെ സുനിശ്ചിതത്വവും സൈദ്ധാന്തിക ഗൗരവവും സിദ്ധിച്ചു.
ദൈവകൃതമാണു ജാതിയെന്ന യാഥാസ്ഥിതികരുടെ നിലപാടിനേറ്റ മാരക അടിയായിരുന്നു അത്. ‘പലജാതി നിഷേധത്തിലൂടെ ഉളവാകുന്ന ഒരു ജാതി സിദ്ധാന്തം കൃത്രിമമായ ജാതിയുടെ നിഷേധത്തെയാണു സൂചിപ്പിക്കുന്നത്’ എന്നും ഡോ. രവീന്ദ്രൻ പറഞ്ഞിട്ടുണ്ട്.
ഏകജാതി സന്ദേശം വ്യാപകമായി പ്രചരിപ്പിക്കാൻ ലളിതമായ ഒരു കവിത കൂടി വേണമെന്നു പത്രാധിപർ അപേക്ഷിച്ചപ്പോൾ ഗുരു ചൊല്ലിക്കൊടുത്തതാണ് ‘ജാതിലക്ഷണം’. അടുത്ത ലക്കത്തിൽ അതു പ്രസിദ്ധീകരിച്ചു.
ഗുണകർമങ്ങളെക്കൊണ്ടു ജാതി നിർണയിച്ചുകൂടാ. സദ്ഗുണമുള്ളവന്റെയും ദുർഗുണമുള്ളവന്റെയും ജാതി ഒന്നാണ്. സുകൃതിയുടെയും പാപിയുടെയും ജാതി ഒന്നുതന്നെ. മനുഷ്യരെല്ലാം കൂടി ഒരു ജാതി. സാർവത്രികമായ ഈ സിദ്ധാന്തമാണ് അനുഷ്ടുപ്പ് വൃത്തത്തിലുള്ള ഈ ദശകത്തിലെ ഉള്ളടക്കം.